ഞൊടിയിടയിൽ സാമ്പത്തിക ഇടപാടുകൾക്ക് സൗകര്യമൊരുക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാന്റെ മൊബൈൽ പെയ്‌മെന്റ് സംവിധാനം. എം പി ക്ലിയർ എന്ന പേരിൽ രാജ്യത്തിനകത്ത് പ്രവർത്തിക്കുന്ന മുഴുവൻ ബാങ്കുകളെയും ഒരു കുടക്കീഴിൽ അണിനിരത്തിയാണ് സെൻട്രൽ ബാങ്കിന്റെ പദ്ധതി. ജി സി സി രാഷ്ട്രങ്ങളിൽ തന്നെ ആദ്യമായാണ് ഒരു രാജ്യത്തെ സെൻട്രൽ ബാങ്ക് ഏകീകൃത സംവിധാനം ഒരുക്കുന്നത്.
സാമ്പത്തിക ഇടപാടുകൾ ബാങ്കുകൾ കയറി ഇറങ്ങേണ്ട സാഹചര്യം ഒഴിവാക്കാൻ സഹായിക്കുന്ന സംവിധാനം രാജ്യത്തിനകത്തെ സാമ്പത്തിക ഇടപാടുകൾക്ക് മാത്രമാണ് ഉപയോഗിക്കാൻ സാധിക്കുക. മൊബൈൽ നമ്പർ ഉപയോഗപ്പെടുത്തിയാണ് സാമ്പത്തിക ഇടപാടുകൾ നടത്താനാകുക. എന്നാൽ, അതിവേഗത്തിലും അതീവ സുരക്ഷയിലും ഇടപാടുകൾക്ക് അവസരം ഒരുങ്ങുന്നുവെന്നത് പ്രത്യേകതയാണെന്നും സെൻട്രൽ ബാങ്ക് അധികൃതർ വ്യക്തമാക്കി.
എം പി ക്ലിയർ ഉപയോഗിച്ച് വ്യക്തിയിൽ നിന്ന് വ്യക്തിയിലേക്കും (പി ടു പി) വ്യക്തിയിൽ നിന്ന് വ്യവസായത്തിലേക്ക് (പി ടു ബി) വ്യക്തിയിൽ നിന്ന് സർക്കാറിലേക്കും (പി ടു ജി) വ്യക്തിയിൽ നിന്ന് കച്ചവടക്കാരനിലേക്കും (പി ടു എം) വ്യവസായത്തിൽ നിന്ന് വ്യക്തിയിലേക്കും (ബി ടു പി), സർക്കാറിൽ നിന്ന് വ്യക്തിയിലേക്കും (ജി ടു പി), വ്യവസായത്തിൽ നിന്ന് വ്യവസായത്തിലേക്കും (ബി ടു ബി) ഇടപാടുകൾ നടത്താവുന്നതാണ്.
രാജ്യത്തെ ജനങ്ങൾക്കും ബാങ്കുകൾക്കും കമ്പനികൾക്കും സ്ഥാപനങ്ങൾക്കും അതിവേഗ ധന ഇടപാടുകൾ സാധ്യമാക്കുന്ന എം പി ക്ലിയർ സംവിധാനം സാമ്പത്തിക മേഖലയിലെ പുതിയ കാൽവെപ്പാണെന്ന് സെൻട്രൽ ബാങ്ക് ഓഫ് എക്‌സിക്യൂട്ടീവ് പ്രസിഡന്റ് ഹമൂദ് ബിൻ സൻജൂർ അൽ സദ്ജലി പറഞ്ഞു. മൊബൈൽ പെയ്‌മെന്റ് സംവിധാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് ബാങ്ക് മസ്‌കത്ത് ചീഫ് എക്‌സിക്യൂട്ടൂവ് അലി അൽ ജബ്‌രി പറഞ്ഞു.