മുന്നിലുള്ള വാഹനവുമായി സുരക്ഷിത അകലം പാലിക്കാത്തത് മൂലമുണ്ടായ വാഹനാപകടങ്ങളിൽ 37 പേർ മരിച്ചതായി യു എ ഇ ആഭ്യന്തര മന്ത്രാലയ അധികൃതർ . ആറു മാസത്തിനിടെയുണ്ടായ അപകടത്തിലാണ് ഇത്രയും പേർക്ക് ജീവന്‍ നഷ്ടപെട്ടത്.
മുന്നിലുള്ള വാഹനവുമായി സുരക്ഷിത അകലം പാലിക്കാത്തവർക്ക് പൊലീസ് പിഴ രേഖപ്പെടുത്തും. ഇതിനായി റോഡുകളിൽ ക്യാമറകൾ ഘടിപ്പിച്ചട്ടുണ്ട്. അകലം പാലിക്കുന്നതിൽ പാളിച്ചവരുത്തിയാൽ 400 ദിർഹമാണ് പിഴ. ഇതിനുപുറമേ ഡ്രൈവർമാരുടെ ലൈസൻസിൽ 4 ബ്ലാക്ക് മാർക്കും പതിക്കും.
അതിവേഗ പാതകളിലൂടെ പലരും ഈ നിയമം പാലിക്കാതെയാണ് വാഹനമോടിക്കുന്നത്. മുന്നിലുള്ള വാഹനം പെട്ടെന്നു നിർത്തേണ്ടി വന്നാൽ ഗുരുതരമായ അപകടത്തിനു കാരണമാകും. നിയന്ത്രണം വിട്ടു വാഹനങ്ങളുടെ പുറകില്‍ ഇടിക്കുന്നത് പലപ്പോഴും അപകടങ്ങളുടെ പരമ്പരയാണ് സൃഷ്ടിക്കുക. തലസ്ഥാന എമിറേറ്റിലെ റോഡുകളിൽ ഇക്കൊല്ലമുണ്ടായ അപകടങ്ങളിൽ പലരുടെയും ജീവൻ പൊലിയാൻ ഇടയാക്കിയത് ഈ നിയമലംഘനമാണെന്ന് അധികൃതർ സൂചിപ്പിച്ചു.
ഈ വർഷം ആദ്യപാദം പിന്നിട്ടപ്പോഴേക്കും 73വാഹനാപകടങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ എട്ട്പേർ മരിക്കുകയും 3 പേർക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്. മുന്നിലുള്ള വാഹനവുമായി നിശ്ചിത അകലം പാലിക്കാത്തതിന് 5150 ട്രാഫിക് കേസുകളാണ് ഇക്കാലയളവിൽ പൊലീസ് രേഖപ്പെടുത്തിയത്.