ഒരു ദിവസം കൊണ്ട് ലക്ഷങ്ങള്‍ സ്വന്തമാക്കാമായിരുന്നു കൊടുങ്ങല്ലൂര്‍ സ്വദേശി ജുലാഷ് ബഷീറിന്. പക്ഷെ നഷ്ടപ്പെടുന്നവന്റെ വേദന എത്രയെന്ന് അറിയാമായിരുന്നതിനാല്‍ വഴിയില്‍ നിന്നു കിട്ടിയ ലക്ഷങ്ങള്‍ അതിന്റെ ഉടമയ്ക്കു തന്നെ കിട്ടണമെന്ന് തീരുമാനിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ 28ന് ദുബായിലെ ബർദുബായ് റഫയിലെ റോഡരികിൽ നിന്ന് കിട്ടിയ ബാഗില്‍ 24000 ദിര്‍ഹമാണുണ്ടായിരുന്നത്. ഏകദേശം നാലു ലക്ഷത്തിലധികം രൂപ. ഉടനെ കൂടുതലൊന്നും ആലോചിക്കാനുണ്ടായിരുന്നില്ല ജുലാഷിന്. ദുബായ് പൊലീസിനെ വിവരമറിയിച്ച് ബാഗ് കൈമാറി. അതിലുണ്ടായിരുന്ന ഓഫായിപ്പോയ മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്ത് പൊലീസ് ഉടമയെ കണ്ടെത്തുകയായിരുന്നു.
വെറും 1700 ദിര്‍ഹം മാത്രം വരുമാനത്തില്‍ പാചകക്കാരനായി ജോലിചെയ്ത് തമിഴ്നാട് നാഗപട്ടണം സ്വദേശി സെല്‍വരാജ് സമ്പാദിച്ച പണമായിരുന്നു അത്. രണ്ടു പെണ്‍മക്കളെ കെട്ടിക്കുന്നതിനായി കരുതിവച്ച പണം. പണം നഷ്ടമായത് അറിഞ്ഞതു മുതല്‍ രക്തസമ്മര്‍ദം കൂടി മുറിയില്‍ കിടക്കുകയായിരുന്നു അദ്ദേഹം. പണം തിരികെ കിട്ടിയപ്പോള്‍ അദ്ദേഹത്തിന് തിരികെ ലഭിച്ചത് തന്റെയും കുടുംബത്തിന്റെയും തന്നെ ജീവിതമായിരുന്നു.
പൊലീസ് ഫോണില്‍ വിളിച്ചപ്പോള്‍ ശെൽവരാജ് പാചകക്കാരനായി ജോലി ചെയ്യുന്ന സ്ഥാപന ഉടമ ശിവകുമാർ എന്നയാളായിരുന്നു ഫോണെടുത്തത്. അദ്ദേഹത്തോട് കാര്യം പറഞ്ഞപ്പോൾ, ശെൽവരാജിൻ്റേതാണ് ബാഗെന്ന് മനസിലായി. പിന്നീട്, ശിവകുമാറിനോടൊപ്പം ശെൽവരാജ് പൊലീസ് സ്റ്റേഷനിലെത്തി പണവും ഫോണും തിരികെ കൈപ്പറ്റി.
പ്രവാസ ജീവിതം മതിയാക്കി നാട്ടിലേയ്ക്ക് മടങ്ങി മകളുടെ വിവാഹം നടത്താൻ തീരുമാനിച്ചിരുന്നു. ഇതിനായി ചേർന്നിരുന്ന കുറി വിളിച്ച് കിട്ടിയ പണമാണ് നഷ്ടപ്പെട്ടിരുന്നത്. ബാഗ് കീറിപ്പോയതാണ് പണം നഷ്ടമാകാൻ കാരണമെന്ന് ശെൽവരാജ് പഞ്ഞു. നഷ്ടപ്പെട്ടു എന്ന് കരുതിയ പണം മാത്രമല്ല, തന്റെയും കുടുംബത്തിന്റെയും ജീവിതം കൂടിയാണ് തിരികെ ലഭിച്ചതെന്ന് ശെൽവരാജ് പറഞ്ഞു. അതിന് കാരണക്കാരനായ ജുലാഷിനോട് പറഞ്ഞറിയിക്കാനാവാത്ത നന്ദിയും. ഇപ്പോൾ നാട്ടിലുള്ള ശെൽവരാജ് മിക്ക ദിവസവും ഫോൺ വിളിച്ച് ജുലാഷുമായി സൗഹൃദം പങ്കിടുന്നു.
മാതൃകാപരമായ പ്രവർത്തനം കാഴ്ചവച്ച ജുലാഷിനെ കഴിഞ്ഞ ദിവസം റഫാ പൊലീസ് സർട്ടിഫിക്കറ്റ് നൽകി ആദരിച്ചു. പൊതുവെ സത്യസന്ധരായ ഇന്ത്യക്കാർക്ക് ജുലാഷ് അഭിമാനമാണെന്ന് പൊലീസ് പറഞ്ഞു.