അനധികൃത റിയല്‍ എസ്റ്റേറ്റ് പരസ്യങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ദുബായ് നഗരസഭയുടെ മുന്നറിയിപ്പ്. അനുമതിയില്ലാതെ സമൂഹമാധ്യമങ്ങളും മറ്റും വഴി പരസ്യം നല്‍കുന്ന പ്രവണത വര്‍ധിച്ച സാഹചര്യത്തിലാണ് നടപടി. റിയല്‍ എസ്റ്റേറ്റ് സംബന്ധിയായ പരസ്യങ്ങള്‍ നല്‍കുന്നതിന് മുന്പ് വിശദാംശങ്ങള്‍ സഹിതം ലാന്‍ഡ് ഡിപ്പാര്‍ട്ട്മെന്‍റില്‍ റജിസ്റ്റര്‍ ചെയ്യണമെന്നാണ് ചട്ടം. നഗരസഭയുചടെ അംഗീകാരമുള്ള നിര്‍ദിഷ്ട ഏജന്‍സികള്‍ വഴിയാണ് ഇത്തരം പരസ്യങ്ങള്‍ നല്‍കേണ്ടതും.
എന്നാല്‍ ചില റിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ ഈ നിയമം ലംഘിച്ചു ക്രയവിക്രയ പരസ്യങ്ങള്‍ക്ക് അംഗീകാരമില്ലാത്ത ഏജന്‍സികള്‍ വഴി പരസ്യം നല്കുന്നുന്നതായി കണ്ടെത്തിയിട്ടുണ്ട്. അനുമതിയില്ലാത്ത പരസ്യങ്ങള്‍ നീക്കം ചെയ്യാന്‍ പത്തു ദിവസത്തെ സമയം അനുവദിക്കും. മുന്നറിയിപ്പ് നല്‍കിയിട്ടപം പരസ്യം നീക്കം ചെയ്തില്ലെങ്കില്‍ അരലക്ഷം ദിര്‍ഹം പിഴ ചുമത്തും. ഓണ്‍ലൈന്‍ പരസ്യങ്ങള്‍ക്കും സമൂഹമാധ്യമങ്ങളിലെ പരസ്യങ്ങള്‍ക്കും പെര്‍മിറ്റ് നിര്‍ബന്ധമാണ്. നിക്ഷേപകരും ഇടനിലക്കാരും പരസ്യനിയമം പാലിക്കണം. പരസ്യം ചെയ്യുന്ന ആൾ അതിനു ലഭിച്ച പെര്മിറ്റിൻറെ നമ്പർ ചുവടെ കാണിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.