പിതാവോ, സഹോദരങ്ങളോ, സഹായിക്കാൻ ബന്ധുക്കളോ ഇല്ലാതെ വരുമ്പോൾ വീട്ടിലെ ദാരിദ്ര്യവും കഷ്ടപ്പാടുകളും മൂലം വലയുന്ന കുടുംബത്തെ രക്ഷിക്കാൻ വേണ്ടി ഗൾഫിലേയ്ക്ക് വരാനാഗ്രഹിക്കുന്ന നിരാലംബരായ ഒട്ടേറെ പെൺകുട്ടികളും യുവതികളും കേരളത്തിലുണ്ട്. ഇതിൽ ഭൂരിഭാഗവും ഗ്രാമീണരാണ്. എന്നാൽ, പ്രായപൂർത്തിയായ പെൺകുട്ടികൾക്കും യുവതികൾക്കും ഒറ്റയ്ക്ക് ഗൾഫിലെത്താൻ ഒട്ടേറെ പ്രതിബന്ധങ്ങളുണ്ട്. ജോലിയുള്ള വീസയിൽ വരാൻ എളുപ്പമാണെങ്കിലും സന്ദർശക വീസയിൽ വരണമെങ്കിൽ രക്ഷിതാക്കൾക്കോ, അടുത്ത ബന്ധമുള്ളവർക്കോ മാത്രമേ ഇവരെ സ്പോൺസൺ ചെയ്യാൻ സാധിക്കുകയുള്ളൂ. ഇതുറപ്പാക്കിയ ശേഷമേ എമിഗ്രേഷൻ അനുവദിക്കാൻ പാടുള്ളൂവെങ്കിലും പലപ്പോഴും നിയമങ്ങളും നിബന്ധനകളുമെല്ലാം ലംഘിക്കപ്പെടുന്നു. വ്യാജരേഖയുണ്ടാക്കിയാണ് വിമാനത്താവളങ്ങൾ വഴി പെൺകുട്ടികളെയും യുവതികളെയും ഏജൻ്റുമാർ കടത്തിക്കൊണ്ടുവരുന്നത്. ചില എമിഗ്രേഷൻ ഉദ്യോഗസ്ഥരുടെയും ഒത്താശ ഇതിനുണ്ട്. കുറച്ചുകാലം മുൻപ് തിരുവനന്തപുരം, കൊച്ചി വിമാനത്താവളങ്ങളിൽ ഇത്തരത്തിൽ മനുഷ്യക്കടത്തിന് കൂട്ടുനിന്ന എമിഗ്രേഷൻ ഉദ്യോഗസ്ഥരെ പിടികൂടിയിരുന്നു. കാര്യമായ വിദ്യാഭ്യാസമോ, ലോക വിവരമോ ഇല്ലാത്ത പെൺകുട്ടികൾ ഏജൻ്റുമാരുടെ വാക്കുകൾ വിശ്വസിച്ച് അവർ വിരിക്കുന്ന വലയിൽ വീഴുകയാണ് ചെയ്യുന്നത്. രാജ്യാന്തര പെൺവാണിഭ റാക്കറ്റിന്റെ കെണിയിലാണ് ഇവർ പിന്നീട് അകപ്പെടുന്നത്.
കഴിഞ്ഞ ദിവസം അൽഎെനിലെ അനാശാസ്യ കേന്ദ്രത്തിൽ നിന്ന് രക്ഷപ്പെട്ട കോഴിക്കോട്ടെ യുവതി ഇതുപോലെ കഷ്ടപ്പാടുകളും ദുരിതങ്ങളും കാരണം ഉപജീവനം തേടിയാണ് ഗൾഫിലെത്തിയത്. 35,000 രൂപ പ്രതിമാസ ശമ്പളത്തിൽ ആശുപത്രിയിൽ റിസപ്‌ഷനിസ്‌റ്റായി ജോലി നൽകാമെന്ന് തെറ്റിദ്ധരിപ്പിച്ചാണ് കോഴിക്കോട് സ്വദേശിയായ അനസ് എന്ന ഏജന്റ് പെൺകുട്ടിയ ഷാർജയിൽ എത്തിച്ചത്. പെൺവാണിഭ സംഘത്തിലുള്ള ഒരു സ്‌ത്രീയാണ് വിമാനത്താവളത്തിൽ സ്വീകരിച്ചത്. ദീപ എന്ന പേരിലായിരുന്നു ഇവർ പരിചയപ്പെട്ടത്. ഇവരുടെ താവളത്തിലെത്തിയപ്പോഴാണു ചതി മനസ്സിലായത്. ആദ്യം ചെറുത്തുനിന്നതോടെ മുറിയിൽ പൂട്ടിയിടുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തു. ഫോൺ പിടിച്ചുവാങ്ങി വച്ചു. പുറംലോകവുമായി ബന്ധപ്പെടാനുള്ള വഴി ഇതോടെ അടഞ്ഞു. ഒരാഴ്‌ച ഭക്ഷണം പോലും നൽകിയില്ല. നാട്ടിലേക്കു തിരിച്ചയയ്‌ക്കണമെന്നു പറഞ്ഞപ്പോൾ രണ്ടു ലക്ഷം രൂപ തന്നാൽ വിട്ടയയ്‌ക്കാമെന്നായിരുന്നു മറുപടി. തുടർന്ന് ഇവരുമായി അനുനയത്തിൽ നിന്ന് ഫോൺ തിരികെ വാങ്ങി നാട്ടിൽ അറിയിച്ചു. നാട്ടുകാരിൽ ചിലർ ഇടപാടുകാരെന്ന വ്യാജേന ഇവിടെയെത്തി പെൺകുട്ടിയെ രക്ഷിക്കുകയായിരുന്നു.
