മദീന : വൃക്ക രോഗിയായ സൗദി വയോധികയെ രണ്ടു വർഷത്തോളം ചികിത്സക്കായി ആശുപത്രിയിൽ കൊണ്ടുപോകുകയും തിരികെ വീട്ടിലെത്തിക്കുകയും ചെയ്യുന്ന ഇന്ത്യൻ യുവാവിന് സ്വദേശികളുടെയും വിദേശികളുടെയും അഭിനന്ദന പ്രവാഹം. സൗദിയിൽ ജനിച്ച് 20 വർഷമായി മദീനയിൽ താമസിക്കുന്ന റയ്യാൻ മുഹ്‌യുദ്ദീൻ(22) ആണ് കാരുണ്യ സഹായ കഥയിലെ നായകൻ.
സ്വന്തമായി കാറില്ലാത്ത റയ്യാൻ സുഹൃത്തുക്കളുടെ കാർ ഉപയോഗപ്പെടുത്തിയാണ് ഈ സേവനം ചെയ്യുന്നത്. പ്രാഥമിക പഠനം മുതൽ സൗദിയിലായതുകൊണ്ട് സ്വദേശികളെപ്പോലെ അറബ് ഭാഷ ഒഴുക്കോടെ സംസാരിക്കുകയും , അറബ് ഉപചാരമനുസരിച്ച് പെരുമാറുകയും അറബികളുടെ പതിവ് വസ്‌ത്രമായ തോബ് ധരിക്കുകയും ചെയ്യുന്ന റയ്യാൻ സൗദി സ്വദേശിയാണെന്നാണ് പലരും കരുതിയിരുന്നത്. ആഴ്ചയിൽ മൂന്നും നാലും തവണ ഡയാലിസിസിനും മറ്റു പരിശോധനകൾക്കും വേണ്ടി റയ്യാൻ തന്നെ ആശുപത്രിയിൽ കൊണ്ടുപോയി തിരിച്ചെത്തിക്കുന്നുണ്ടെന്ന് വയോധിക പറയുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോൾ പ്രാതലും റയ്യാൻറെ വകയാണ്. മദീനയിലെ ആശുപത്രിയിൽ വച്ച് "ഇന്ത്യൻ കാരുണ്യ സഹായ കഥ" കണ്ടറിഞ്ഞ സൗദി സ്വദേശിയായ അബു നഹാർ വീഡിയോ സഹിതം സമൂഹമാധ്യമങ്ങളിൽ പങ്കു വെച്ചതോടെയാണ് റയ്യാനെത്തേടി അഭിനന്ദനങ്ങൾ പ്രവഹിക്കാൻ തുടങ്ങിയത്.
അബു നഹാർ പറയുന്നതിങ്ങനെ : ആശുപത്രിയിൽ വച്ച് കണ്ടുമുട്ടിയ ദരിദ്രയായ സൗദി വയോധികക്ക് ആവശ്യമായ സഹായങ്ങൾ സുഹൃത്തുക്കളുടെ സഹായത്താൽ ചെയ്‌തു നൽകി. പിറ്റേ ദിവസവും മാതാവിനെയും മകളെയും ആശുപത്രിക്ക് സമീപം കണ്ടപ്പോൾ ടാക്‌സിയിൽ അവരെ വീട്ടിലെത്തിക്കാൻ ഉദ്ദേശിച്ചെങ്കിലും അവർ നിരസിക്കുകയായിരുന്നു. തങ്ങളെ വീട്ടിലെത്തിക്കാൻ റയ്യാൻ വരുമെന്ന് പറയുകയും ചെയ്‌തു. റയ്യാനെപ്പറ്റി അന്വേഷിച്ചപ്പോഴാണ് രണ്ടു വർഷമായി യാതൊരു പ്രതിഫലവും വാങ്ങാതെ കൃത്യമായി പ്രായം ചെന്ന മാതാവിനെയും മകളെയും ആശുപത്രിയിൽ കൊണ്ടുപോയി തിരികെയെത്തിക്കുന്ന ഇന്ത്യക്കാരന്റെ കാരുണ്യ സഹായ കഥ അറിയുന്നത്. ആദ്യ ദിവസം യാത്രാസൗകര്യം നൽകിയതിന് തന്റെ കൈയിലുണ്ടായിരുന്ന ചില്ലറ നോട്ടുകൾ നൽകിയെങ്കിലും റയ്യാൻ സന്തോഷപൂർവം നിരസിക്കുകയായിരുന്നുവെന്ന് വയോധികയായ മാതാവ് പറഞ്ഞു. ദൈവത്തിന്റെ പ്രതിഫലം മാത്രം മതിയെന്നാണ് ആ യുവാവ് പറഞ്ഞത്.പിന്നീട് ആവശ്യമുള്ളപ്പോഴെല്ലാം ആശുപത്രിയിൽ കൊണ്ടുപോയി തിരിച്ചെത്തിക്കും. ഈ സൽപ്രവൃത്തിയാണ് യുവാവിന്റെ കഥ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കാൻ തന്നെ പ്രേരിപ്പിച്ചത് .
സമൂഹമാധ്യമങ്ങളിൽ വീഡിയോ വൈറലായതോടെ ഫായിസ് അൽ മാലികി എന്ന സൗദി കലാകാരൻ യുവാവിനെ പ്രശംസിക്കുകയും മദീനയിൽ എത്തി സമ്മാനം നൽകുമെന്ന് അറിയിക്കുകയും ചെയ്‌തു. ഏതാനും സാമൂഹ്യ സംഘടനകൾ യുവാവിന് പുതിയ വാഹനം വാങ്ങി നൽകാൻ തയാറായി . മാതാവിനും മകൾക്കും കാർ വാങ്ങി നൽകുമെന്നും ചില സംഘടനകളിൽ നിന്നും പ്രഖ്യാപനമുണ്ടായി.