റിയാദ് : സൗദി അറേബ്യയിലെ വിമാനത്താവളങ്ങളില്‍ അനധികൃത ടാക്‌സി സര്‍വീസ് നടത്തുന്നവരെ പിടികൂടാന്‍ നിരീക്ഷണം ശക്തമാക്കി. റിയാദ്, ജിദ്ദ, ദമാം രാജ്യാന്തര വിമാനത്താവളങ്ങളിലാണ് വിദേശികളുടെ അനധികൃത ടാക്‌സി സര്‍വീസ് കണ്ടെത്താന്‍ നിരീക്ഷണം ശക്തമാക്കിയത്. ഡ്രൈവര്‍മാരെ നിരീക്ഷിക്കാന്‍ പ്രത്യേകം ക്യാമറകള്‍ സ്ഥാപച്ചിട്ടുണ്ട്. ഇതിനു പുറമെ രഹസ്യ നിരീക്ഷണത്തിന് ഉദ്യോഗസ്ഥരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. നിരന്തരം വിമാനത്തായവളങ്ങളിലെത്തുന്ന വിദേശികളായ ഡ്രൈവര്‍മാരെ നിരീക്ഷിക്കുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്യുന്നുണ്ട്.
അന്വേഷണ ഉദ്യോഗസ്ഥര്‍ യാത്രക്കാരനാണെന്ന വ്യാജേന വിമാനത്താവളത്തിലെ വിദേശികളുടെ സ്വകാര്യ ടാക്‌സി സര്‍വീസിനെ സമീപിച്ച് കസ്റ്റഡിയിലെടുത്ത സംഭവവും കഴിഞ്ഞ ദിവസങ്ങളിലുണ്ടായി. ദമാം വിമാനത്താവളത്തിൽ കോഴിക്കോട് സ്വദേശിയെ അനധികൃത ടാക്‌സി സര്‍വീസ് നടത്തിയതിന് പിടികൂടി. അനധികൃത ടാക്‌സി സര്‍വീസ് നടത്തിയതിനും സൗദി സ്വദേശികള്‍ക്ക് സംവരണം ചെയ്ത തൊഴിലില്‍ ഏര്‍പ്പെട്ടതിനും ഇയാള്‍ വിചാരണ നേരിടേണ്ടിവരും. ഇങ്ങനെ പിടിക്കപ്പെടുന്നവരെ പിഴ അടച്ചതിനു ശേഷം നാടുകടത്തുകയാണ് പതിവ്. സൗദിയിലെ രാജ്യാന്തര വിമാനത്താവളങ്ങളില്‍ ടാക്‌സി സര്‍വീസ് നടത്താൻ സൗദി സ്വദേശികള്‍ക്ക് മാത്രമാണ് അനുമതിയുളളത്.