ഗള്‍ഫില്‍ മലയാളികളുള്‍പ്പെടുന്ന പെണ്‍വാണിഭ സംഘങ്ങള്‍ സജീവമാണ്. അടുത്തിടെയാണു പെണ്‍വാണിഭ കേന്ദ്രത്തില്‍നിന്നു രക്ഷപ്പെടുത്തിയ കോഴിക്കോടു സ്വദേശിനിയെ സാമൂഹിക പ്രവര്‍ത്തകര്‍ നാട്ടിലേക്കു മടക്കി അയച്ചത്. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയില്‍ കുടുംബത്തിനു കൈത്താങ്ങാകാന്‍ വേണ്ടി ജീവിതസ്വപ്‌നങ്ങളുമായി ഗള്‍ഫ് നാടുകളിലെത്തുന്ന സാധാരണക്കാരായ മലയാളി സ്ത്രീകളാണ് പെണ്‍വാണിഭ സംഘങ്ങളുടെ കെണിയില്‍ പെടുന്നത്. കേരളത്തിലടക്കം ഏജന്റുമാരെ ഏര്‍പ്പെടുത്തിയാണ് സെക്‌സ് റാക്കറ്റുകള്‍ വലവിരിക്കുന്നത്. ഇതില്‍ കുരുങ്ങി ഗള്‍ഫിലെത്തുകയും മാനസികവും ശാരീരികവുമായ പീഡനമേറ്റ് നരകതുല്യം ജീവിക്കുകയും ചെയ്യുന്ന ഒട്ടേറെ പാവപ്പെട്ട പെണ്‍കുട്ടികളും യുവതികളുമുണ്ട്. തങ്ങളെ രക്ഷപ്പെടുത്താന്‍ ആരെങ്കിലും വരുമെന്ന പ്രതീക്ഷയോടെയാണ് ഇവര്‍ കഴിയുന്നത്. അത്തരക്കാരുടെയും രക്ഷപ്പെട്ടവരെയും രക്ഷപ്പെടുത്തിയവരെയും കുറിച്ചുമുള്ള പരമ്പര (ഏഴാം ഭാഗം) നേരം പരപരാ വെളുത്തുവരുന്നതേയുള്ളൂ. രാത്രി വൈകി കിടന്നതിനാൽ കണ്ണുകളിൽ നിന്ന് ഉറക്കം വിട്ടുപോകാൻ കൂട്ടാക്കുന്നില്ല. എന്നാൽ, മൂത്രശങ്ക കാരണം എണീറ്റ് മുറി വിട്ടിറങ്ങിയതാണ് ഷാർജ അൽതാവൂനിൽ ജെൻറ്സ് സലൂൺ നടത്തുന്ന മലപ്പുറം വേങ്ങര സ്വദേശി ഹംസ. താഴത്തെ നിലയിൽ കടയോട് ചേർന്നുള്ള മുറിയിലായിരുന്നു ഹംസയും കടയിലെ മറ്റു ജീവനക്കാരും താമസം. മുറിയോട് ചേർന്നുള്ള ടൊയ് ലറ്റിലേയ്ക്ക് നടക്കുമ്പോഴാണ് തൊട്ടുമുൻപിൽ, കടയ്ക്ക് പുറത്തായി കെട്ടിടത്തിന്റെ മുകൾ നിലയിൽ നിന്ന് ഒരു കടലാസ് പറന്നുവന്ന് വീണത്.
ലെറ്റർ ഹെഡിന്റെ ഒരു പേജാണത്. ടൊയ് ലറ്റിൽ നിന്ന് തിരിച്ചുവന്നപ്പോഴും അത് അവിടെ തന്നെ കിടക്കുന്നു. മുകളിൽ താമസിക്കുന്ന കുടുംബങ്ങളിലെ കുട്ടികൾ ഇത്തരത്തിൽ കടലാസും ചോക്കലേറ്റ് തൊലികളുമൊക്കെ അറിയാതെ താഴേക്കിടക്കുന്നത് പതിവാണ്. അതിനാൽ സാധാരണഗതിയിൽ ആ കടലാസ് നോക്കേണ്ടതില്ലായിരുന്നു. എന്നാൽ, എന്തോ അതെടുത്തു നോക്കാൻ ഹംസയുടെ മനസ്സ് പ്രേരിപ്പിച്ചു. നോക്കിയപ്പോൾ, മലയാളത്തിൽ കുറേയേറെ എഴുതി വച്ചിരിക്കുന്നത് കണ്ടു. ആരോ ധൃതിയിൽ എഴുതിയ കുറിപ്പാണെന്ന് ഒറ്റ നോട്ടത്തിൽ തന്നെ മനസ്സിലായി.
