പതിനഞ്ച് ലക്ഷത്തിലധികം തീർഥാടകർ ഈ വർഷം ഇതു വരെ ഹജ് നിർവഹിക്കാനെത്തിയതായി സൌദി പാസ്പോർട്ട് വകുപ്പ്. തിങ്കളാഴ്ചയോടെ ഇന്ത്യയിൽ നിന്നുള്ള തീർഥാടകരുടെ വരവ് പൂർണമാകും.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് നാലു ലക്ഷത്തോളം തീർഥാടകർ ഈ വർഷം ഇതുവരെ അധികമായി സൌദിയിലെത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 32 ശതമാനത്തിൻറെ വർധനയാണ് ഉണ്ടായിട്ടുള്ളത്. കൊച്ചി, അഹമ്മദാബാദ്, മുംബൈ എന്നിവിടങ്ങളിൽ നിന്നാണ് ഇനി ഇന്ത്യൻ തീർത്ഥാടകർ എത്താനുള്ളത്. കൊച്ചിയിൽ നിന്നാണ് ഇന്ത്യയിൽ നിന്നുള്ള അവസാന ഹജ് വിമാനം. കേന്ദ്ര ഹജ് കമ്മിറ്റിക്കു കീഴിലുള്ള തീർത്ഥാടകാരിൽ 1.21 ലക്ഷം പേരും മക്കയിൽ എത്തിക്കഴിഞ്ഞു. ഹജിന് മുൻപ് മദീന സന്ദർശിക്കുന്ന ഇന്ത്യൻ ഹാജിമാരും മക്കയിൽ തിരികെ എത്തിക്കഴിഞ്ഞു. സ്വാകാര്യ ഹജ് ഗ്രൂപ്പുകളിൽ എത്തിയ ഇന്ത്യൻ തീർത്ഥാടകരും മദീന സന്ദർശനം പൂർത്തിയാക്കി മക്കയിൽ തിരികെയെത്തി. ഹജ് കമ്മിറ്റിക്കു കീഴിലെത്തിയ തീർത്ഥാടകർക്ക് മിന,അറഫ തുടങ്ങിയ സ്ഥലങ്ങളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെപ്പറ്റി ഔദ്യാഗിക വോളന്റിയർമാർ മാർഗനിർദേശങ്ങൾ നൽകുന്നുണ്ട്. ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള തീർഥാടകർ എത്തുന്നതിനാൽ ആവശ്യമായ മുൻ കരുതലുകൾ സ്വീകരിക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു. മിനയിലെ തമ്പുകളിൽ നിന്ന് പുറത്തിറങ്ങുമ്പോൾ മൊബൈൽ ഫോൺ കരുതിയിരിക്കണം.
നഷ്ടപ്പെടാൻ സാധ്യതയുള്ളതിനാൽ കൂടുതൽ പണം കൈയിൽ കരുതരുത്. മിന, മുസ്‌ദലിഫ, അറഫ, ജംറ എന്നിവിടങ്ങളിൽ കൂട്ടം തെറ്റാതിരിക്കാനും തിരക്കിൽപെടാതിരിക്കാനും ശ്രദ്ധിക്കണം. തിരക്കിൽ നിന്നകന്ന് നിൽക്കുമ്പോഴും കണ്ണ്, മൂക്ക് എന്നിവ വൃത്തിയായി സൂക്ഷിക്കാൻ മുഖാവരണം ഉപയോഗിക്കണം. മുഖാവരണങ്ങൾ ഇടയ്ക്കിടെ മാറ്റി പുതിയത് അണിയുകയും ചെയ്യണം. മിനായിലെ തമ്പുകൾക്ക് ഒരേ നിറമായതിനാൽ ഇന്ത്യക്കാരുടെ തമ്പുകളിൽ ഇന്ത്യൻ പതാക സ്ഥാപിച്ചിരിക്കും.