റിയാദ്: ചെറുകിട സ്ഥാപനങ്ങൾക്ക് സെപ്‌തംബർ ഒന്നുമുതൽ നിതാഖാത്ത് നിർബന്ധമാക്കുന്നു. അഞ്ചു മുതൽ ഒൻപത് വരെ ജീവനക്കാരുള്ള സ്ഥാപനങ്ങളിലാണ് പുതുതായി നിതാഖാത്ത് നടപ്പാക്കുന്നത്. സൗദി സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ ലഭ്യമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണിത്. ഒന്നുമുതൽ നാലുവരെ ജീവനക്കാരുള്ള വളരെ ചെറിയ സ്ഥാപനങ്ങളെ നിതാഖത്തിൽ ഉൾപ്പെടുത്തിയിട്ടില്ല.
സ്വദേശിവൽക്കരണം പ്രോത്സാഹിപ്പിക്കുന്ന നിതാഖാത്ത് പദ്ധതി നടപ്പാക്കി തുടങ്ങിയശേഷം സൗദിയിലെ സ്വകാര്യ മേഖലയിൽ സൗദി ജീവനക്കാരുടെ എണ്ണം 18 ലക്ഷത്തിലധികമായി ഉയർന്നിട്ടുണ്ട്. സ്വദേശിവൽക്കരണ അനുപാതത്തിന്റെ അടിസ്ഥാനത്തിൽ സ്വകാര്യ സ്ഥാപനങ്ങളെ ചുവപ്പ്, മഞ്ഞ, പച്ച, പ്ലാറ്റിനം എന്നീ വിഭാഗങ്ങളായി തരംതിരിച്ച് ഉയർന്ന തോതിൽ സ്വദേശിവൽക്കരണം നടപ്പാക്കുന്ന സ്ഥാപനങ്ങൾക്ക് പ്രോത്സാഹനങ്ങളും, വേണ്ടവിധം നടപ്പാക്കാത്ത സ്ഥാപനങ്ങൾക്കെതിരെ ശിക്ഷാ നടപടികളും സ്വീകരിക്കുന്ന പദ്ധതിയാണ് നിതാഖാത്ത്.
ചുവപ്പ് സ്ഥാപനങ്ങൾക്ക് തൊഴിൽ മന്ത്രാലയത്തിൽ നിന്ന് സേവനങ്ങളൊന്നും ലഭിക്കില്ല. ഇത്തരം സ്ഥാപനങ്ങളിലെ വിദേശ തൊഴിലാളികളെ തൊഴിലുടമയുടെ അനുമതി കൂടാതെ സ്‌പോൺസർഷിപ്പ് മാറാനും അനുവദിക്കും. മഞ്ഞ വിഭാഗം സ്ഥാപനങ്ങൾക്കും നിയന്ത്രണങ്ങൾ ബാധകമാണ്. പച്ച, പ്ലാറ്റിനം സ്ഥാപനങ്ങൾക്ക് പുതിയ തൊഴിൽവീസ അടക്കമുള്ള പ്രോത്സാഹനങ്ങൾ മന്ത്രാലയത്തിൽനിന്ന് ലഭിക്കും.
പരിഷ്‌കരിച്ച നിതാഖാത്ത് വൈകാതെ നിലവിൽവരും.പരിഷ്‌കരിച്ച നിതാഖാത്തിൽ സ്വകാര്യ മേഖലാ സ്ഥാപനങ്ങൾക്ക് ബാധകമായ സ്വദേശിവൽക്കരണ അനുപാതം വലിയ തോതിൽ ഉയർത്തിയിട്ടുണ്ട്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം സൗദിയിൽ തൊഴിലില്ലായ്മ നിരക്ക് 12.7 ശതമാനമാണ്.
സൗദിയിലെത്തി മൂന്നു മാസത്തിനകം താമസാനുമതിരേഖയും (ഇഖാമ) വർക്ക് പെർമിറ്റും ലഭിക്കാത്ത തൊഴിലാളികളുടെയും ഇഖാമ, വർക്ക് പെർമിറ്റ് കാലാവധി അവസാനിച്ചിട്ടും പുതുക്കി നൽകാത്ത തൊഴിലാളികളുടെയും സ്‌പോൺസർഷിപ്പ് തൊഴിലുടമയുടെ അനുമതി കൂടാതെ മാറ്റാൻ അനുവദിക്കുമെന്ന് മന്ത്രാലയം അറിയിച്ചിട്ടുണ്ട്. തൊഴിലാളികൾ ഒളിച്ചോടിയതായി തൊഴിലുടമകൾ നൽകുന്ന പരാതികൾ (ഹുറൂബാക്കൽ) ഇരുപതു ദിവസത്തിനകം റദ്ദാക്കാൻ കഴിയുമെന്നും മന്ത്രാലയം അറിയിച്ചു.