പ്രിയപ്പെട്ട സഹോദരന്മാരെ, എന്നെ രക്ഷിക്കാൻ ദയവുണ്ടാകണം എന്നായിരുന്നു ദീർഘമായി എഴുതിയ ആ കത്തിന്റെ തുടക്കമെന്ന് ഇപ്പോൾ ഷാർജ വ്യവസായ മേഖലയിൽ ജെൻറ്സ് സലൂൺ നടത്തുന്ന ഹംസ ഒാർക്കുന്നു. കുറിപ്പ് തുടരുന്നു:ഇടുക്കി സ്വദേശിനിയാണ് ഞാൻ. ബിരുദം വരെ പഠിച്ചിട്ടുണ്ട്. വീട്ടിലെ ദാരിദ്ര്യം കാരണം കുടുംബത്തിനെ സഹായിക്കാൻ വേണ്ടി ഒരു ജോലി തേടി ഗൾഫിലേയ്ക്ക് വരാൻ തുനിഞ്ഞതാണ് എന്റെ ജീവിതം മാറ്റി മറിച്ചത്. സൂപ്പർമാർക്കറ്റിൽ കാഷ്യറായി ജോലി നൽകാമെന്നായിരുന്നു ഏജൻ്റിന്റെ വാഗ്ദാനം.
തൊഴിൽ വീസ എന്ന പേരിൽ തന്നത് വിസിറ്റ് വീസയായിരുന്നു എന്നറിഞ്ഞത് ഇവിടെ എത്തിയപ്പോഴായിരുന്നു. അതിന് ഇളയമ്മയുടെ മാല പണയം വച്ച് കിട്ടിയ അരലക്ഷം രൂപ ഏജന്‍റിന് നൽകിയിരുന്നു. എന്നാൽ, വിമാനത്താവളത്തിൽ നിന്ന് കൂട്ടിക്കൊണ്ടുവന്നത് ഇൗ കെട്ടിടത്തിലേയ്ക്കായിരുന്നു. ഇവിടെ ഏത് നിലയിലാണ് ഇൗ ഫ്ലാറ്റ് എന്നെനിക്കറിയില്ല. അന്നത് ശ്രദ്ധിച്ചിരുന്നില്ല. ഫ്ലാറ്റിന്റെ നമ്പര്‍ പോലും ഒാർക്കുന്നില്ല. വന്നപാടെ എന്റെ പാസ്പോർട്ട് അവർ വാങ്ങിവച്ചു. ഇവിടെയെത്തിയിട്ട് മാസം ഒന്നു കഴിഞ്ഞു. വന്നപ്പോൾ മുതൽ നടത്തിപ്പുകാരനായ ഒരാളും അയാളുടെ മാനേജറെന്ന് പറയുന്ന സ്ത്രീയും വരുന്നവരോടൊപ്പം കിടക്ക പങ്കിടാൻ നിർബന്ധിക്കുന്നു. ഞാനിതുവരെ സമ്മതിച്ചിട്ടില്ല. അന്നു തുടങ്ങിയ കൊടിയ മർദനം ഇപ്പോഴും തുടരുന്നു. എനിക്ക് ഭക്ഷണം പോലും തരുന്നില്ല. എന്നെക്കൂടാതെ അഞ്ചോളം യുവതികൾ വേറെയുമുണ്ട്. അവരൊക്കെ മുതലാളി പറഞ്ഞത് അനുസരിക്കുന്നതിനാൽ അവർക്ക് പ്രശ്നമില്ല. അനുസരണക്കേട് കാണിക്കുന്ന എന്നെമാത്രം മുറിയിൽ പൂട്ടിയിട്ട് മുതലാളിയും ആ സ്ത്രീയും പുറത്തേക്കെല്ലാം പോകുന്നു. ഇപ്പോഴുള്ള യുവതികൾ കഴിഞ്ഞയാഴ്ച വന്നതാണ്. അതിന് മുൻപ് മറ്റു അഞ്ചുപേരായിരുന്നു. യാതൊരു തെറ്റും ചെയ്യാത്ത എന്നെ ദൈവം രക്ഷിക്കും എന്നായിരുന്നു ഇതുവരെയുള്ള പ്രതീക്ഷ. അതുകൊണ്ടാണ് ജീവിതം അവസാനിപ്പിക്കാതെ ഞാൻ പിടിച്ചുനിന്നത്.
