ഓണവും അവധിയും ആഘോഷിച്ച് മടങ്ങുന്ന മലയാളികളുടെ പോക്കറ്റിൽ കയ്യിട്ട് വാരാനൊരുങ്ങി വിമാനക്കമ്പനികൾ. കേരളത്തിൽ നിന്ന് ഗൾഫ് നാടുകളിലേക്കുള്ള വിമാനടിക്കറ്റ് നിരക്ക് ആറിരട്ടിവരെ കൂട്ടി. മുപ്പത്തയ്യായിരം രൂപ മുതൽ ഒരു ലക്ഷം വരെയാണ് വിവിധ കമ്പനികളുടെ നിരക്ക്. മൂന്ന് വർഷത്തിനിടയിലെ ഏറ്റവും വലിയ വർധനയെന്ന് ട്രാവൽ ഏജൻസികൾ സാക്ഷ്യപ്പെടുത്തുന്നു.
കേരളത്തിൽ നിന്ന് ഗൾഫിലേക്കുള്ള ടിക്കറ്റ് നിരക്കാണ് ആകാശം മുട്ടെ ഉയർത്തിയിരിക്കുന്നത്. സാധാരണ സീസണിൽ പതിനയ്യായിരം വരെയായിരുന്നു റിയാദിലേക്കുള്ള നിരക്കെങ്കിൽ ഇപ്പോളത് അൻപതിനായിരം മുതൽ എൺപത്തയ്യായിരം വരെയായി. കുവൈറ്റിലേക്ക് പറക്കണമെങ്കിൽ മുപ്പതിനായിരം മുതൽ അൺപത്തെണ്ണായിരം വരെയും ബഹ്റനിലെത്താൻ എഴുപത്തയ്യായിരം വരെയും കൊടുക്കണം. അയ്യായിരം മുതൽ പതിനായിരം രൂപ വരെയായിരുന്ന ദുബായി ടിക്കറ്റ് പറന്നുയർന്നത് നാൽപതിനായിരത്തിലേക്ക്. ഏറ്റവും കൂടുതൽ എയിർ ഇൻഡ്യയിലും. അബുദാബിക്ക് പോകാൻ 30000 മതൽ അറുപതിനായിരം വരെയാകുമ്പോൾ ഷാർജയിലെത്താൻ നാൽപതിനായിരമാകും. ജിദ്ദയാത്രയാണ് ഏറ്റവും കഠിനം. എത്തിഹാദ് എയറിൽ ഒരു ലക്ഷമാണ് നിരക്ക്..
ഗൾഫ് നാടുകളിലിപ്പോൾ അവധിക്കാലമാണ്. അവധിയും ആഘോഷിച്ച് ഓണവും കൂടി മലയാളികൾ മടങ്ങുന്ന സമയമാണ് വിമാനക്കമ്പനികളുടെ ചാകരക്കാലം. അത് പരമാവധി മുതലാക്കുകയാണ് വർധനയുടെ ലക്ഷ്യം. എല്ലാ വർഷവും ഈ സീസണിൽ ടിക്കറ്റ് കൂടാറുണ്ടെങ്കിലും സമീപകാലത്തൊന്നും ഇത്രയുമുണ്ടായിട്ടില്ല. വിമാനനിരക്ക് നീയന്ത്രിക്കാൻ സർക്കാർ ഇടപെടലും അധികാരവും ഇല്ലാത്തത് പറന്നുയരുന്ന ചൂഷണത്തിന് ഊർജമാവുന്നു.