മികച്ച തൊഴിൽ വാഗ്ദാനം ചെയ്ത് ഗൾഫിലേയ്ക്ക് കൊണ്ടുവന്ന് പെൺവാണിഭ സംഘങ്ങൾക്ക് പെൺകുട്ടികളെ വിൽക്കുന്ന സംഭവങ്ങൾ ഇപ്പോഴും സജീവമാണ്. കഴിഞ്ഞ ദിവസം യുഎഇയിലെ അൽഎെനിൽ നിന്ന് കോഴിക്കോട് സ്വദേശിനിയായ യുവതിയെ മലയാളി സാമൂഹിക പ്രവർത്തകര്‍ ചേർന്ന് രക്ഷപ്പെടുത്തി ഇന്ത്യൻ കോൺസുലേറ്റിന്റെ സഹായത്തോടെ നാട്ടിലേയ്ക്കയച്ചതോടെയാണ് ഒട്ടേറെ ജീവിതങ്ങൾ നശിച്ചുപോയ ഇൗ വിഷയം വീണ്ടും വാർത്തകളിലിടം പിടിച്ചത്. ഇതിന്റെ ചൂടാറും മുൻപേ, രണ്ട് ദിവസത്തിനകം ദുബായിൽ പെൺവാണിഭ കേന്ദ്രത്തിൽ നടത്തിയ റെയ്ഡിൽ അഞ്ച് യുഎഇ സ്വദേശികളെയും നാല് ഏഷ്യക്കാരെയും പൊലീസ് അറസ്റ്റ് ചെയ്തു. ആറ് സ്ത്രീകളെയടക്കം ഏഴ് പേരെ കൊള്ളയടിക്കുകയും പെൺവാണിഭ കേന്ദ്രത്തിൽ ഒരു യുവതിയെ ബലാത്സംഗം ചെയ്യുകയും ചെയ്തതാണ് ഇവരുടെ പേരിലുള്ള കുറ്റം.
അഡ്ഡ എന്നറിയപ്പെടുന്ന ഇത്തരത്തിലുള്ള രഹസ്യ കേന്ദ്രങ്ങളിൽ താമസിപ്പിച്ചാണ് പെൺകുട്ടികളെ അനാശാസ്യത്തിന് പ്രേരിപ്പിക്കുന്നത്. കേരളത്തിന്റെ തനി നാട്ടുമ്പുറങ്ങളിൽ നിന്നടക്കം ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നും പാക്കിസ്ഥാൻ, ശ്രീലങ്ക, ബംഗ്ലദേശ്, ഇന്തൊനീഷ്യ, ഫിലിപ്പീൻസ്, ആഫ്രിക്കൻ രാജ്യങ്ങൾ, റഷ്യ, മറ്റു അവികസിത യൂറോപ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്നുമാണ് പെൺകുട്ടികളെ കൊണ്ടുവരുന്നത്. ചൈനയിൽ നിന്നുപോലും ഇത്തരത്തിൽ ആളുകളെത്തുന്നുണ്ട്. ഇവരിൽ ഭൂരിഭാഗം പേരും ചതിക്കപ്പെട്ട് ഇവിടെ എത്തുന്നവർ തന്നെ. അതേസമയം, എല്ലാം അറിഞ്ഞും വരുന്നവരുമുണ്ട്.
വീസയ്ക്കും വിമാന ടിക്കറ്റിനും ലക്ഷത്തിലേറെ രൂപ
വീസ, വിമാന ടിക്കറ്റ് എന്നിവിയ്ക്കായി ലക്ഷത്തിലേറെ രൂപ നൽകിയാണ് പെൺകുട്ടികൾ ഗൾഫിലേയ്ക്ക് വരുന്നത്. തൊഴിൽ വീസ എന്ന് പറഞ്ഞ് സന്ദർശക വീസയാണ് മിക്കവർക്കും ലഭിക്കുന്നത്. പക്ഷേ, ഇത് തിരിച്ചറിയാനുള്ള വിദ്യാഭ്യാസം പലർക്കും ഇല്ലാതെ പോകുന്നു. വീട്ടുജോലി, ആശുപത്രി, ബ്യൂട്ടി സെന്ററുകൾ തുടങ്ങിയ ഇടങ്ങളിൽ സഹായി, ശുചീകരണ തൊഴിലാളി തുടങ്ങിയ ജോലികളാണ് ഏജന്റുമാർ വാഗ്ദാനം ചെയ്യുന്നത്. പുരുഷന്മാരായി ആരുമില്ലാത്ത കുടുംബങ്ങളിലെ ദാരിദ്ര്യവും കഷ്ടപ്പാടും അകറ്റാനായി ഇറങ്ങിത്തിരിക്കുന്ന പെൺകുട്ടികളും യുവതികളും പക്ഷേ, പുറപ്പെടും മുൻപ് തങ്ങളെവിടേയ്ക്കാണ് ചെല്ലുന്നതെന്ന് കാര്യമായി ചിന്തിക്കാറോ, ചികഞ്ഞുനോക്കാറോ ഇല്ല. ഇതാണ് ഏജന്റുമാർ മുതലെടുക്കുന്നതും. ഗൾഫിലെത്തിയാൽ വിമാനത്താവളങ്ങളിൽ നിന്ന് നേരെ കൊണ്ടുപോകുന്ന അനാശാസ്യ കേന്ദ്രങ്ങളിലേയ്ക്കാണ്.
