ദുബായ് നഗരത്തിലെ ചില ഏരിയകളിലെ പാർക്കിങ്ങുകളിൽ കാർ നിർത്തി പോയി തിരിച്ചുവരുമ്പോൾ വിൻഡ് സ്ക്രീനിൽ നിറയെ മസാജ് സെൻ്ററുകളുടെ ബിസിനസ് കാർഡുകൾ തിരുകി വച്ചിരിക്കുന്നത് കാണാം. കാർഡെടുത്ത് നോക്കിയാൽ ഞെട്ടിപ്പോകും– മലയാളത്തിലെ പ്രമുഖ നടിമാരുടെയും വിവാദനായികമാരുടെയും വർണചിത്രങ്ങൾ. അനധികൃതമായി പ്രവർത്തിക്കുന്ന ഇത്തരം മസാജ് കേന്ദ്രങ്ങൾ നടിമാർ അറിയാതെയാണ് അവരുടെ ചിത്രങ്ങൾ ഉപയോഗിക്കുന്നത്.
പ്രധാനമായും മലയാളികളെ ആകർഷിക്കാൻ വേണ്ടി ചെയ്യുന്ന ഇത്തരം സൂത്രപ്പണികൾക്ക് ബലിയാടാകുന്നത് ഇതൊന്നുമറിയാതെ കേരളത്തിൽ താമസിക്കുന്ന സിനിമാ–സീരിയൽ നടിമാർ. മലയാളം, ഹിന്ദി നടിമാരെ കൂടാതെ, ഫിലിപ്പീൻസ്, ചൈന, റഷ്യ തുടങ്ങിയ രാജ്യങ്ങളിലെ പ്രമുഖരുടെയും അർധനഗ്ന ചിത്രങ്ങൾ പതിച്ച ബിസിനസ് കാർഡുകളും കണ്ടെത്താൻ സാധിക്കും.
അംഗീകൃത മസാജ് കേന്ദ്രങ്ങൾ പുരുഷന്മാർക്കും സ്ത്രീകൾക്കും വെവ്വേറെയാണ്. സ്ത്രീകളുടേതിൽ പുരുഷന്മാരോ, പുരുഷന്മാരുടേതിൽ സ്ത്രീകളോ പ്രവേശിക്കാൻ പാടുള്ളതല്ല. എന്നാൽ മസാജ് പാർലറുകളുടെ മറവിൽ പ്രവർത്തിക്കുന്ന കേന്ദ്രങ്ങളിൽ അനാശാസ്യമാണ് നടക്കുന്നത്. ഇവിടേയ്ക്ക് എത്തപ്പെടുന്ന മലയാളികളടക്കമുള്ള ഇന്ത്യൻ യുവതികൾ ഒട്ടേറെ.
ഇത്തരം കേന്ദ്രങ്ങളിലേയ്ക്ക് ആളുകളെ എത്തിക്കാനാണ് അറിയപ്പെടുന്ന നടിമാരുടെ ഫൊട്ടോകൾ പതിച്ച ബിസിനസ് കാർഡുകൾ ഉപയോഗിക്കുന്നത്. കേന്ദ്രത്തിലേയ്ക്കുള്ള മാപ്പും മറുപുറത്ത് കാണാം. ഇൗ കാർഡുകൾ കാറുകളിൽ കൊണ്ടു വയ്ക്കാൻ കമ്മീഷൻ വ്യവസ്ഥയിൽ ആളുകളെ ഏർപ്പെടുത്തുന്നു. മൾട്ടി കളറിൽ തയ്യാറാക്കിയ കാർഡുകളിൽ ഒന്നിലേറെ മൊബൈൽ ഫോൺ നമ്പരുണ്ടാകുമെങ്കിലും ലാൻഡ് ലൈൻ നമ്പരുണ്ടാകില്ല. കൂടാതെ, മസാജ് കേന്ദ്രങ്ങളുടെ പേരും ഉണ്ടാകില്ല. ഏതെങ്കിലും ബഹുനില കെട്ടിടത്തിലെ ഫ്ലാറ്റിലാണ് ഇത്തരം കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്.
