നാട്ടിൽ പോകാതെ കാൽ നൂറ്റാണ്ട് പ്രവാസജീവിതം നയിച്ച ആലപ്പുഴ സ്വദേശിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ കൊഴുവല്ലൂർ വള്ളിയന്തറ ദിവാകരന്റെ മകൻ പ്രകാശനെ(52)യാണ് ജിദ്ദ-റിയാദ് അതിവേഗപാതയിലെ ഹൊമയ്യാത്തിൽ താമസസ്ഥലത്ത് ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ദുർഗന്ധം സഹിക്കാനാവാതെ സമീപത്തുള്ളവർ അറിയിച്ചതിനെത്തുടർന്ന് പൊലീസ് എത്തിയാണ് മുറി തുറന്നത്. മൃതദേഹം ഹൊമയ്യാത്തിൽനിന്ന് 150 കിലോമീറ്ററകലെയുള്ള അഫീഫ് ജനറൽ ആശുപത്രി മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പത്തുദിവസത്തോളം പഴക്കമുള്ള മൃതദേഹമാണ് പൊലീസ് കണ്ടെത്തിയത്. മൃതദേഹം നാട്ടിലെത്തിക്കാൻ എംബസിയുടെ സഹായം തേടിയിരിക്കുകയാണ് സാമൂഹിക പ്രവർത്തകർ.
അമ്മയും അഞ്ചു സഹോദരിമാരുമുള്ള പ്രകാശൻ അവിവാഹിതനാണ്. 1992 ൽ നിർമാണ കമ്പനിയുടെ വീസയിൽ ഹൊമയ്യാത്തിലെത്തിയ പ്രകാശൻ ചെറിയൊരു കാർ വർക്ക് ഷോപ്പും ടയർ പഞ്ചർ കടയും നടത്തുകയായിരുന്നു. ഏതാനും മാസങ്ങളായി പ്രകാശൻ കിടപ്പിലായിരുന്നു. മതിയായ ചികിൽസ ലഭിക്കാതിരുന്നതും ഏകാന്തതയും പ്രകാശനെ മാനസികമായി ഏറെ തളർത്തിയിരുന്നതായി സൂചനയുണ്ട്. അസുഖം കൂടിയതിനാൽ നടക്കാനും ജോലി ചെയ്യാനും കഴിയാതായി .
തനിച്ച് റൂമിലിരുന്ന പ്രകാശന് സ്ഥിരമായി ഭക്ഷണം കൊടുത്തയച്ചിരുന്നത് കൊല്ലം ചടയമംഗലം സ്വദേശിയായ റഹീമായിരുന്നു. ഒരാഴ്ച മുമ്പ് ഭക്ഷണം എത്തിച്ചപ്പോൾ മുറി പൂട്ടിയ നിലയിലായിരുന്നു. പ്രകാശൻ ഏതെങ്കിലും സുഹൃത്തുക്കളെ കാണാൻ പോയതായിരിക്കുമെന്നാണ് ഇവർ ധരിച്ചത്. ഒരാഴ്ചയായിട്ടും കാണാത്തതിനെ തുടർന്ന് അന്വേഷണം നടത്തിവരുന്നതിനിടെയാണ് ജീവനൊടുക്കിയ നിലയിൽ പ്രകാശനെ കണ്ടെത്തിയത് .