സ്വദേശിവൽക്കരണം ലക്ഷ്യമിട്ട് നടപ്പാക്കുന്ന നിതാഖാത്ത് വ്യവസ്ഥ പ്രകാരം ചുവപ്പ്, മഞ്ഞ വിഭാഗത്തിൽ ഉൾപ്പെട്ടതിനാൽ പ്രതിസന്ധിയിലായ സ്ഥാപനങ്ങൾക്ക് സൗദി ജീവനക്കാരെ ജോലിക്കു നിയമിക്കാതെ പകരം ലെവി നൽകി പ്രതിസന്ധി പരിഹരിക്കുന്ന "സമാന്തര നിതാഖാത്ത് പദ്ധതി" സെപ്‌തംബർ മൂന്നുമുതൽ നടപ്പിലാക്കുമെന്ന് സൗദി തൊഴിൽ-സാമൂഹിക-വികസന മന്ത്രാലയം അറിയിച്ചു. നിതാഖാത്ത് പ്രകാരം പച്ച,എക്സലൻറ് വിഭാഗത്തിലേക്ക് മാറാൻ വേണ്ട സ്വദേശി ജീവനക്കാർക്ക് നിശ്ചിത തുക തൊഴിൽ മന്ത്രാലയത്തിന് നൽകിയാണ് പദ്ധതി നടപ്പാക്കുക. വേണ്ടത്ര സൗദി സ്വദേശികളെ ജോലിക്ക് നിയമിക്കുന്ന സ്ഥാപനങ്ങൾക്ക് ഈ ലെവി അടയ്‌ക്കേണ്ടതില്ല.
സമാന്തര നിതാഖാത്ത് പദ്ധതിയിലൂടെ സമാഹരിക്കുന്ന തുക സൗദി സ്വദേശികൾക്ക് തൊഴിൽ പരിശീലനം നൽകാൻ പ്രയോജനപ്പെടുത്തുമെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചു . തൊഴിൽ വിപണിയുടെ ആവശ്യങ്ങൾക്കനുസൃതമായി പരിശീലനം നൽകി സൗദി ജീവനക്കാരെ പ്രാപ്തരാക്കാനാണ് മന്ത്രാലയം ശ്രമിക്കുന്നത്. രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് നിലവിലെ 12.7 ശതമാനത്തിൽ നിന്ന് 2030 ഓടെ ഏഴു ശതമാനമായി കുറക്കുന്നതിനാണ് സൗദി അറേബ്യ ലക്ഷ്യമിടുന്നത്.
സമാന്തര നിതാഖാത്ത് പ്രകാരം, ഭീമമായ തുക സ്വകാര്യ സ്ഥാപനങ്ങൾ ലെവിയായി അടയ്‌ക്കേണ്ടിവരും. മിക്ക സ്ഥാപനങ്ങൾക്കും ഇത് താങ്ങാനാവുന്നതല്ല. ഇത്രയും ഭീമമായ തുക അടയ്ക്കുന്നതിലും നല്ലത് സൗദികളെ ജോലിക്കു വെക്കുന്നതാണെന്ന് സ്വകാര്യ സ്ഥാപനങ്ങൾക്ക് ബോധ്യപ്പെടും. ജോലിക്ക് നിയമിച്ച സൗദി സ്വദേശികളുടെ കൊഴിഞ്ഞുപോക്കിനാൽ പ്രതിസന്ധിയിലാകുന്ന സ്ഥാപനങ്ങൾക്ക് സമാന്തര നിതാഖാത്ത് ആശ്വാസമാകും. സ്വദേശികളുടെ കുറഞ്ഞ വേതനമായ 3000 റിയാൽ വീതം മാസം തോറും നൽകണമെന്നായിരുന്നു നേരത്തെ ഈ സേവനത്തെക്കുറിച്ച് മന്ത്രാലയം അറിയിച്ചിരുന്നത്. ആറു മാസത്തേക്കുള്ള ലെവി മുൻകൂട്ടി അടയ്ക്കുന്ന സ്ഥാപനങ്ങളെ സമാന്തര നിതാഖാത്ത് പദ്ധതിയിലൂടെ ഉടനടി ഉയർന്ന ഗണത്തിലേക്ക് മാറ്റും. പ്രതിമാസമാണ് ലെവി അടയ്ക്കുന്നതെങ്കിൽ ഓരോ 26 ദിവസം കൂടുമ്പോഴുമാണ് നിതാഖാത്ത് വിഭാഗത്തിൽ ഭേദഗതി വരുത്തുക.