റോഡുവഴി ഭാര്യയും പറക്കമുറ്റാത്ത മൂന്നു മക്കളോടുമൊപ്പം പത്തായിരത്തിലേറെ കിലോ മീറ്റർ പ്രവാസി മലയാളിയുടെ സാഹസികയാത്ര. തലശ്ശേരി സ്വദേശി ബനി സദർ, ഭാര്യ ഷഹ്നാസ്, മക്കളായ ആറ് വയസ്സുകാരൻ ഫസ്സ സയാൻ, നാല് വയസ്സുകാരി ഹെസ്സ സയാൻ, രണ്ട് വയസ്സുകാരൻ ഫൈസി സയാൻ എന്നിവരേയും കൂട്ടിയായിരുന്നു തലശ്ശേരിയിൽനിന്ന് ലേഹ് ലഡാക്കിലേയ്ക്ക് കാറിലൂടെയുള്ള വിനോദ യാത്ര.
ഇത്രയും ദൂരം സഞ്ചരിക്കാൻ 27 ദിവസമാണ് എടുത്തത്. കുടുംബ സമേതം യാത്ര ചെയ്യുന്നതു സാഹസികതയാണെന്നു നേരത്തെ ഇവിടേക്കു സഞ്ചരിച്ചിരുന്നവരും ബന്ധുക്കളുമൊക്കെ നൽകിയ മുന്നറിയിപ്പ് അവഗണിച്ചായിരുന്നു യാത്ര. ബനി സദറിന്റെ യാത്രാ പ്രേമത്തിനു ഭാര്യ ഷഹ്നാസ് ധൈര്യസമേതം പച്ചക്കൊടി കാണിച്ചു. ഇത്തരത്തിൽ ലേഹ് ലഡാക്കിലേക്കു കുടുംബ സമേതം മുൻപ് ആരും യാത്ര ചെയ്തിട്ടില്ലെന്നു ബനി സദർ പറയുന്നു. ഇതിനായി വൻ തയാറെടുപ്പുകൾ തന്നെ നടത്തി. റൂട്ട് മാപ്പ് പഠിക്കുകയും അത് സ്റ്റിക്കറുകളാക്കി കാറിൽ ഒട്ടിക്കുകയും ചെയ്തായിരുന്നു ഒരുക്കം. തുടർന്ന്, പുതിയ നാല് ടയറുകൾ ഇട്ട് കാർ ദീർഘയാത്രയ്ക്കു വേണ്ട രീതിയിൽ പ്രവർത്തന സജ്ജമാക്കി. അവശ്യ മരുന്നുകൾ കരുതി. ലേഹ് ലഡാക് ഏസ്പീഡിഷൻ എന്ന ലോഗോയും ബോണറ്റിൽ ഒട്ടിച്ചു.
ഒട്ടേറെ സുരക്ഷാ പ്രശ്നങ്ങളുണ്ടാകുമെന്നായിരുന്നു മുന്നറിയിപ്പെങ്കിലും തനിക്കു യാതൊരു പ്രതിബന്ധവുമുണ്ടായില്ലെന്നു ബനി സദർ പറയുന്നു. മംഗ്ലൂരു – ഗോവ വഴി മുംബൈയിലേക്കാണ് ആദ്യം ചെന്നത്. തുടർന്നു ഗുജറാത്ത്, രാജസ്ഥാൻ, ചണ്ഡിഗഢ്, ഷിംല എന്നിവിടങ്ങളിലും സന്ദർശിച്ചു. ഹിമാലയത്തിൽ ഇതുവരെ ആരും ചെല്ലാത്ത കോമിക് വില്ലേജിലെത്തിയപ്പോൾ അവിടെ താമസിക്കുന്നവർ പോലും അത്ഭുതത്തോടെയാണു നോക്കിയത്. സാധാരണ പുരുഷ വിനോദസഞ്ചാരികൾ കൂട്ടമായി മാത്രമേ അവിടെ എത്താറുണ്ടായിരുന്നുള്ളൂ. ലോകത്തെ ഏറ്റവും പരുക്കനായ റോഡുകളിലൊന്നാണിവിടത്തേക്കുള്ളത്. പത്രം, ടെലിവിഷൻ, ഇന്റർനെറ്റ് തുടങ്ങിയവയൊന്നും ഇല്ലാത്ത തനി നാടൻ ഗ്രാമമാണ് കോമിക്. 400 കിലോ മീറ്റർ ദൂരം സഞ്ചരിക്കാൻ രണ്ടരദിവസം വേണ്ടിവന്നു.