മണിക്കൂറിന് 300 ദിർഹം മുതലാണ് ഇത്തരം കേന്ദ്രങ്ങളിൽ ഇൗടാക്കുന്നത്. എന്നാൽ, പരസ്യത്തിലെ ചിത്രം കണ്ട് കേന്ദ്രങ്ങളിലെത്തുന്നവർ നിരാശരാകുന്നു. തങ്ങളുടെ ബിസിനസ് മെച്ചപ്പെടുത്തുന്നതിന് ഇൻ്റർനെറ്റ് അനാശാസ്യ കേന്ദ്രം നടത്തിപ്പുകാർ വ്യാപകമായി ഉപയോഗിക്കുന്നു. ഫെയ്സ് ബുക്കിലും മറ്റു സമൂഹമാധ്യമങ്ങളിലും നമ്പരും ചെറുവിവരണവും കൊടുത്തുള്ള പേജുകൾ ഒട്ടേറെ കാണാം. എല്ലാ വ്യാജ പ്രൊഫൈലുകളാണെന്ന് മാത്രം. സന്ദേശമയച്ചാൽ ഉടൻ വിശദ വിവരങ്ങളും യുവതികളുടെ പടങ്ങളും അയച്ചുതരും.
യു ട്യൂബിൽ മേൽവിലാസമടക്കമുള്ള വീഡിയോയും യഥേഷ്ടം അപ് ലോഡ് ചെയ്തിട്ടുണ്ട്. ഇൗ നമ്പരിലേയ്ക്ക് വിളിച്ചു കഴിഞ്ഞാൽ ചിത്രത്തിലുള്ള സുന്ദരി തങ്ങളുടെ കൂടെയുണ്ടെന്ന് വരെ ഇവർ പറഞ്ഞുകളയും. വാട്സ് ആപ്പുണ്ടെങ്കിൽ അതിലേയ്ക്ക് നടിമാരുടെയും മറ്റും കൂടുതൽ ചിത്രങ്ങളും മറ്റു മാദകത്തിടമ്പുകളുടെയും ചിത്രങ്ങൾ അയച്ചുകൊടുക്കും. എന്നാൽ, ഇൗ മാദകത്തിടമ്പുകളെ മനസ്സിൽ കണ്ട് ചെല്ലുന്നവർ കാണുക മറ്റു പലരെയുമാണ്. ഇത്തരം കേന്ദ്രങ്ങളുമായി ബന്ധപ്പെടാവുന്ന ഒട്ടേറെ ആപ്പുകളും ലഭ്യമാണ്. സുന്ദരികളുടെ ചിത്രങ്ങൾ ഉപയോഗിച്ച് പലപ്പോഴും ചാറ്റ് ചെയ്യുക നടത്തിപ്പുകാരാണെന്ന് മാത്രം.
ബർഷ, കരാമ, അൽ നഹ്ദ, ദെയ്റ ഏരിയകളിലാണ് ഇത്തരം കാർഡുകൾ കൂടുതലും കാണുന്നത്. ബർഷയിൽ നിത്യേന അരലക്ഷം കാർഡുകൾ വിതരണം ചെയ്യുന്നതായാണ് അനൗദ്യോഗിക കണക്കുകൾ.
ഇവിടങ്ങളിൽ ശുചീകരണ പ്രവൃത്തിയിലേർപ്പെടുന്ന നഗരസഭാ ജീവനക്കാർക്ക് പിടിപ്പതു പണിയാണ് ഇത്തരക്കാർ ചെയ്തുവയ്ക്കുന്നത്. കുടുംബവുമായി ചെല്ലുന്നവർക്ക് പലപ്പോഴും ഇത്തരം കാർഡുകൾ വലിയ പ്രശ്നം സൃഷ്ടിക്കാറുണ്ട്. കുട്ടികളുടെ ശ്രദ്ധയിൽ കാർഡുകൾ പെടാതിരിക്കാൻ രക്ഷിതാക്കളുടെ പങ്കപ്പാടുകൾ വിവരണാതീതം.
മസാജ് പാർലർ കാർഡ് വിതരണത്തിനെതിരെ നടപടി
മസാജ് പാർലറുകളുടെ ബിസിനസ് കാർഡുകൾ വാഹനങ്ങളിൽ കൊണ്ടുവയ്ക്കുന്നതിനെതിരെ വ്യാപക പരാതി ഉയർന്നതിനെ തുടർന്ന് അധികൃതർ കഴിഞ്ഞ ദിവസം നടപടികൾ ആരംഭിച്ചു.