അനാശാസ്യ കേന്ദ്രങ്ങളെന്ന് പറയുമ്പോൾ അത് പ്രത്യേക സ്ഥലമൊന്നുമല്ല. വില്ലകൾ, ബഹുനില കെട്ടിടങ്ങളിലെ അപാര്‍ട്മെന്റുകൾ എന്നിവ ഇതിനായി ഉപയോഗിക്കുന്നു. പലപ്പോഴും ഇതിന് മേൽനോട്ടം വഹിക്കുന്നത് സ്ത്രീകളാണ്. ഡാർലിങ് എന്നാണ് ഇവർ അറിയപ്പെടുന്നത്. ആദ്യം രാജകീയ സ്വീകരണമാണ് പെൺകുട്ടികൾക്ക് ലഭിക്കുക. പിന്നീട്, തങ്ങളുടെ ജോലി എന്താണെന്ന് അറിയുന്നതോടെ അനിഷ്ടം പ്രകടിപ്പിക്കുകയും പ്രതിരോധിക്കുകയും ചെയ്യുന്ന പെൺകുട്ടികളെ ഭീഷണിപ്പെടുത്തിയും മർദിച്ചുമൊക്കെ സമ്മതിപ്പിക്കുന്നു. സംഘം ഇവരുടെ ശരീരം വിറ്റ് വൻതുക സമ്പാദിക്കുമ്പോൾ, പെൺകുട്ടികൾക്ക് ലഭിക്കുക തുച്ഛമായ സംഖ്യ. നിത്യേന പത്തിലേറെ പേരെ നേരിടേണ്ടി വരുന്ന പെൺകുട്ടികളും യുവതികളും പിന്നീട്, എങ്ങനെയെങ്കിലും രക്ഷപ്പെടാൻ ശ്രമിക്കുന്നു. (എന്നാൽ, പിന്നീട് ഇതുമായി യോജിച്ചുപോകുന്നവരും കസ്റ്റമേഴ്സിൽ നിന്ന് പണം പിടുങ്ങി സമ്പന്നരായവരും ധാരാളമുണ്ട്).
കടലാസു തുണ്ടിലെ മൊബൈൽ നമ്പർ
മൂന്നോ നാലോ മുറികളുള്ള അപാർട്മെന്റുകളിൽ അടയ്ക്കപ്പെടുന്ന പെൺകുട്ടികൾ അവസരം കിട്ടിയാൽ ചാടിപ്പോകാൻ ശ്രമിക്കുമ്പോൾ അപകടത്തിൽപ്പെട്ട് ജീവൻ പോലും നഷ്ടമായ സംഭവങ്ങൾ ഒട്ടേറെ റിപോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കടലാസുതുണ്ടിൽ തന്റെ മൊബൈൽ ഫോൺ നമ്പരും പേരുമെഴുതി താഴേയ്ക്കെറിയുന്ന ചിലർ, ഇതു കണ്ട് വിളിച്ച് ആരെങ്കിലും രക്ഷപ്പെടുത്താൻ വരുമെന്ന പ്രതീക്ഷയില്‍ കഴിയുന്നു. തങ്ങളെ സമീപിക്കുന്നവരോട് സങ്കടം പറഞ്ഞ് രക്ഷപ്പെടുത്താൻ ആവശ്യപ്പെടുകയും ചെയ്യുന്നതും പതിവാണ്. എന്നാല്‍, അനാശാസ്യ കേന്ദ്രത്തിൽ ചെന്നത് മറ്റുള്ളവർ അറിയുമല്ലോ എന്നതിനാൽ ഇത്തരത്തിൽ സഹായിക്കുന്നവർ കുറവാണ്. അങ്ങനെ സംഭവിച്ചിരുന്നെങ്കിൽ ഒട്ടേറെ പെൺകുട്ടികളെ രക്ഷപ്പെടുത്താൻ സാധിക്കുമായിരുന്നുവെന്ന് യുഎഇയിലെ സാമൂഹിക പ്രവർത്തകർ പറയുന്നു.