ഗള്‍ഫില്‍ മലയാളികളുള്‍പ്പെടുന്ന പെണ്‍വാണിഭ സംഘങ്ങള്‍ സജീവമാണ്. അടുത്തിടെയാണു പെണ്‍വാണിഭ കേന്ദ്രത്തില്‍നിന്നു രക്ഷപ്പെടുത്തിയ കോഴിക്കോടു സ്വദേശിനിയെ സാമൂഹിക പ്രവര്‍ത്തകര്‍ നാട്ടിലേക്കു മടക്കി അയച്ചത്. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയില്‍ കുടുംബത്തിനു കൈത്താങ്ങാകാന്‍ വേണ്ടി ജീവിതസ്വപ്‌നങ്ങളുമായി ഗള്‍ഫ് നാടുകളിലെത്തുന്ന സാധാരണക്കാരായ മലയാളി സ്ത്രീകളാണ് പെണ്‍വാണിഭ സംഘങ്ങളുടെ കെണിയില്‍ പെടുന്നത്. കേരളത്തിലടക്കം ഏജന്റുമാരെ ഏര്‍പ്പെടുത്തിയാണ് സെക്‌സ് റാക്കറ്റുകള്‍ വലവിരിക്കുന്നത്. ഇതില്‍ കുരുങ്ങി ഗള്‍ഫിലെത്തുകയും മാനസികവും ശാരീരികവുമായ പീഡനമേറ്റ് നരകതുല്യം ജീവിക്കുകയും ചെയ്യുന്ന ഒട്ടേറെ പാവപ്പെട്ട പെണ്‍കുട്ടികളും യുവതികളുമുണ്ട്. തങ്ങളെ രക്ഷപ്പെടുത്താന്‍ ആരെങ്കിലും വരുമെന്ന പ്രതീക്ഷയോടെയാണ് ഇവര്‍ കഴിയുന്നത്. അത്തരക്കാരുടെയും രക്ഷപ്പെട്ടവരെയും രക്ഷപ്പെടുത്തിയവരെയും കുറിച്ചുമുള്ള പരമ്പര (മൂന്നാം ഭാഗം)
രണ്ട് വർഷം മുൻപാണ് സംഭവം. നാടകാഭിനയവും സാമൂഹിക സാംസ്കാരിക പ്രവർത്തനവുമായി അജ്മാനിൽ കഴിയുകയായിരുന്ന ജീനാ രാജീവിന് ആലപ്പുഴയിൽ നിന്ന് ഒരു ടെലിഫോൺ കോൾ വന്നു. അജ്മാനിൽ തങ്ങളുടെ ബന്ധുവായ യുവതി പെൺവാണിഭ കേന്ദ്രത്തിൽ കുടുങ്ങിയിരിക്കുകയാണെന്നും രക്ഷപ്പെടുത്തണമെന്നും മറുതലയ്ക്കൽ നിന്ന് നിരാലംബയായ ഒരു സ്ത്രീയുടെ വിതുമ്പലോടെയുള്ള അപേക്ഷ. ആദ്യമായിട്ടാണ് ജീനയ്ക്ക് ഇത്തരമൊരു പ്രശ്നത്തിൽ ഇടപെടേണ്ടി വന്നത്. ഉടൻ തന്നെ ദുബായ് ഇന്ത്യൻ കോൺസുലേറ്റുമായി ബന്ധപ്പെട്ടു. ഇന്ന് വ്യാഴാഴ്ചയാണെന്നും വെള്ളി, ശനി അവധി കഴിഞ്ഞ് ഞായറാഴ്ച ഇടപെടാമെന്നുമായിരുന്നു അവരുടെ മറുപടി. മാത്രമല്ല, വിശദവിവരം വച്ച് ഇ–മെയിൽ അയക്കാനും നിർദേശിച്ചു. എന്നാൽ, അടിയന്തരമായി ഇടപെടേണ്ട ഒരു കേസ് ഇത്തരത്തിൽ മാറ്റവയ്ക്കുന്നത് ശരിയല്ലല്ലോ എന്ന് പറഞ്ഞപ്പോൾ കോൺസുലേറ്റ് അധികൃതർ ഫോൺ കട്ട് ചെയ്യുകയായിരുന്നു.
പിന്നീട്, ഭർത്താവിനോടും മറ്റും ആലോചിച്ച ശേഷം, ഒരു നല്ല കാര്യത്തിനല്ലേ, ദൈവം തുണയുണ്ടാകും എന്ന് ചിന്തിച്ച് ഇടപെടാൻ തന്നെ തീരുമാനിച്ചു. അജ്മാനിലെ ഒരു ഡോക്ടറുടെ വീട്ടിൽ ജോലിക്കെന്ന് പറഞ്ഞാണു യുവതിയെ ആലപ്പുഴയിൽ നിന്ന് കൊണ്ടുവന്നത്. പിന്നീട് തൃശൂർകാരിയായ മധ്യവയസ്കയുടെ നേതൃത്വത്തിൽ വിവിധ ഇടങ്ങളിൽ മാറ്റിപ്പാർപ്പിച്ച് അനാശാസ്യത്തിന് പ്രേരിപ്പിക്കുകയായിരുന്നു. എന്നാൽ യുവതി വഴങ്ങിയിട്ടില്ല. തനിക്ക് നാട്ടിലേയ്ക്ക് പോകണമെന്ന് വാശി പിടിച്ചപ്പോൾ, രണ്ടു ലക്ഷം രൂപ തന്നാൽ പോകാമെന്നായിരുന്നു നടത്തിപ്പുകാരിയുടെ മറുപടി.