ഇത്തരം കാർഡുകൾ വിതരണം ചെയ്യുന്നവരെ പിടികൂടിയാൽ പത്തായിരം ദിർഹം പിഴ ഒടുക്കേണ്ടി വരും. കൂടാതെ, സ്വനതം രാജ്യത്തേയ്ക്ക് തിരിച്ചയക്കുകയും ചെയ്യുമെന്ന് ദുബായ് നഗരസഭ കഴിഞ്ഞ ദിവസം അറിയിച്ചു. നിലവിൽ 500 ദിർഹമായിരുന്നു പിഴ. നിയമവിധേന പ്രവർത്തിക്കുന്ന ഏതെങ്കിലും സ്ഥാപനം ഇത്തരത്തിൽ കാർഡ് വിതരണം നടത്തിയാൽ അവരുടെ ലൈസൻസ് റദ്ദാക്കും.
കാർഡുകൾ വിതരണം ചെയ്യുന്നവരെ കൂടാതെ, ഇൗ കാർഡുകളിൽ കാണുന്ന മൊബൈൽ നമ്പർ ഉടമകൾക്കെതിരെയും നിയമ നടപടി സ്വീകരിക്കുമെന്ന് ദുബായ് നഗരസഭയ്ക്ക് കീഴിലെ വേസ്റ്റ് മാനേജ്മെൻ്റ് വിഭാഗം ഡയറക്ടർ അബ്ദുൽ മജീദ് അബ്ദുൽ അസീസ് അൽ സൈഫാഇൗ പറഞ്ഞു. നിയമ നടപടികൾ സ്വീകരിക്കാൻ നിയമ വകുപ്പിനോട് സഹകരണം അഭ്യർഥിച്ചിട്ടുണ്ട്.
അടുത്തിടെയായി, കാർഡുകൾ ഫ്ലാറ്റുകളുടെയും മറ്റും വാതില്‍ക്കലുമെത്തിയിരിക്കുന്നു. ഇവ വിതരം ചെയ്യുന്നവരിൽ ഭൂരിഭാഗവും നിയമവിധേനയല്ലാതെ രാജ്യത്ത് താമസിക്കുന്നവരാണെന്നും കണ്ടെത്തിയിട്ടുണ്ട്.
ദുബായിൽ എല്ലാത്തരം മസാജ് സെൻ്ററുകളും ആരോഗ്യ മന്ത്രാലയത്തിൻ്റെ നിരീക്ഷണത്തിലാണ്. പതിവായി പരിശോധനകൾ നടത്തിവരുന്നുമുണ്ട്. പൊതുജനാരോഗ്യത്തെ ബാധിക്കും വിധം പ്രവർത്തിക്കുന്ന കേന്ദ്രങ്ങൾക്കെതിരെ ശക്തമായ നടപടികളും സ്വീകരിച്ചുവരുന്നു. വൃത്തി, ജീവനക്കാരുടെ യോഗ്യത, മന്ത്രാലയത്തിൻ്റെ നിബന്ധനകൾ പാലിക്കാതെ നിരോധിത സൗന്ദര്യവർധക വസ്തുക്കളുടെയും മറ്റും ഉപയോഗം എന്നിവയാണ് പരിശോധനയിൽ ഉൾപ്പെടുന്നത്. സാമ്പത്തിക വികസന വകുപ്പിൻ്റെ ലൈസൻസ് ഇല്ലാത്ത കേന്ദ്രങ്ങൾ വൻ പിഴയൊടുക്കുന്നതടക്കമുള്ള നിയമ നടപടികൾക്ക് വിധേയമാകേണ്ടിയും വരുമെന്നും മുന്നറിയിപ്പ് നൽകുന്നു. ബർദുബായിലാണ് ഏറ്റവും കൂടുതൽ ബ്യൂട്ടി–മസാജ് സലൂണുകൾ പ്രവര്‍ത്തിക്കുന്നത്.
അനധികൃതമായി പ്രവർത്തിച്ച മസാജ് കേന്ദ്രത്തിൽ നിന്ന് യുവതിയെ രക്ഷപ്പെടുത്തിയ കഥ ഷാർജയിൽ ബ്യൂട്ടി സലൂൺ നടത്തുന്ന മലയാളിയായ ഹംസ പറയുന്നു. അതു നാളെ: ആകാശത്ത് നിന്ന് താഴേയ്ക്കിറങ്ങിയ തുണ്ടുകടലാസിൽ ഒരു ദുരിതകഥ.