വാഹനങ്ങളെ മറികടക്കുന്നത് നിരോധിച്ച റോഡുകളില്‍ നിയമം ലഘിച്ചാൽ ചരക്കു വാഹനങ്ങൾക്കു കനത്ത പിഴയെന്നു തലസ്ഥാന ട്രാഫിക് പൊലീസിന്റെ മുന്നറിയിപ്പ്. 3,000 ദിര്‍ഹം പിഴ ചുമത്തുന്നതിനു പുറമേ നിയമം ലംഘിച്ച ഡ്രൈവര്‍മാരുടെ ലൈസന്‍സ് ഒരു വര്‍ഷത്തേക്ക് പിടിച്ചെടുക്കും.
പുതിയ ഫെഡറൽ ട്രാഫിക് നിയമ പ്രകാരമാണ് ഹെവി വാഹനങ്ങളെ നിരീക്ഷിച്ചു നടപടി സ്വീകരിക്കുന്നത്. നിയമം ലംഘിച്ചോടുന്ന ചരക്കു വാഹനങ്ങൾക്ക് ഞൊടിയിടയില്‍ പിഴയെഴുതും. ലൈസൻസ് അധികൃതർ പിടിച്ചെടുക്കുന്ന ദിവസം കണക്കാക്കി ഒരു വർഷത്തേക്കാണ് ഡ്രൈവർമാര്‍ ക്ക് യു എ ഇ യില്‍ വാഹനമോടിക്കുന്നതിനു വിലക്കുണ്ടാവുക. വാഹനങ്ങൾ വെട്ടിച്ചോടിച്ചാൽ ആയിരം ദിർഹമാണ് പിഴ. ഇതിനുപുറമേ ഡ്രൈവിങ് ലൈസൻസിൽ ആറ് ബ്ളാക്ക് മാർക്കും വീഴും.
കനത്ത ശിക്ഷയാണ് ഹെവി വാഹനങ്ങളുമായി പരിധിവിടുന്നവർക്ക് പരിഷ്കരിച്ച ട്രാഫിക് നിയമത്തിലുള്ളത്. വാഹനം ഓടിക്കുമ്പോൾ മാത്രമല്ല നിർത്തിയിടുന്നതും നിയമം പാലിച്ചായിരിക്കണം. മാർഗ്ഗതടസ്സം സൃഷ്ടിക്കും വിധം പാത മധ്യത്തിൽ നിർത്തിയിടുന്നവർക്കും പിഴ കനപ്പിച്ചിട്ടുണ്ട്. പൊതുവഴികളിൽ ഇടതുഭാഗത്ത് നിർത്തിയിട്ടാൽ ആയിരം ദിർഹമാണ് പിഴശിക്ഷ. ചെറിയ നിയമലംഘനങ്ങൾ പോലും ഗുരുതര അപടങ്ങൾക്ക് വഴിവയ്ക്കുമെന്നതിനാൽ 600 ദിർഹം പിഴയുണ്ട്. ഈ പിഴ കിട്ടുന്നവരുടെ ഡ്രൈവിങ് ലൈസൻസിലും ആറു ബ്ലാക്ക് മാർക്ക് പതിക്കുമെന്നാണ് അധികൃതരുടെ അറിയിപ്പ്.
ടാക്‌സികൾക്കും പിഴയൊഴിവാകില്ല
യാത്രക്കാരെ ഇറക്കുന്നതിനും കയറ്റുന്നതിനും ടാക്സി വാഹനങ്ങൾക്ക് മാർഗനിർദേശങ്ങൾ നൽകിയിട്ടുണ്ട്. നിശ്ചിതവും സുരക്ഷിതവുമല്ലാത്ത ഇടങ്ങളിൽ യാത്രക്കാരെ കയറ്റുകയോ ഇറക്കുകയോ ചെയ്താൽ 500 ദിർഹമും 4 ബ്ളാക്ക് മാർക്കുമാണ് ശിക്ഷ. മഞ്ഞ നിറമിട്ടു അടയാളപ്പടുത്തിയ സ്ഥലത്ത് വാഹനംനിർത്തിയതാണ് കണ്ടെത്തിയാൽ പിഴ 500 ദിര്‍ഹമാണ്.
ഫൂട്ട് പാത്തിലും മറ്റു വാഹനങ്ങൾക്ക് തടസ്സം സൃഷ്ടിക്കും വിധം വാഹനങ്ങൾക്ക് പുറകിലും പാർക്ക് ചെയ്താലും പിഴ 500 ആയിരിക്കും. തലങ്ങും വിലങ്ങും പാർക്ക് ചെയ്താലും സമാന സംഖ്യയാണ് പിഴ. കാൽനടയാത്രക്കാർക്ക് പ്രയാസമുണ്ടാക്കുന്ന ഏതുതരം പാർക്കിങ്ങിനും 400 ദിർഹം പിഴ നൽകേണ്ടിവരും.