റിയാദ് : വിമാനക്കമ്പനികൾ യാത്രാ തീയതിക്ക് മുമ്പ് സർവീസ് റദ്ദാക്കിയാൽ യാത്രക്കാർക്ക് നഷ്‌ടപരിഹാരം നൽകേണ്ടിവരും. രാജ്യാന്തര സർവീസുകൾ യാത്രാ തീയതിക്ക് 14 ദിവസം മുമ്പും, ആഭ്യന്തര സർവീസുകൾ ഏഴു ദിവസം മുന്നേയും റദ്ദാക്കിയാൽ ടിക്കറ്റ് തുക മുഴുവനായും, ടിക്കറ്റ് തുകക്ക് തുല്യമായ തുക നഷ്ടപരിഹാരമായും വിമാനക്കമ്പനികൾ യാത്രക്കാർക്ക് നൽകേണ്ടിവരുമെന്ന് സൗദി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷനിലെ ഉപഭോക്‌തൃ സംരക്ഷണ വിദഗ്‌ധൻ ആദിൽ അൽ യമാനി പറഞ്ഞു.
ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ വ്യക്തമായ വിവരങ്ങൾ ഉപഭോക്താക്കൾക്ക് നൽകാൻ വിമാന കമ്പനികൾ ബാധ്യസ്ഥരാണ് . . വിവിധ വിമാന കമ്പനികളിലെ ടിക്കറ്റ് വ്യവസ്ഥകൾ തമ്മിൽ വ്യത്യാസമുള്ളതിനാൽ ടിക്കറ്റ് വാങ്ങുന്നതിന് മുമ്പായി യാത്രക്കാരൻ വ്യവസ്ഥകൾ വായിച്ചു മനസ്സിലാക്കണം. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ റജിസ്റ്റർ ചെയ്യുന്ന വിവരങ്ങൾ ശരിയാണെന്ന് ഉറപ്പ് വരുത്തണം.
വിവരങ്ങളിൽ തിരുത്തലുകൾ വരുത്തുന്നതിന് പിഴ നൽകേണ്ടിവരും.ലഗേജ് നഷ്ടപ്പെട്ടാൽ നഷ്‌ടപരിഹാരം ഉറപ്പുവരുത്തുന്നതിനായി ബാഗേജിലുള്ള വിലപിടിച്ച വസ്തുക്കളെ കുറിച്ച് വിമാനത്തിൽ കയറുന്നതിന് മുമ്പ് പ്രത്യേക ഫോറത്തിൽ യാത്രക്കാർ വെളിപ്പെടുത്തണം. ബാഗേജ് കേടാവുകയോ നഷ്ടപ്പെടുകയോ ചെയ്താൽ വ്യവസ്ഥകൾക്ക് വിധേയമായി ഉപയോക്താക്കൾക്ക് നഷ്ട പരിഹാരം ലഭിക്കും. പരാതികൾ 800 1168 888 എന്ന നമ്പറിൽ ഉപഭോക്തൃ സംരക്ഷണ വിഭാഗത്തിൽ അറിയിക്കാമെന്ന് അദ്ദേഹം പറഞ്ഞു