ഹജ് സമയത്ത് മിനായിലെ തമ്പുകളിലും പരിസരങ്ങളിലും അടിഞ്ഞുകൂടുന്ന മാലിന്യങ്ങൾ നിക്ഷേപിക്കുന്നതിനും സംസ്‌കരിക്കുന്നതിനും പരിസ്ഥിതി സൗഹൃദ മാലിന്യപ്പെട്ടികൾ സജ്ജീകരിച്ചു. ആദ്യമായാണ് ഹജ് വേളയിൽ ഇത്തരത്തിലുള്ള സംവിധാനമൊരുക്കുന്നത്.
താൽകാലികമായി മാലിന്യങ്ങൾ സൂക്ഷിക്കാനാണ് ഈ സൗരോർജ പെട്ടികൾ തയാറാക്കിയിരിക്കുന്നതെന്ന് മക്ക നഗരസഭ മാലിന്യ നിർമാർജന വിഭാഗം മേധാവി എൻജിനീയർ മുഹമ്മദ് അബ്ദുൽ റഹ്‌മാൻ അൽ മൗറഖി പറഞ്ഞു.
1150 പെട്ടികളാണ് ജംറക്ക് സമീപം ഒരുക്കിയിരിക്കുന്നത്. വൈദ്യുതി എത്താത്ത സ്ഥലങ്ങളിലാണ് ഈ പെട്ടികൾ പ്രയോജനപ്പെടുക. 14 ക്യൂബിക് മീറ്റർ മാലിന്യങ്ങൾ ഉൾക്കൊള്ളാൻ കഴിയുന്ന പെട്ടി സാറ്റ്ലൈറ്റ് വഴി നിയന്ത്രിക്കാൻ കഴിയും.