കിബ്ബർ ഗ്രാമത്തിലായിരുന്നു താമസം. ഗോത്രവർക്കാരായ ആളുകളിൽനിന്ന് നല്ല സഹായം ലഭിച്ചു. 240 പേർ മാത്രമേ ഇവിടെ താമസിക്കുന്നുള്ളൂ. ബോർഡർ റോഡ് ഓർഗനൈസേഷന്റെ (ബിആർഒ) നിയന്ത്രണത്തിലുള്ള പാതയാണിത്. ജൂൺ മുതൽ സെപ്റ്റംബർ വരെ മാത്രമേ ഇൗ പാതകൾ തുറക്കുകയുള്ളൂ. മഞ്ഞു വീഴ്ച കാരണമാണു ബാക്കി എട്ടു മാസം റോഡുകൾ അടച്ചിടുന്നത്. കൃഷിയാണ് ആളുകളുടെ ഉപജീവന വഴി. സർക്കാർ ഫണ്ട് നൽകും. എന്നാൽ, സ്കൂളുകളില്ലാത്തതിനാൽ കുട്ടികൾ വീട്ടിലിരുന്നാണ് പഠിക്കുന്നത്. ഹോം സ്റ്റേയിലായിരുന്നു താമസിച്ചത്. വളരെകുറഞ്ഞ വാടകയ്ക്ക് താമസ സൗകര്യം ലഭിക്കുന്നു.
തുടർന്ന് ലേഹ് വഴി ലോകത്തെ ഏറ്റവും കൂടുതൽ വാഹനസഞ്ചാരമുള്ളതും ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്നതുമായ റോഡായ കർദൂങ്ല പാസിലെത്തിപ്പെടുകയായിരുന്നു. കശ്മീർ യാത്ര പലരും നിരുത്സാഹപ്പെടുത്തിയതാണെങ്കിലും ഇത്രയുമടുത്തു ചെന്നിട്ടു തിരിച്ചുപോരാൻ മനസ്സുവന്നില്ല. അങ്ങനെ കാർഗിൽ വഴി കശ്മീരിലെ സോൺ മാർഗിലെത്തി. അവിടെ പട്ടാളം 15 മണിക്കൂർ തടഞ്ഞുവച്ചു. അമർനാഥ് കൂട്ടക്കൊല നടന്ന സമയമായിരുന്നു അതെന്നതിനാലായിരുന്നു തടസ്സം. ഇതുമൂലം ഒരു രാത്രി കാറിൽ തന്നെ ഉറങ്ങേണ്ടി വന്നു. അന്നാട്ടുകാരായ സ്ത്രീകളും കുട്ടികളുമൊക്കെ അവരുടെ വീട്ടിൽ താമസിക്കാൻ ക്ഷണിച്ചു. സ്നേഹപൂർവം നിരസിച്ചപ്പോൾ, റൊട്ടിയും ദാലും കഴിക്കാൻ കൊണ്ടുവന്നു തന്നു. പുലർച്ചെ അഞ്ചിനു റോഡ് തുറന്നപ്പോൾ വീണ്ടും യാത്ര.
