റിയാദ് : വിദ്യാഭ്യാസ മേഖലയിൽ 100 ശതമാനം ഉടമസ്ഥാവകാശത്തോടെ സ്ഥാപനങ്ങൾ ആരംഭിക്കാൻ വിദേശ നിക്ഷേപകർക്ക് അനുവാദം നൽകുന്നതിലൂടെ രണ്ടു വർഷത്തിനുള്ളിൽ ഇരുപതിനായിരത്തോളം സൗദി സ്വദേശികൾക്ക് തൊഴിലവസരങ്ങൾ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സൗദി കൗൺസിൽ ഓഫ് ചേംബേഴ്‌സിലെ ഇന്റർനാഷണൽ സ്‌കൂൾ കമ്മിറ്റി പ്രസിഡന്റ് ഡോ. മൻസൂർ അൽഖുനൈസാൻ പറഞ്ഞു . 8,000 റിയാൽ വരെ അടിസ്ഥാന ശമ്പളം ലഭിക്കുന്ന തൊഴിലവസരങ്ങളാണ് ഈ മേഖലയിൽ സൗദി സ്വദേശികൾക്ക് ലഭിക്കുക. സൗദി വിദ്യാഭ്യാസ മേഖലയെ ആഗോള നിലവാരത്തിലേക്ക് ഉയർത്താൻ വിദേശ നിക്ഷേപകർക്ക് മുഴുവൻ ഉടമസ്ഥാവകാശം നൽകുന്നതിലൂടെ കഴിയും . വിദ്യാഭ്യാസ മേഖലയിലെ ആരോഗ്യകരമായ മത്സരം വിദ്യാഭ്യാസ സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും സഹായകമാകും.
ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിൽ വിദേശ നിക്ഷേപകർക്ക് 100 ശതമാനം ഉടമസ്ഥാവകാശം നൽകുമെന്ന് സൗദി അറേബ്യൻ ജനറൽ ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റി ഗവർണർ ഇബ്രാഹിം അൽഉമർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു . സ്‌കൂൾ നിർമാണം അടക്കമുള്ള മേഖലകളിൽ 100 ശതമാനം വിദേശ നിക്ഷേപം അനുവദിക്കുന്നത് ഭീമമായ വിദേശ നിക്ഷേപം സൗദിയിലേക്ക് ആകർഷിക്കാൻ സഹായകമാകും . വിദേശ രാജ്യങ്ങളിൽ വിദ്യാഭ്യാസ മേഖലയിൽ നിക്ഷേപം നടത്തിയ സൗദി നിക്ഷേപകർ തങ്ങളുടെ നിക്ഷേപങ്ങൾ സൗദിയിലേക്ക് മാറ്റാനും സാധ്യതയുണ്ട്. പുതിയ തീരുമാനം റിയൽ എസ്റ്റേറ്റ് മേഖലയിലും ഉണർവുണ്ടാക്കും.
വിദ്യാഭ്യാസ മേഖലയിലെ വിദേശ നിക്ഷേപങ്ങൾ സൗദി നിക്ഷേപങ്ങൾക്ക് ഭീഷണിയാകില്ല. മറിച്ച് സൗദി നിക്ഷേപങ്ങൾക്ക് ഇത് കരുത്തുപകരുകയും ആഗോള പരിചയസമ്പത്ത് പ്രയോജനപ്പെടുത്തുന്നതിന് സൗദി വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവസരമൊരുക്കുകയും ചെയ്യും. വിദേശ നിക്ഷേപകർക്കു മുന്നിലുള്ള പ്രതിബന്ധങ്ങൾ വിദ്യാഭ്യാസ മന്ത്രാലയം ഇല്ലാതാക്കും. വ്യവസ്ഥകൾക്കും മാനദണ്ഡങ്ങൾക്കും അനുസൃതമായിട്ടായിരിക്കും വിദ്യാഭ്യാസ മേഖലയിൽ വിദേശ നിക്ഷേപകർക്ക് 100 ശതമാനം ഉടമസ്ഥാവകാശം നൽകുക. എല്ലാ വിദേശ നിക്ഷേപകർക്കും ലൈസൻസ് ലഭിക്കില്ല. ഏറ്റവും മികച്ച നിക്ഷേപകർക്കു മാത്രമായി ലൈസൻസ് പരിമിതപ്പെടുത്തുമെന്നാണ് കരുതുന്നതെന്നും ഡോ. മൻസൂർ അൽഖുനൈസാൻ പറഞ്ഞു.
സൗദിയിൽ സ്വകാര്യ, സർക്കാർ സ്‌കൂളുകളിൽ 60 ലക്ഷം വിദ്യാർഥികളാണുള്ളത്. 4,60,000 അധ്യാപകരും ഈ മേഖലയിൽ ജോലി ചെയ്യുന്നതായി അദ്ദേഹം പറഞ്ഞു. സൗദിയിൽ സർക്കാർ സ്‌കൂളുകളിൽ 49 ലക്ഷം സൗദി വിദ്യാർഥികളുണ്ടെന്നാണ് കണക്ക്. 65,000 സൗദി വിദ്യാർഥികൾ സ്വകാര്യ സ്‌കൂളുകളിലും 2,66,000 സൗദി വിദ്യാർഥികൾ ഇന്റർനാഷണൽ സ്‌കൂളുകളിലും പഠിക്കുന്നു. സർക്കാർ സ്‌കൂളുകളിൽ 7,33,000 വിദേശ വിദ്യാർഥികളുണ്ട്. 1,11,000 വിദേശ വിദ്യാർഥികൾ സ്വകാര്യ സ്‌കൂളുകളിലും 2,65,000 വിദ്യാർഥികൾ ഇന്റർനാഷണൽ സ്‌കൂളുകളിലും പഠിക്കുന്നു.