റിയാദ് : പൊതുമാപ്പ് പ്രയോജനപ്പെടുത്താതെ നിയമലംഘകരായി സൗദിയിൽ തുടരുന്നവർക്ക് ആറ് മാസം തടവും 50,000 റിയാൽ പിഴയും തിരികെയെത്താൻ കഴിയാത്ത തരത്തിൽ നാട് കടത്തുകയും ചെയ്യുമെന്ന് സൗദി പാസ്പോർട്ട് വിഭാഗം അറിയിച്ചു. ഭരണാധികാരി സൽമാൻ രാജാവ് മാർച്ച് 29 ന് പ്രഖ്യാപിച്ച പൊതുമാപ്പ് ജൂലൈ 24 ന് അവസാനിച്ചു. ആറ് ലക്ഷത്തിലധികം നിയമലംഘകരാണ് അവസരം ഉപയോഗപ്പെടുത്തിയത്.
താമസ രേഖ കാലാവധി കഴിഞ്ഞവർ, സ്പോൺസറിൽ നിന്ന് ഒളിച്ചോടി എന്ന് രേഖപ്പെടുത്തിയവർ , അതിർത്തി നിയമം ലംഘിച്ച് രാജ്യത്ത് പ്രവേശിച്ചവർ. ഹജ്- ഉംറ വീസകളിലെത്തി കാലാവധി കഴിഞ്‍ രാജ്യത്ത് കുടുങ്ങിയവർ, സന്ദർശക വീസ അസാധുവായവർ തുടങ്ങിയ നിയമ ലംഘകർക്ക് വലിയ അനുഗ്രഹമായായിരുന്നു പൊതുമാപ്പ്.
“നിയമ ലംഘകരില്ലാത്ത രാജ്യം” എന്ന ലക്ഷ്യത്തിനു വേണ്ടി സൗദി അറേബ്യ പ്രഖ്യാപിച്ച പൊതുമാപ്പിന്റെ ഭാഗമായി നടത്തിയ ക്യാംപെയിനിന്റെ പ്രചരണാർത്ഥം ഇന്ത്യൻ സ്ഥാനപതി അഹമ്മദ് ജാവേദ് സൗദിയിലെ വിവിധ പ്രവശ്യകളിലെത്തി അനധികൃതമായി തങ്ങുന്ന ഇന്ത്യക്കാർ നടപടികൾ പൂർത്തിയാക്കി രാജ്യം വിടാനുള്ള അവസരം ഉപയോഗപ്പെടുത്തണമെന്ന് അഭ്യർത്ഥിച്ചിരുന്നു. അവസരങ്ങളൊന്നും ഉപയോഗപ്പെടുത്താതെ നിയമലംഘകരായി തങ്ങുന്നവർക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്ന് സൗദി പാസ്പോർട്ട് വിഭാഗം നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനകം രാജ്യത്തിൻറെ പല നഗരങ്ങളിൽ നിയമ ലംഘകർക്കായി പൊലീസ് പരിശോധന ആരഭിച്ചിട്ടുണ്ട്.