ലോകത്തെ ഏറ്റവും മനോഹരമായ സ്ഥലം സ്വിറ്റ്സർലൻഡാണെന്നാണ് പറയാറ്. എന്നാൽ, നമ്മുടെ കശ്മീരിനാണ് ആസ്ഥാനമെന്ന് ഇൗ യാത്രയിലൂടെ മനസിലായി – സ്വിറ്റ്സർലൻഡ് സന്ദർശിച്ചിട്ടുള്ള ബനി സദർ പറയുന്നു. യഥാർഥത്തിൽ കശ്മീരാണ് ഭൂമിയിലെ സ്വർഗം. ജമ്മുവിൽനിന്നു പഞ്ചാബ്, ന്യൂ ഡൽഹി, ആഗ്ര, ഗ്വാളിയോർ, നാഗ്പൂർ, ഹൈദരാബാദ് എന്നിവിടങ്ങൾ കൂടി സന്ദർശിച്ച ശേഷമായിരുന്നു തലശ്ശേരിയിൽ തിരിച്ചെത്തിയത്. ലോകാത്ഭുതങ്ങളിലൊന്നായ താജ് മഹലിന്റെ കാര്യത്തിൽ അധികൃതർ കാണിക്കുന്ന അനാസ്ഥയാണ് യാത്രയിൽ ഞങ്ങളെ ഏറ്റവും കൂടുതൽ വേദനിപ്പിച്ചത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന വിനോദ സഞ്ചാരികൾക്ക് ഇൗ വെണ്ണക്കൽക്കൊട്ടാരം വേണ്ടത്ര ആസ്വദിക്കാൻ സാധിക്കുന്നില്ല. വൻ തിരക്കു നിയന്ത്രിക്കാൻ വേണ്ട നടപടികൾ പോലും ഇവിടെയില്ല. ഇക്കണക്കിനു പോയാൽ, ഇൗ പ്രണയകുടീരം വൈകാതെ നശിച്ചുപോകുമെന്നു ബനി സദർ ഭയക്കുന്നു.
മധ്യപ്രദേശിലെ റോഡുകൾ ഒന്നാന്തരമായിരുന്നു. ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളിലെ ജനങ്ങൾ കൃഷിയെ ജവനുതുല്യം സ്നേഹിക്കുന്നതു നേരിട്ടു കണ്ടു നിർവൃതിയടഞ്ഞു. യാത്രയിലുടനീളം മിനറൽ വാട്ടറാണ് ഉപയോഗിച്ചത്. വ്യത്യസ്ത സ്ഥലങ്ങളിലെ ജലം മാറി മാറി ഉപയോഗിക്കുമ്പോൾ അത് ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്ന വിദഗ്ധോപദേശമായിരുന്നു ഇതിനു കാരണം.
യാത്രാ വിശേഷം ഫെയ്സ്ബുക്കിലൂടെ പങ്കുവച്ചപ്പോൾ ബനി സദറിനെ തേടി പരിചിതരുടെയും അപരിചിതരുടെയും സന്ദേശം തുരുതുരായെത്തുന്നു. കുടുംബ സമേതം ഇത്തരമൊരു സാഹസിക യാത്ര നടത്തിയതിനു പലരും അഭിനന്ദനം കൊണ്ട് മൂടുന്നു. ഇത്തരം യാത്ര നടത്താൻ ആഗ്രഹിക്കുന്ന ഒട്ടേറെ പേർക്ക് താനൊരു പ്രചോദനമായതിൽ ദുബായിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന ഇൗ യുവാവ് അഭിമാനിക്കുന്നു. ഇത്രയും വലിയ യാത്രയ്ക്ക് 1,09,000 രൂപയാണ് ചെലവായത്. പ്രവാസജീവിതത്തിലെ സംഘർഷം കുറയ്ക്കാനും കുട്ടികൾക്ക് ഇന്ത്യയെന്താണെന്നു തിരിച്ചറിയാനും യാത്ര വഴിയൊരുക്കി. അതാണ് തന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ നേട്ടം – ബന പറയുന്നു.