ജീന ആലപ്പുഴയിൽ നിന്ന് ലഭിച്ച അജ്മാനിലെ ടെലിഫോൺ നമ്പരിലേയ്ക്ക് വിളിച്ചപ്പോൾ നടത്തിപ്പുകാരി തന്നെയായിരുന്നു ഫോൺ എടുത്തത്. ഏതു രീതിയിലാണ് പ്രശ്നത്തിൽ ഇടപെടേണ്ടതെന്ന് അറിയാതെയായിരുന്നു ഫോൺ വിളിച്ചതെങ്കിലും, പെട്ടെന്ന് ദൈവം ഒരു ബുദ്ധി തോന്നിപ്പിച്ചതായി ജീന പറയുന്നു: അജ്മാനിൽ താമസിക്കുന്ന വീട്ടമ്മയാണ് താൻ. തീരെ സുഖമില്ല. പരസഹായമില്ലാതെ ഒന്നിനും സാധിക്കുന്നില്ല. ഒരു വീട്ടുജോലിക്കാരിയെ അത്യാവശ്യമാണ്. നിങ്ങളുടെ അടുത്ത് വീട്ടുജോലിക്കാരിയായ ഒരു യുവതി ഉണ്ടെന്ന് കേട്ടു. കൈമാറാൻ താത്പര്യമുണ്ടോ എന്നറിയാൻ വിളിച്ചതാണ് എന്നു പറഞ്ഞു. എന്നാൽ, ഇതിന് വ്യക്തമായ മറുപടി നടത്തിപ്പുകാരി പറഞ്ഞില്ല. പൊലീസ് നിർദേശപ്രകാരം ആരെങ്കിലും കുടുക്കാൻ വേണ്ടി വിളിച്ചതാണോ എന്ന് അവർ സംശയിച്ചിരിക്കണം.
അവർ വലിയ താൽപര്യം കാട്ടാതെ ഫോൺ കട്ട് ചെയ്തു. എന്നാൽ ഞാൻ വീണ്ടും വിളിച്ച് അപേക്ഷയുടെ സ്വരത്തിൽ പറഞ്ഞു. ദയവു ചെയ്തു യുവതിയെ എനിക്ക് തരൂ. അവർക്ക് വലിയ പ്രയാസമൊന്നുമുണ്ടാകില്ല. ഞാനെന്റെ മോളെ പോലെ നോക്കിക്കൊള്ളാം. വലിയ വിഷമത്തോടെയുള്ള എന്റെ വാക്കുകളിൽ തൃശൂർകാരിയുടെ മനസ് ചാഞ്ചല്യപ്പെട്ടു. എന്നാൽ ശരി, ഒന്നരലക്ഷം രൂപ തന്നാൽ യുവതിയെ കൊണ്ടുപോകാമെന്നായി അവർ. ഇൗ സംഖ്യ തനിക്കല്ല, ഇവളെ കൊണ്ടുവരാൻ വേണ്ടി ചെലവായ തുക ഏജന്റിന് തിരിച്ചുകൊടുക്കാനാണ് എന്ന് വിശദീകരിക്കുകയും ചെയ്തു. ഇത്രയും സംഖ്യ ഒറ്റയടിക്ക് നൽകാമെന്ന് പറഞ്ഞാൽ അബദ്ധമാകും. കുറച്ചുകൂടി വിലപേശി. എന്നാൽ, ഒന്നര ലക്ഷത്തിൽ നിന്ന് നയാ പൈസ കുറയ്ക്കില്ലെന്നായി അവർ. ഒടുവിൽ സമ്മതിച്ചു. തുടർന്ന് അജ്മാൻ പൊലീസിനെ സമീപിച്ച് വിശദമായ വിവരം കൈമാറി. പിന്നീട്, സിഎെഡിയുടെ നിർദേശാനുസരണമായിരുന്നു നീക്കങ്ങൾ.
