റിയാദ് : അൽ ഖർജ് കിങ് ഖാലിദ് ആശുപത്രിയിൽ നിന്ന് നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയി. കുഞ്ഞിന്റെ രക്തസാമ്പിൾ എടുക്കണമെന്നാവശ്യപ്പെട്ട് നഴ്‌സിന്റെ വേഷത്തിലെത്തിയ വനിതയാണ് മാതാവിൽ നിന്നും കുഞ്ഞിനെ തന്ത്രപൂർവം തട്ടിയെടുത്തത്.
ഏറെ നേരമായിട്ടും കുഞ്ഞിനെ തിരിച്ചേൽപ്പിക്കാതായിരുന്നതിനെത്തുടർന്ന് മാതാവ് നഴ്‌സിംഗ് ഓഫീസിൽ അന്വേഷിച്ചപ്പോൾ തങ്ങളാരും കുഞ്ഞിനെ സ്വീകരിച്ചിട്ടില്ലെന്ന് നഴ്‌സിംഗ് ജീവനക്കാർ അറിയിച്ചു . തുടർന്ന് ഭർത്താവ് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിൽ 24 മണിക്കൂറിനകം കുഞ്ഞിനെ കണ്ടെത്തി മാതാപിതാക്കളെ ഏൽപ്പിച്ചു.
ആശുപത്രിയിലെ സി സി ടീവി ക്യാമറയിൽ നിന്നാണ് കുഞ്ഞിനെ തട്ടിയെടുത്ത വനിതയെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്. പ്രതിയെപ്പറ്റി കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.