എന്നാൽ, ഇൗ നിർഭാഗ്യവതിയെ ദൈവം പോലും കയ്യൊഴിഞ്ഞതുപോലെയാണ്. അതുകൊണ്ട്, അവസാന ശ്രമം എന്ന നിലയ്ക്കാണ് ഞാനിതെല്ലാം എഴുതുന്നത്. ഇതു വായിക്കുന്ന ആരെങ്കിലും എന്നെ രക്ഷിക്കുമെന്ന് കരുതുന്നു. ദയവു ചെയ്ത് ഇൗ സഹോദരിയെ രക്ഷിക്കൂ. ഇല്ലെങ്കിൽ ഒരുപക്ഷേ, നാളെ നിങ്ങളുടെ മുൻപിലേയ്ക്ക് ഇൗ സഹോദരി വന്നു വീഴും. കൺ മുൻപിൽ പിടഞ്ഞു പിടഞ്ഞു മരിക്കും. എന്നെ രക്ഷപ്പെടുത്താൻ ആരെങ്കിലും എത്തുമെന്ന പ്രതീക്ഷയോടെ... കണ്ണീരു പുരണ്ട ആ വാക്കുകൾ ഹംസയെ നടുക്കി. അദ്ദേഹം ഉടൻ ഒാടിച്ചെന്ന് മുറിയിൽ കൂർക്കം വലിച്ചുറങ്ങുകയായിരുന്ന മറ്റുള്ളവരെ ഉണർത്തി. കുറിപ്പ് വായിച്ചവരെല്ലാം ഞെട്ടിവിറച്ചു. ഒരു പാവപ്പെട്ട പെൺകുട്ടി പെൺവാണിഭ മാഫിയയുടെ വലയിൽപ്പെട്ടിരിക്കുകയാണ്. അവളെ രക്ഷിച്ചേ തീരൂ. പക്ഷേ, എങ്ങനെ? ഇനിയെന്താണ് ചെയ്യുക?
എന്തെങ്കിലും ചെയ്തേ മതിയാകൂ. അല്ലെങ്കിൽ മനുഷ്യരാണെന്ന് പറഞ്ഞ് നടന്നിട്ടെന്ത് കാര്യം. എല്ലാവർക്കും ഒരേ അഭിപ്രായമായിരുന്നു. ഹംസ സമയം കളയാതെ തന്റെ ബന്ധു കുഞ്ഞുമുഹമ്മദിനെ ഫോൺ വിളിച്ചു കാര്യം വിശദമായി പറഞ്ഞു. അദ്ദേഹം എന്തെങ്കിലും പോംവഴി കണ്ടെത്താതിരിക്കില്ലെന്ന് വിശ്വിസിച്ചു. തുടർന്ന് കുറിപ്പ് കെട്ടിടത്തിന്റെ വാച്ച്മാനായ മലയാളിയെ കാണിച്ചു. ബഹുനില കെട്ടിടത്തിന്റെ പതിനാലാം നിലയിലായിരിക്കണം പെൺകുട്ടിയെ അടച്ചിട്ടിരിക്കുന്നതെന്നായിരുന്നു അയാളുടെ ആദ്യ പ്രതികരണം. കൊല്ലം സ്വദേശി ഷാജഹാൻ എന്നയാളാണ് ആ ഫ്ലാറ്റ് വാടകയ്ക്കെടുത്തിട്ടുള്ളത്. റിയൽ എസ്റ്റേറ്റ് കമ്പനിയിൽ നിന്നാണ് വാടക കരാറുണ്ടാക്കുന്നത് എന്നതിനാൽ, ഷാജഹാനെക്കുറിച്ച് കൂടുതലൊന്നും കാവൽക്കാരന് അറിയില്ലായിരുന്നു. ഷാജഹാൻ ആരോടും അത്ര അടുപ്പം പുലർത്തിയിരുന്നില്ല.