പാസ്പോർട്ട് പിടിച്ചുവച്ച് പീഡനം
തങ്ങളുടെ താവളത്തിലെത്തിക്കഴിഞ്ഞാൽ പെൺകുട്ടികളുടെ പാസ്പോർട് വാങ്ങിവയ്ക്കുകയാണ് പെൺവാണിഭ സംഘം ചെയ്യുന്നത്. ഇതോടെ ഇവർ ഒരിക്കലും രക്ഷപ്പെടാനാകാത്ത വിധം കെണിയിൽ വീഴുന്നു. പാസ്പോർട്ടില്ലാത്തതിനാൽ ആരും രക്ഷപ്പെടാൻ ശ്രമിക്കില്ലെന്നാണ് ഏജൻ്റുമാർ കണക്കുകൂട്ടുന്നത്.
കോഴിക്കോട്ടെ യുവതിയുടെയും പാസ്പോർട് ഇതുപോലെ വാങ്ങിവച്ചിരുന്നു. ഇവിടെ നിന്ന് രക്ഷപ്പെട്ട ശേഷം സാമൂഹിക പ്രവർത്തക ലൈലാ അബൂബക്കറാണ് പെൺകുട്ടിയെ ഏറ്റെടുത്തത്. നടത്തിപ്പുകാരിലൊരാളായ സ്‌ത്രീയെ വിളിച്ചു പെൺകുട്ടിയുടെ പാസ്‌പോർട്ട് കൈമാറണമെന്ന് ലൈലാ അബൂബക്കർ ആവശ്യപ്പെട്ടെങ്കിലും അവർ ഒഴിഞ്ഞുമാറി. തുടർന്നു നാട്ടിൽ നിന്നു കയറ്റിവിട്ട ഏജന്റുമാരെ വിളിച്ച് സംഭവത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തി. ഇവർ വിളിച്ചുപറഞ്ഞതോടെ പാസ്‌പോർട്ട് നൽകാമെന്നു സമ്മതിച്ചു. അജ്‌മാൻ ഇന്ത്യൻ അസോസിയേഷനിൽ എത്തിച്ച പാസ്‌പോർട്ട് ഏറ്റുവാങ്ങിയ ലൈലാ അബൂബക്കർ പെൺകുട്ടിയെ കോൺസുലേറ്റിൽ ഹാജരാക്കി നടപടികൾ പൂർത്തിയാക്കിയശേഷം നാട്ടിലേക്കു മടക്കി അയയ്ക്കുകയായിരുന്നു.
താൻ ദുരിതമനുഭവിച്ച പെൺവാണിഭ കേന്ദ്രത്തിൽ വേറെയും പെൺകുട്ടികളുണ്ടെന്ന് നാട്ടിലേയ്ക്ക് മടങ്ങുന്നതിന് മുൻപ് പെൺകുട്ടി മനോരമ ഒാൺലൈനിനോട് പറഞ്ഞു. ഇവിടെ എത്തിപ്പെട്ടു കഴിഞ്ഞാൽ പാസ്‌പോർട്ട് വാങ്ങിവയ്‌ക്കുന്നതാണ് ഇവരുടെ രീതി. സംശയം തോന്നിയാൽ മൊബൈൽഫോണും പിടിച്ചുവയ്ക്കും. പുറത്തിറങ്ങാൻ പോലും അനുവാദമില്ല. ഇടപാടുകാരെ നടത്തിപ്പുകാരായ സ്‌ത്രീകൾ കൂട്ടിക്കൊണ്ടുവരികയാണു പതിവ്. താവളം ഇടയ്‌ക്കിടെ മാറുന്നതാണ് പെൺവാണിഭസംഘത്തിന്റെ രീതി. അൽഐനിലും ഷാർജയിലും അജ്‌മാനിലും ഇവർക്ക് താവളങ്ങൾ ഉള്ളതായി പെൺകുട്ടി പറഞ്ഞു.
ധൈര്യമുള്ളവർക്ക് ഏതെങ്കിലും വിധത്തിൽ ഇത്തരം കേന്ദ്രങ്ങളിൽ നിന്ന് ചാടി രക്ഷപ്പെടാൻ സാധിക്കും. ഇത്തരത്തിൽ ധൈര്യം കാണിച്ചതിനാൽ നാട്ടിലേയ്ക്ക് മടങ്ങാൻ സാധിച്ച ആലപ്പുഴക്കാരിയുടെ കഥ അജ്മാനിലെ സാമൂഹിക പ്രവർത്തക ജീനാ രാജീവിന് പറയാനുണ്ട്. നാളെ : ജീന രക്ഷിച്ച ആലപ്പുഴക്കാരിയുടെ കഥ.