വ്യാജ ഹജ് അനുമതിപത്രങ്ങൾ കണ്ടെത്തുന്നതിനും അനുമതിപത്രമില്ലാതെ ഹജ് നിർവഹിക്കാനെത്തുന്നവരെ തിരിച്ചറിയുന്നതിനും സുരക്ഷാ സൈനികർക്ക് മൊബൈൽ സ്മാർട്ട് ഉപകരണങ്ങൾ വിതരണം ചെയ്യുന്നു. പൊതുസുരക്ഷാ വകുപ്പും നാഷണൽ ഇൻഫർമേഷൻ സെന്ററും ചേർന്ന് തുടക്കം കുറിച്ച പദ്ധതിയിലൂടെ വിരലടയാളവും തിരിച്ചറിയൽ കാർഡ് നമ്പറും പരിശോധിച്ച് ഹജ് അനുമതി പത്രത്തിന്റെ സാധുത നിമിഷങ്ങൾക്കകം ഉറപ്പുവരുത്താൻ സുരക്ഷാ ഉദ്യോഗസ്ഥർക്ക് കഴിയും.
അനുമതിപത്രമില്ലാതെ ഹജ് നിർവഹിക്കുന്നവരുടെ പേരിൽ ഉടനടി നിയമ ലംഘനം റജിസ്റ്റർ ചെയ്യാനുമാകും. വിരലടയാളങ്ങളും തിരിച്ചറിയൽ കാർഡുകളും റീഡ് ചെയ്യുന്നതിനുള്ള ഉപകരണങ്ങൾ, ക്യാമറ എന്നിവ അടങ്ങിയ സ്മാർട്ട് ഉപകരണങ്ങളാണ് സുരക്ഷാ സൈനികർക്ക് വിതരണം ചെയ്യുന്നത്. ചെക്ക് പോയിന്റുകളിൽ അടക്കം സേവനമനുഷ്ഠിക്കുന്ന സുരക്ഷാ ഭടന്മാരുടെ സാങ്കേതിക ശേഷി മെച്ചപ്പെടുത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.