ഗള്‍ഫില്‍ മലയാളികളുള്‍പ്പെടുന്ന പെണ്‍വാണിഭ സംഘങ്ങള്‍ സജീവമാണ്. അടുത്തിടെയാണു പെണ്‍വാണിഭ കേന്ദ്രത്തില്‍നിന്നു രക്ഷപ്പെടുത്തിയ കോഴിക്കോടു സ്വദേശിനിയെ സാമൂഹിക പ്രവര്‍ത്തകര്‍ നാട്ടിലേക്കു മടക്കി അയച്ചത്. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയില്‍ കുടുംബത്തിനു കൈത്താങ്ങാകാന്‍ വേണ്ടി ജീവിതസ്വപ്‌നങ്ങളുമായി ഗള്‍ഫ് നാടുകളിലെത്തുന്ന സാധാരണക്കാരായ മലയാളി സ്ത്രീകളാണ് പെണ്‍വാണിഭ സംഘങ്ങളുടെ കെണിയില്‍ പെടുന്നത്. കേരളത്തിലടക്കം ഏജന്റുമാരെ ഏര്‍പ്പെടുത്തിയാണ് സെക്‌സ് റാക്കറ്റുകള്‍ വലവിരിക്കുന്നത്. ഇതില്‍ കുരുങ്ങി ഗള്‍ഫിലെത്തുകയും മാനസികവും ശാരീരികവുമായ പീഡനമേറ്റ് നരകതുല്യം ജീവിക്കുകയും ചെയ്യുന്ന ഒട്ടേറെ പാവപ്പെട്ട പെണ്‍കുട്ടികളും യുവതികളുമുണ്ട്. തങ്ങളെ രക്ഷപ്പെടുത്താന്‍ ആരെങ്കിലും വരുമെന്ന പ്രതീക്ഷയോടെയാണ് ഇവര്‍ കഴിയുന്നത്. അത്തരക്കാരുടെയും രക്ഷപ്പെട്ടവരെയും രക്ഷപ്പെടുത്തിയവരെയും കുറിച്ചുമുള്ള പരമ്പര (രണ്ടാം ഭാഗം)
കഴിഞ്ഞ ദിവസം അല്‍ഐനിലെ അനാശാസ്യ കേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെട്ട കോഴിക്കോട്ടെ യുവതി കഷ്ടപ്പാടുകളും ദുരിതങ്ങളും കാരണം ഉപജീവനം തേടിയാണ് ഗള്‍ഫിലെത്തിയത്. 35,000 രൂപ പ്രതിമാസ ശമ്പളത്തില്‍ ആശുപത്രിയില്‍ റിസപ്ഷനിസ്റ്റായി ജോലി നല്‍കാമെന്ന് തെറ്റിദ്ധരിപ്പിച്ചാണ് കോഴിക്കോട് സ്വദേശിയായ അനസ് എന്ന ഏജന്റ് പെണ്‍കുട്ടിയെ ഷാര്‍ജയില്‍ എത്തിച്ചത്. പെണ്‍വാണിഭ സംഘത്തിലുള്ള ഒരു സ്ത്രീയാണ് വിമാനത്താവളത്തില്‍ സ്വീകരിച്ചത്. ദീപ എന്ന പേരിലായിരുന്നു ഇവര്‍ പരിചയപ്പെട്ടത്.
ഇവരുടെ താവളത്തിലെത്തിയപ്പോഴാണു ചതി മനസ്സിലായത്. ആദ്യം ചെറുത്തുനിന്നതോടെ മുറിയില്‍ പൂട്ടിയിടുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഫോണ്‍ പിടിച്ചുവാങ്ങി വച്ചു. പുറംലോകവുമായി ബന്ധപ്പെടാനുള്ള വഴി ഇതോടെ അടഞ്ഞു. ഒരാഴ്ച ഭക്ഷണം പോലും നല്‍കിയില്ല. നാട്ടിലേക്കു തിരിച്ചയയ്ക്കണമെന്നു പറഞ്ഞപ്പോള്‍ രണ്ടു ലക്ഷം രൂപ തന്നാല്‍ വിട്ടയയ്ക്കാമെന്നായിരുന്നു മറുപടി. തുടര്‍ന്ന് ഇവരുമായി അനുനയത്തില്‍ നിന്ന് ഫോണ്‍ തിരികെ വാങ്ങി നാട്ടില്‍ അറിയിച്ചു. നാട്ടുകാരില്‍ ചിലര്‍ ഇടപാടുകാരെന്ന വ്യാജേന ഇവിടെയെത്തി പെണ്‍കുട്ടിയെ രക്ഷിക്കുകയായിരുന്നു.
പാസ്‌പോര്‍ട്ട് പിടിച്ചുവച്ച് പീഡനം
തങ്ങളുടെ താവളത്തിലെത്തിക്കഴിഞ്ഞാല്‍ പെണ്‍കുട്ടികളുടെ പാസ്‌പോര്‍ട് വാങ്ങിവയ്ക്കുകയാണ് പെണ്‍വാണിഭ സംഘം ചെയ്യുന്നത്. ഇതോടെ ഇവര്‍ ഒരിക്കലും രക്ഷപ്പെടാനാകാത്ത വിധം കെണിയില്‍ വീഴുന്നു. പാസ്‌പോര്‍ട്ടില്ലാത്തതിനാല്‍ ആരും രക്ഷപ്പെടാന്‍ ശ്രമിക്കില്ലെന്നാണ് ഏജന്റുമാര്‍ കണക്കുകൂട്ടുന്നത്.
കോഴിക്കോട്ടെ യുവതിയുടെയും പാസ്‌പോര്‍ട് ഇതുപോലെ വാങ്ങിവച്ചിരുന്നു. ഇവിടെ നിന്ന് രക്ഷപ്പെട്ട ശേഷം സാമൂഹിക പ്രവര്‍ത്തക ലൈലാ അബൂബക്കറാണ് പെണ്‍കുട്ടിയെ ഏറ്റെടുത്തത്. നടത്തിപ്പുകാരിലൊരാളായ സ്ത്രീയെ വിളിച്ചു പെണ്‍കുട്ടിയുടെ പാസ്പോര്‍ട്ട് കൈമാറണമെന്ന് ലൈലാ അബൂബക്കര്‍ ആവശ്യപ്പെട്ടെങ്കിലും അവര്‍ ഒഴിഞ്ഞുമാറി. തുടര്‍ന്നു നാട്ടില്‍ നിന്നു കയറ്റിവിട്ട ഏജന്റുമാരെ വിളിച്ച് സംഭവത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തി. ഇവര്‍ വിളിച്ചുപറഞ്ഞതോടെ പാസ്പോര്‍ട്ട് നല്‍കാമെന്നു സമ്മതിച്ചു. അജ്മാന്‍ ഇന്ത്യന്‍ അസോസിയേഷനില്‍ എത്തിച്ച പാസ്പോര്‍ട്ട് ഏറ്റുവാങ്ങിയ ലൈലാ അബൂബക്കര്‍ പെണ്‍കുട്ടിയെ കോണ്‍സുലേറ്റില്‍ ഹാജരാക്കി നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം നാട്ടിലേക്കു മടക്കി അയയ്ക്കുകയായിരുന്നു.