മലയാളികളെ കൊള്ളയടിക്കാൻ ശ്രമിച്ച ആറംഗ സംഘം പൊലീസ് പിടിയിലായി. ജിദ്ദ ഷറഫിയയിലെ മുഹമ്മദ് ബിൻ അബ്ദുൽ വഹാബ് സ്ട്രീറ്റിൽ മലയാളികൾ താമസിക്കുന്ന ഫ്ളാറ്റിൽ അതിക്രമിച്ച് കയറി പണം അപഹരിക്കാനുള്ള ശ്രമത്തിനിടെയാണ് ആറംഗ കവർച്ചാ സംഘത്തെ പൊലീസിന് പിടികൂടാനായത്. കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെ കടയടച്ച് ഫ്ളാറ്റിലെത്തിയ മലപ്പുറം സ്വദേശികളായ രണ്ടുപേരാണ് അക്രമത്തിനിരയായത്. ഇവരിൽ ഒരാളുടെ മുറിയിൽ സൂക്ഷിച്ചിരുന്ന 4,000 റിയാൽ നഷ്ടപ്പെട്ടെങ്കിലും കടയിൽ നിന്ന് വന്നപ്പോൾ കൈയിലുണ്ടായിരുന്ന 60,000 റിയാൽ കവർച്ചക്കാരുടെ കണ്ണിൽപെടാതിരുന്നത് ഇരുവർക്കും ആശ്വാസമായി.
ഫ്ലാറ്റിനു താഴെ കാത്തിരുന്ന ആറംഗ സംഘം തങ്ങൾ സി.ഐ.ഡികളാണെന്നും ഫ്ലാറ്റ് പരിശോധിക്കാൻ സഹകരിക്കണമെന്നും ആവശ്യപ്പെടുകയായിരുന്നു. പന്തികേട് തോന്നിയതിനാൽ തിരിച്ചറിയൽ കാർഡ് കാണിക്കാൻ ആവശ്യപ്പെട്ടു. കൂട്ടത്തിലെ രണ്ട് പേർ തിരിച്ചറിയൽ കാർഡ് കാണിച്ച ശേഷം ഫ്ളാറ്റിലേക്ക് കയറുകയും, രണ്ട്‌പേർ മലയാളികളുടെ കൈയിലുണ്ടായിരുന്ന സഞ്ചികൾ വാങ്ങി വെക്കുകയും ചെയ്‌തു. മറ്റുള്ളവർ മുറിയിൽ പരിശോധന നടത്തിയെങ്കിലും പണമോ വിലപിടിപ്പുള്ള വസ്തുക്കളോ കണ്ടെത്താനായില്ല . അടുക്കളയിലും ശുചിമുറിയിലും മോഷ്ടാക്കൾ പരിശോധന നടത്തി . അതിനിടെ ബഹളമുണ്ടാക്കിയ മലയാളികളിൽ ഒരാളുടെ വായിൽ അക്രമികൾ തുണി തിരുകി. കാലുകൾ പരസ്പരം ബന്ധിപ്പി ച്ച് കൂട്ടുകാരനെ താഴെ വീഴ്ത്തി.
ഇവരുടെ കരച്ചിൽ കേട്ട ഈജിപ്‌ത് സ്വദേശികളായ അയൽവാസികൾ പൊലീസിൽ അറിയിക്കുകയായിരുന്നു. ബഹളം കേട്ട് സ്ഥലത്തെത്തിയ മറ്റൊരു മലയാളി സ്‌പോൺസറെ വിവരമറിയിക്കുകയായിരുന്നു. പിടിയിലായ കവർച്ചാ സംഘത്തെ പൊലീസ് ചോദ്യം ചെയ്‌തുവരികയാണ്. ആറുപേരും സൗദി സ്വദേശികളാണ്.