പരിചയ സമ്പത്തില്ലാത്ത വിദേശ എൻജിനീയർമാർക്ക് ഇനി സൗദി അറേബ്യയിൽ തൊഴിൽ അവസരങ്ങളില്ല . അഞ്ചു വർഷത്തിൽ കുറഞ്ഞ പ്രവൃത്തി പരിചയമുള്ള എൻജിനീയർമാരെ വിദേശത്തുനിന്ന് റിക്രൂട്ട് ചെയ്യുന്നത് നിർത്താൻ സൗദി തൊഴിൽ-സാമൂഹിക-വികസന മന്ത്രാലയവും സൗദി കൗൺസിൽ ഓഫ് എൻജിനീയേഴ്‌സും തമ്മിൽ ധാരണയായി. തൊഴില്‍ രംഗത്തെ നൈപുണ്യം ഉറപ്പു വരുത്തുന്നതിനൊപ്പം സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴിലവസരം സൃഷ്ടിക്കാന്‍ കൂടിയാണ് പുതിയ നീക്കം. സര്‍ക്കാര്‍, സ്വകാര്യ മേഖലയില്‍ എൻജിനീയറിങ് ബിരുദമുള്ള സ്വദേശി യുവാക്കള്‍ക്ക് കൂടുതല്‍ അവസരം ലഭിക്കാന്‍ വിദേശ റിക്രൂട്ടിങ്ങിന് നിബന്ധന ഏര്‍പ്പെടുത്തേണ്ടതുണ്ടെന്നും സൗദി കൗൺസിൽ ഓഫ് എൻജിനീയേഴ്‌സ് പ്രസിഡൻറ് ഡോ.ജമീൽ അൽ ബഖ്‌ആവിയും, തൊഴിൽ മന്ത്രാലയത്തിലെ തൊഴിൽ കാര്യ അണ്ടർ സെക്രട്ടറി ഡോ.അഹമ്മദ് ഖത്താനും പറഞ്ഞു .
വിദേശത്തുനിന്ന് റിക്രൂട്ട് ചെയ്യപ്പെടുന്ന എൻജിനീയര്‍മാർ സൗദിയിലെത്തിയ ശേഷം എഴുത്തുപരീക്ഷയും അഭിമുഖവും പാസായിരിക്കണമെന്നും നിബന്ധനയുണ്ട്. തൊഴില്‍ രംഗത്തെ പരിചയം ഉറപ്പുവരുത്തുന്നതിനുള്ള അഭിമുഖവും പരീക്ഷയും സൗദി എൻജിനീയറിങ് കൗണ്‍സിലാണ് നടത്തുക. കൂടാതെ ഉദ്യോഗാര്‍ഥികളുടെ സര്‍ട്ടിഫിക്കറ്റുകളും തൊഴില്‍ പരിചയ രേഖകളും അതത് രാജ്യത്തെ സ്ഥാപനവുമായി ബന്ധപ്പെട്ട് കൗണ്‍സില്‍ നേരിട്ട് സാക്ഷ്യപ്പെടുത്തുകയും ചെയ്യും. ഉദ്യോഗാര്‍ഥി സമര്‍പ്പിച്ച ഏതെങ്കിലും രേഖ വ്യാജമാണെന്ന് തെളിഞ്ഞാല്‍ അതനുസരിച്ചുള്ള നിയമനടപടിയും സ്വീകരിക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. മുമ്പ് മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയമാണ് സൗദി എൻജിനീയറിങ് കൗണ്‍സില്‍ റിക്രൂട്ടിങിന് നിബന്ധന വെച്ചിരുന്നത്. ഇത് അഞ്ച് വര്‍ഷമായി വര്‍ധിപ്പിക്കുകയാണുണ്ടായതെന്ന് തൊഴില്‍ മന്ത്രാലയത്തിന്റെ അറിയിപ്പിൽ പറയുന്നു .