അബുദാബി. തലസ്ഥാനത്ത് നഗരസഭാ ഉദ്യോഗസ്ഥരുടെ വ്യാപക പരിശോധന. നഗരഭംഗിക്ക് കോട്ടം വരുത്തുന്ന വിധം പാർക്ക് ചെയ്ത 30 വാഹനങ്ങൾക്കു നഗരസഭാധികൃതർ പിഴയിട്ടു. അൽഫലാഹ മേഖലയിലാണ് മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥർ രണ്ടാഴ്ച നീളുന്ന പരിശോധന തുടങ്ങിയത്. പൊടിപിടിച്ച നിലയിൽ വാഹനങ്ങൾ പാർക്ക് ചെയ്തവർക്ക് പിഴയെഴുതിയ അധികൃതർ അനുമതിയില്ലാതെ പരസ്യബോർഡുകൾ സ്ഥാപിച്ചവര്‍ ക്കെതിരെയും നടപടി സ്വീകരിച്ചു.
പെർമിറ്റില്ലാതെ പാതയോരത്തും മൈതാനങ്ങളിലും പരസ്യബോർഡുകൾ വച്ച 55 പേർക്കെതിരെയാണ് പരിശോധനയിൽ നടപടിയുണ്ടായത്. സ്വകാര്യ വാഹനങ്ങളിൽ പഴം- പച്ചക്കറി വിൽപന നടത്തിയവരും കുടുങ്ങി. ചൂടിന് തടയിടാൻ താമസയിടങ്ങളോട് അനുബന്ധിച്ചു കെട്ടിയുണ്ടാക്കിയ താൽക്കാലിക സംവിധാനങ്ങളും നീക്കേണ്ടി വരും. സുരക്ഷ ഉറപ്പു വരുത്തിയാകണം ഇത്തരം സൗകര്യങ്ങൾ ഒരുക്കേണ്ടത്. ഇതിനു മുനിസിപ്പാലിറ്റിയിൽ നിന്നും അനുമതി വാങ്ങണം. വില്ലകളോട് ചേർത്തു കെട്ടിയ പെർമിറ്റില്ലാത്ത തമ്പുകൾ അനുവദിക്കില്ലെന്ന് അധികൃതർ സൂചിപ്പിച്ചു.