ഒമാനിൽ സമ്മാനാർഹരായെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ചോർത്തുന്ന സംഘത്തിന്റെ പുതിയ തട്ടിപ്പ് ഹൈപ്പർമാർക്കറ്റുകളുടെ പേരിൽ. പ്രമുഖ ഹൈപ്പർമാർക്കറ്റുകളുടെ പേരിലാണ് പണം തട്ടാൻ ശ്രമിക്കുന്നത്. സമ്മാന പദ്ധതിയുടെ ഭാഗമായുള്ള നറുക്കെടുപ്പിൽ പണം ലഭിച്ചിട്ടുണ്ടെന്നും തുക കൈമാറുന്നതിന് ബാങ്ക് വിവരങ്ങൾ കൈമാറണം എന്നും പറഞ്ഞാണ് ഫോൺ കാൾ ലഭിച്ചതെന്ന് അനുഭവസ്ഥർ പറയുന്നു.
ഫോൺ കോളിൽ സംശയം തോന്നിയവർ പറയപ്പെട്ട ഹൈപ്പർമാർക്കറ്റിലേക്ക് വിളിച്ച് അന്വേഷിക്കുമ്പോഴാണ് അപകടം വ്യക്തമാകുന്നത്. മലയാളികൾ അടക്കമുള്ളവർ അനുഭവസ്ഥരാണ്. ചിലർ കോൾ ലഭിച്ച നമ്പർ അടക്കമുള്ള വിവരങ്ങൾ അധികൃതർക്ക് കൈമാറിയിട്ടുണ്ട്. ഹൈപ്പർമാർക്കറ്റ് അധികൃതരും ബന്ധപ്പെട്ട വകുപ്പുകളെ വിവരം അറിയിച്ചിരിക്കുകയാണ്. സ്ഥാപനത്തിന്റെ വിശ്വാസ്യ ചോദ്യം ചെയ്യുന്ന ഇത്തരം സംഭവങ്ങൾക്കെതിരെ നടപടി ശക്തമാക്കണമെന്നാണ് മാനേജ്‌മെന്റിന്റെ ആവശ്യം.
നേരത്തെ ടെലികോം കമ്പനികൾ, ആഭ്യന്തര രാജ്യാന്തര ബാങ്കുകൾ എന്നിവയുടെ പേരിലാണ് ഇത്തരം സംഘം പണം തട്ടിയെടുത്തിരുന്നത്. വിദേശികൾ അടക്കം നിരവധി പേർക്ക് ആയിരക്കണക്കിന് റിയാൽ വിവിധ സംഭവങ്ങളിലായി നഷ്ടപ്പെടുകയും ചെയ്തു. സെൻട്രൽ ബാങ്ക്, നാഷനൽ ബാങ്ക്, ഒമാൻടെൽ, ഉരീദു എന്നിവിടങ്ങളിൽ നിന്നെല്ലാം ഉപഭോക്താക്കൾക്ക് ഇടക്കിടെ മുന്നറിയിപ്പ് സന്ദേശങ്ങളും ലഭിക്കാറുണ്ട്. അറബ് പൗരൻമാർ ഉൾപ്പെട്ട സംഘത്തെ ദക്ഷിണ ബാത്തിന ഗവർണറേറ്റിലെ ബർകയിൽ വെച്ച് കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു.