തലസ്ഥാന നഗരിയായ റിയാദില്‍ ഒരു മാസത്തിനിടെ കവർച്ചക്കാരുടെ കത്തിക്കിരയായത് രണ്ടു മലയാളികൾ. നിരവധിയാളുകള്‍ കവർച്ചക്കാരുടെ ആക്രമണത്തിനുമിരകളായി. കഴിഞ്ഞ ശനിയാഴ്ച കോഴിക്കോട് കൊടുവള്ളി സ്വദേശി അതിദാരുണമായി കൊല ചെയ്യപ്പെട്ടതാണ് ഒടുവിലത്തേത്. പുറത്തിറങ്ങുമ്പോൾ വിദേശികള്‍ ജാഗ്രത പാലിക്കണമെന്നു സാമൂഹികപ്രവര്‍ത്തകര്‍ മുന്നറിയിപ്പുനല്‍കുന്നു. ആക്രമണ സംഭവങ്ങൾ ആവർത്തിക്കുന്നതിൽ റിയാദിലെ മലയാളി സമൂഹം ആശങ്കയിലാണ്.
ശിഫയിൽ പ്ലാസ്റ്റിക് കമ്പനി ജീവനക്കാരനായ കോഴിക്കോട് കൊടുവള്ളി കരുവൻപൊയിൽ സ്വദേശി അബ്ദുൽ ഗഫൂർ, കമ്പനിയിലേക്കാവശ്യമായ സാധനങ്ങൾ വാങ്ങാൻ അടുത്ത കടയിലെത്തിയപ്പോഴാണ് മൂന്നംഗ കവർച്ചാസംഘത്തിന്റെ ആക്രമണത്തിനിരയായി കൊല്ലപ്പെട്ടത്. ആക്രമികളെ പിടികൂടാൻ പൊലീസ് അന്വേഷണം തുടങ്ങി. കഴിഞ്ഞ 21നാണ് പരപ്പനങ്ങാടി സ്വദേശിയായ സിദ്ദിഖ് സമീപപ്രദേശമായ അസീസിയയിൽ അക്രമികളുടെ കൊലക്കത്തിക്ക് ഇരയായത്. ഗ്രോസറി ജീവനക്കാരനായ സിദ്ദിഖ് കടയില്‍വച്ചുതന്നെയാണു കവര്‍ച്ചക്കാരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
രാവിലെ ഒമ്പതോടെ എത്തിയ രണ്ടു കവര്‍ച്ചക്കാരാണ് സിദ്ദിഖിനെ ആക്രമിച്ചത്. കവര്‍ച്ച തടയാനുള്ള ശ്രമത്തിനിടെയുണ്ടായ മുറിവിലൂടെ രക്തംവാര്‍ന്നു മരിക്കുകയായിരുന്നു. അരമണിക്കൂറിനു ശേഷം പൊലീസെത്തിയാണ് ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചത്. പ്രതികളായ രണ്ടു യെമൻ സ്വദേശികളെ പൊലിസ് പിടികൂടി. കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കിടെ ആക്രമണത്തിന് ഇരയായി രക്ഷപ്പെട്ട നിരവധി വിദേശികളുണ്ടിവിടെ. സാമൂഹിക പ്രവര്‍ത്തകനായ സജി കായംകുളത്തിന് രണ്ടാഴ്ച മുമ്പ് കവര്‍ച്ചക്കാരുടെ കുത്തേറ്റിരുന്നു. വൈകീട്ട് കാറിലിരിക്കുമ്പോള്‍ രണ്ടുപേർ വളയുകയായിരുന്നു. ചെറുത്തുനില്‍പ്പിനിടെ ഒരാള്‍ കത്തി വീശുകയും തടയുന്നതിനിടെ കൈത്തണ്ടയില്‍ കുത്തേല്‍ക്കുകയുമായിരുന്നു. കൊല്ലം ശാസ്താംകോട്ട സ്വദേശി ശിഹാബ് രാവിലെ നടക്കാനിറങ്ങിയപ്പോള്‍ ആക്രമികളായ മൂന്നു പേരെത്തി പണം ആവശ്യപ്പെട്ട് ആക്രമിച്ചു.
റിയാദ് മലസിലെ ഒരു ട്രാവൽസിൽ ജോലി ചെയ്യുന്ന കോട്ടയം തലയോലപ്പറമ്പ് സ്വദേശി മാർട്ടിൻ കുര്യന്റെ കാർ അറബ് വംശജരായ അഞ്ചംഗ സംഘം ജൂൺ 14ന് റിയാദിലെ ശുമേസിയിൽ വെച്ച് തട്ടിയെടുത്തിരുന്നു. റമസാനിൽ രാത്രിഡ്യൂട്ടി കഴിഞ്ഞ് ഒരു മണിക്കുശേഷം മാർട്ടിൻ ശുമേസിയിലെ താമസസ്ഥലത്ത് എത്തി കാർ പാർക്ക് ചെയ്ത് പുറത്തിറങ്ങവെ പതുങ്ങി നിൽക്കുകയായിരുന്ന കവർച്ചാസംഘം വളയുകയായിരുന്നു. ഒരാൾ കത്തി കഴുത്തിൽ വെച്ച് ഒച്ചയെടുത്താൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. മറ്റൊരാൾ പഴ്‌സും മൊബൈലും പിടിച്ചെടുത്തു. പഴ്‌സിൽ പണമില്ലാത്തതിനാൽ തിരികെ നൽകി. മൊബൈൽ തിരികെ ആവശ്യപ്പെട്ടപ്പോൾ സംഘം അതും തിരിച്ചു നൽകി. എന്നാൽ കീശയിലുണ്ടായിരുന്ന പണം അവരെടുത്തു. ശേഷം അവരിലൊരാൾ കാറുമായി കടന്നു കളയുകയായിരുന്നു. മറ്റുള്ളവർ വേറൊരു കാറിലും സ്ഥലംവിട്ടു.
നിമിഷങ്ങൾക്കുശേഷം തിരിച്ചുവന്ന സംഘം മാർട്ടിനോട് കയ്യിലുള്ള വാച്ച് അഴിച്ചുതരാൻ ആവശ്യപ്പെട്ടു. വാച്ച് കൈക്കലാക്കിയ ശേഷം മാർട്ടിന്റെ കാറുമായി ഇപ്പോൾ തിരിച്ചുവരാമെന്ന് പറഞ്ഞ് സംഘം രക്ഷപ്പെടുകയായിരുന്നു. മാർട്ടിൻ ദീര പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ കാർ പിന്നീട് കണ്ടെത്തി. റിയാദിലെ മൻഫൂഹയിൽ അക്രമിസംഘം ഉപേക്ഷിക്കപ്പെട്ട നിലയിൽ കാർ കണ്ടെത്തുകയായിരുന്നു. ആശങ്കയില്‍ കഴിയുന്ന മലയാളികളടക്കമുള്ള വിദേശികള്‍ അധികൃതരെ സമീപിക്കാനൊരുങ്ങുകയാണ്.