മണിക്കൂറുകളുടെ കാത്തിരിപ്പ്. വിചാരിച്ച പോലെ, കുഞ്ഞുമുഹമ്മദ് മലയാളി സാമൂഹിക പ്രവർത്തകരായ രാജി ബെഞ്ചമിനെയും അമാനുള്ളയെയും കാര്യം അറിയിച്ചു. അവർ സിഐഡികളെ പോയി കണ്ടു. വൈകാതെ സിഐഡിമാർ സ്ഥലത്തെത്തി, പെൺകുട്ടിയെയും മറ്റു അഞ്ച് യുവതികളെയും മോചിപ്പിച്ചു. ഷാജഹാനെയും നടത്തിപ്പുകാരി സ്ത്രീയെയും സംഭവ സമയം സ്ഥലത്തുണ്ടായിരുന്ന മറ്റു രണ്ട് പേരെയും അറസ്റ്റ് ചെയ്തു.
28 വർഷമായി യുഎഇയിലുള്ള ഹംസയ്ക്ക് പത്ത് വർഷം മുൻപ് നടന്ന സംഭവം നടുക്കത്തോടെ മാത്രമേ ഒാർക്കാൻ സാധിക്കുന്നുള്ളൂ. പെൺവാണിഭ സംഘത്തിൽ നിന്ന് രക്ഷപ്പെടുന്ന യുവതികളുടെ വാർത്തകൾ വായിക്കുമ്പോൾ പഴയ സംഭവം സെല്ലുലോയിഡിലെന്ന പോലെ ഹംസയുടെ മനസിലൂടെ കടന്നുപോകും. ഇപ്പോഴും ഇത്തരത്തിൽ പെൺകുട്ടികൾ ചതിയിൽപ്പെടുന്നു എന്നത് തന്നെ ഏറെ വേദനിപ്പിക്കുന്നുവെന്ന് ഹംസ പറയുന്നു.
ഏതോ ഹോട്ടലിൽ കുടുങ്ങിക്കിടപ്പുണ്ട്, ആ പെൺകുട്ടി! കഴിഞ്ഞ വർഷം ഒാഗസ്റ്റിൽ ദുബായിലെ ഒരു മലയാളി ബിസിനസുകാരനായിരുന്നു സാമൂഹിക പ്രവർത്തക ലൈലാ അബൂബക്കറിനോട് ആ പെൺകുട്ടിയെക്കുറിച്ച് പറഞ്ഞത്. നഗരത്തിലെ ഒരു ഹോട്ടലിൽ വച്ചാണ് പെൺകുട്ടിയെ അദ്ദേഹം കണ്ടുമുട്ടിയത്. ഒൻപതാമത്തെ വയസ്സിൽ ഗുജറാത്തിലെ ഒരു കുഗ്രാമത്തിൽ നിന്നാണ് താനിവിടെ എത്തിയതെന്ന് ഇപ്പോൾ പതിനെട്ട് വയസ്സുള്ള പെൺകുട്ടി വിശദമാക്കി. നാട്ടിലെ ഒരു പരിചയക്കാരൻ തന്റെ അച്ഛനെയും അമ്മയെയും തെറ്റിദ്ധരിപ്പിച്ച് തന്നെ അഹമ്മദാബാദിലേയ്ക്ക് കൂട്ടിക്കൊണ്ടു പോവുകയും അവിടെ നിന്ന് ഇവിടെയെത്തിക്കുകയുമായിരുന്നു. മോൾക്ക് ഒരു ഹോട്ടലിൽ നല്ലൊരു ജോലി ശരിയാക്കിയിട്ടുണ്ടെന്നായിരുന്നു പരിചയക്കാരന്റെ വാഗ്ദാനം. പട്ടിണിക്കുടുംബത്തിന് അതു വിശ്വസിക്കാതിരിക്കാൻ കഴിഞ്ഞില്ല. അവർ സന്തോഷപൂർവം, ഒന്നുമറിയാത്ത മകളെ പറഞ്ഞയച്ചു.പറ്റുമെങ്കിൽ എന്നെയിവിടെ നിന്ന് രക്ഷപ്പെടുത്തൂ..–പെൺകുട്ടി ബിസിനസുകാരനോട് പറഞ്ഞു. പക്ഷേ, നാട്ടിലേയ്ക്ക് തിരിച്ചു ചെന്നാൽ തന്റെ മാതാപിതാക്കൾ തന്നെ തിരിച്ചറിയുമോ, ബന്ധുക്കളും നാട്ടുകാരും എങ്ങനെയായിരിക്കും സ്വീകരിക്കുക എന്നൊക്കെയുള്ള ആശങ്ക അവളെ വല്ലാതെ അലട്ടുന്നുമുണ്ട്.