യുഎഇയില്‍ ഡ്രോണുകള്‍ക്കുള്ള നിയന്ത്രണങ്ങള്‍ അടുത്ത മാസം മുതല്‍ കര്‍ശനമായി നടപ്പാക്കും. കൃത്യമായി സാങ്കേതിക മാനദണ്ഡങ്ങള്‍ പാലിക്കുന്ന ഡ്രോണുകള്‍ക്ക് മാത്രമായിരിക്കും ലൈസന്‍സ് അനുവദിക്കുക. ഡ്രോണുകളുടെ കടന്നു കയറ്റം മൂലം രാജ്യത്തെ വിമാനത്താവളങ്ങള്‍ അടച്ചിടേണ്ടി വന്ന സാഹചര്യത്തിലാണ് ഡ്രോണ്‍ ഉപയോഗത്തിന് കര്‍ശന നിയന്ത്രണം കൊണ്ടുണ്ടുവരാന്‍ യുഎഇ തീരുമാനിച്ചത്.
വ്യോമയാന സൂരക്ഷയ്ക്ക് ഭീഷണിയാകുന്ന തരത്തില്‍ ഡ്രോണുകള്‍ പറത്തിയാല്‍ ഒരു മിനിട്ടിന് മൂന്നര ലക്ഷം ദിര്‍ഹം എന്ന തോതില്‍ ആയിരിക്കും പിഴ ഈടാക്കുക. ഓരോ ഡ്രോണിനും സീരിയല്‍ നമ്പറുകൾ ഉണ്ടാകും. ഈ നമ്പറുകൾ ഉപയോഗിച്ചായിരിക്കും ഇവയെ നിരീക്ഷിക്കുക. ഡ്രോണിന്‍റെ വിശദാംശങ്ങള്‍ സാക്ഷ്യപ്പെടുത്തിക്കൊണ്ടുള്ള കമ്പനിയുടെ സര്‍ട്ടിഫിക്കറ്റും ഉടമയുടെ കയ്യില്‍ ഉണ്ടാകണം.
വാണിജ്യ, വ്യവസായിക, ഉല്ലാസ ആവശ്യങ്ങള്‍ക്കുള്ള ഡ്രോണുകള്‍ എന്ന് ഇവയെ തരം തിരിക്കും. എല്ലാ തരം ഡ്രോണുകള്‍ക്കും നിയന്ത്രണങ്ങള്‍ ബാധകമാണ്. ഡ്രോണുകള്‍ വാങ്ങുന്ന സമയത്ത് അറബിയിലും ഇംഗ്ലീഷിലും രേഖപ്പെടുത്തിയ മാര്‍ഗനിര്‍ദേശങ്ങളും നല്‍കും. അനുവദിക്കപ്പെട്ട വ്യോമപരിധി ലംഘിക്കാതിരിക്കുക, ഏവിയേഷന്‍ നിയമങ്ങള്‍ പാലിക്കുക, ഡ്രോണുകളുടെ സാങ്കേതിക സംവിധാനത്തില്‍ മാറ്റം വരുത്താതിരിക്കുക എന്നിവയാണ് നിര്‍ദേശങ്ങളില്‍ പ്രധാനം. ലോകത്ത് ഇത് ആദ്യമായാണ് ഡ്രോണ്‍ ഉപയോഗത്തിന് കര്‍ശന നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നത്.