യുവതിയെ അജ്മാനിൽ വച്ച് കൈമാറാൻ തൃശൂർകാരി മടിച്ചു. ഷാർജ കുവൈത്ത‌് ആശുപത്രിക്കടുത്ത് എത്തിക്കാമെന്നും അവിടെ വച്ച് പണം കൈമാറുമ്പോൾ യുവതിയെയും കൈമാറാമെന്നായിരുന്നു വാഗ്ദാനം. ഇതനുസരിച്ച് പറഞ്ഞ സമയത്ത് അവിടെയെത്തി. ആദ്യം നടത്തിപ്പുകാരിയാണ് വന്നത്. ചതിയാണോ എന്ന സംശയം അവർക്ക് അപ്പോഴുമുണ്ടായിരുന്നു. അതിനാൽ വീണ്ടും റോള ഭാഗത്തേയ്ക്ക് വരാൻ പറഞ്ഞു. അവിടെയെത്തിയപ്പോൾ, നടത്തിപ്പുകാരിയുമില്ല, യുവതിയുമില്ല. അവരുടെ സഹായിയായ ഗുണ്ടയെ പോലെ ഒരു തടിമാടനാണ് വന്നത്. അയാൾ കാശ് ചോദിച്ചപ്പോൾ, യുവതിയെ കൈമാറുമ്പോഴേ പണം തരികയുള്ളൂ എന്ന് പറഞ്ഞു. ഇതോടെ തടിമാടൻ തിരിച്ചുപോയി. ഉടൻ നടത്തിപ്പുകാരിക്ക് വിളിച്ച്, നിങ്ങൾക്ക് താൽപര്യമില്ലെങ്കിൽ വേണ്ടെന്നും ഞങ്ങൾ വീട്ടു ജോലിക്ക് വേറെ ആരെയെങ്കിലും കണ്ടെത്തിക്കൊള്ളാമെന്നും പറഞ്ഞു ഫോൺ വച്ചു. ഇതോടെ അവർക്ക് വിശ്വാസമായിത്തുടങ്ങി. പേടിക്കേണ്ടതില്ല, ഇത് യഥാർഥത്തിൽ വീട്ടുജോലി ആവശ്യമുള്ള ആരോ ആണെന്ന് തോന്നിയിരിക്കണം.
പിന്നീട്, അജ്മാനിലെ ഒരു ആശുപത്രിയിലേയ്ക്ക് വന്നാൽ യുവതിയെ അവിടെ എത്തിക്കാമെന്നായി. അവിടെ പോയി മണിക്കൂറോളം കാത്തുനിന്നു. ഉടൻ എത്താമെന്നായിരുന്നു അവരുടെ മറുപടി. ഒടുവിൽ തടിമാടൻ വീണ്ടും വന്നു. എന്റെ കൂടെ മറ്റാരുമില്ലെന്ന് മനസിലാക്കി തിരിച്ചുപോയി, മിനിറ്റുൾക്കകം യുവതിയെയും കൂട്ടി വന്നു. വളരെ ദൈന്യത തോന്നിക്കുന്ന ഒരു പാവം യുവതി. ഞാൻ തടിമാടന് സിെഎഡി ഏൽപിച്ച കാശ് കൈമാറി.
യുവതി എന്നെ കണ്ടപാടെ ചേച്ചീ എന്ന് വിളിച്ച് അലറിക്കരഞ്ഞു അരികിൽ ഒാടിയെത്തി. ഇതോടെ പരിസരത്ത് മറഞ്ഞുനിൽക്കുകയായിരുന്ന സിെഎഡി ചാടിവീണ് തടിമാടനെ അറസ്റ്റ് ചെയ്തു. പിന്നീട്, ഇയാളിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തൃശൂർകാരിയായ നടത്തിപ്പുകാരിയുടെ കീഴിൽ പ്രവർത്തിക്കുന്ന പത്തോളം അനാശാസ്യ കേന്ദ്രങ്ങൾ പൊലീസ് റെയ്ഡ് ചെയ്തു. യുവതിയെ പാർപ്പിച്ചിരുന്ന വില്ലയിൽ മാത്രം നാലു സ്ത്രീകളുണ്ടായിരുന്നു. ഇതിലൊരാൾ പ്രായപൂർത്തി പോലും ആകാത്ത തിരുവനന്തപുരം സ്വദേശിനിയായ പെൺകുട്ടിയായിരുന്നു. ഇവിടെ നിന്ന് അനാശാസ്യ കേന്ദ്രത്തിലെ ജോലിക്കാരടക്കം 14 പുരുഷന്മാരെ അറസ്റ്റ് ചെയ്തു. ഇതിൽ ഇടപാടുകാരുമുണ്ടായിരുന്നു.
മറ്റു കേന്ദ്രങ്ങളിൽ നിന്നും ഒട്ടേറെ പേരെ പിടികൂടിയെങ്കിലും നടത്തിപ്പുകാരിയായ തൃശൂർകാരിയെ പിടികൂടാൻ സാധിച്ചില്ല. കേരളമടക്കം ഇന്ത്യയുടെ വിവിധ സ്ഥലങ്ങളിൽ നിന്നും ശ്രീലങ്ക, ബംഗ്ലദേശ്, ഫിലിപ്പീൻസ്, ഇന്തൊനീഷ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുമുള്ളവരായിരുന്നു യുവതികൾ. ഇവരിൽ മിക്കവരും മികച്ച ജോലി വാഗ്ദാനം ചെയ്ത് ചതിക്കപ്പെട്ട് ഇവിടെ എത്തിയവരായിരുന്നു. ഇവരെ അവരവരുടെ രാജ്യത്തേയ്ക്ക് അധികൃതർ തിരിച്ചയച്ചു.