ദമാം: ഫ്ലാറ്റിൽ അഗ്നിബാധയുണ്ടായപ്പോൾ പൊലീസ് നടത്തിയ പരിശോധനയില്‍ മദ്യ വില്‍പ്പന കേസിലെ പ്രതിയായ മലയാളി പിടിയിലായി. ഒരു മാസം മുന്‍പ് പൊലിസിനെ വെട്ടിച്ച് രക്ഷപെട്ട് ഒളിവില്‍ കഴിയുകയായിരുന്ന കൊല്ലം സ്വദേശി അനൂപാണ് കഴിഞ്ഞ ദിവസം ജുബൈലില്‍ പിടിയിലായത്. ഇയാള്‍ താമസിച്ച ഫ്ലാറ്റിൽ തീപിടുത്തമുണ്ടായപ്പോള്‍ എത്തിയ പൊലിസ് പരിശോധനയിലാണ് അനൂപ് പിടിയിലായത്.
ഒരുമാസം മുമ്പ് ജുബൈലില്‍ വാഹന പരിശോധനക്കായി പൊലീസ് കൈകാണിച്ചപ്പോള്‍ അനൂപ് വാഹനം നിർത്താതെ ഓടിച്ചുപോകുകയായിരുന്നു . പിടിക്കപ്പെടുമെന്നു കണ്ടപ്പോള്‍ വാഹനം ഉപേക്ഷിച്ചു രക്ഷപ്പെട്ടു . വാഹന രേഖകള്‍ പരിശോധിച്ച പൊലിസ് സ്‌പോണ്‍സറെ കണ്ടെത്തി അന്വേഷിച്ചെങ്കിലും അദ്ദേഹത്തിനെ കീഴില്‍ ഡ്രൈവറായിരുന്ന അനൂപ് ഒളിവില്‍ പോയിരുന്നു. ഇതിനിടെയാണ് കഴിഞ്ഞ ദിവസം അനൂപിന്റെ ഫ്ലാറ്റിൽ തീപിടുത്തമുണ്ടായത്.
തീപിടുത്തം അന്വേഷിച്ച പൊലിസ് സംഘം താമസക്കാരെ ചോദ്യം ചെയ്യുന്നതിനിടെ വിരലടയാള പരിശോധനയിലാണ് അനൂപ് പിടിയിലായത്. വിശദമായ ചോദ്യം ചെയ്യലില്‍ കുറ്റം ചെയ്‌തതായും താന്‍ ഒളിവിലായിരുന്നുവെന്നും അനൂപ് പൊലിസിന് മൊഴി നല്‍കിയതായി പരിഭാഷകന്‍ പറഞ്ഞു. സമീപ പ്രദേശമായ ഖത്തീഫില്‍ നിന്നും മദ്യമെത്തിച്ചു വിതരണം നടത്തുന്ന സംഘത്തിന്റെ കരിയറായാണ് അനൂപ് പ്രവര്‍ത്തിച്ചതെന്ന് പൊലീസ് പറഞ്ഞു.