വിദേശത്തുനിന്ന് മൃതദേഹം നാട്ടിലെത്തിക്കുന്നത് സംബന്ധിച്ച സമയപരിധിയില്‍ ഇളവ് നല്‍കിയ കേന്ദ്ര സര്‍ക്കാരിന്‍റെ പുതിയ സര്‍ക്കുലര്‍ പ്രായോഗികമല്ലെന്ന് പ്രവാസി സമൂഹം. സര്‍ക്കുലര്‍ അംഗീകരിച്ച് വിധി പുറപ്പെടുവിച്ച ഹൈക്കോടതിയെ യഥാര്‍ഥ നിജസ്ഥിതി ധരിപ്പിക്കുമെന്ന് സാമൂഹിക പ്രവര്‍ത്തകര്‍ പറഞ്ഞു. സമയപരിധിയില്‍ പൂര്‍ണ ഇളവ് ലഭിക്കുംവരെ നിയമനടപടിയുമായി മുന്നോട്ടുപോകാനാണ് പ്രവാസികളുടെ തീരുമാനം.
മൃതദേഹം നാട്ടിലെത്തിക്കുന്നതിന് 48 മണിക്കൂര്‍ മുന്‍പ് നാലു രേഖകള്‍ എത്തിക്കണമെന്ന കോഴിക്കോട് വിമാനത്താവളത്തിലെ ഹെല്‍ത്ത് ഓഫീസറുടെ സര്‍ക്കുലറാണ് പ്രതിസന്ധിക്ക് കാരണം. ഇതനുസരിച്ച് ഷാര്‍ജയില്‍നിന്ന് കോഴിക്കോട്ടേക്ക് മൃതദേഹം കൊണ്ടുപോകുന്നത് നിലച്ചിരുന്നു. പ്രശ്നപരിഹാരത്തിനായി പ്രവാസികള്‍ കോടതിയെ സമീപിച്ചു. നിലവിലെ സര്‍ക്കുലര്‍ മരവിപ്പിച്ച കോടതി സമയപരിധി 12 മണിക്കൂറാക്കി കുറച്ച കേന്ദ്ര സര്‍ക്കാരിന്‍റെ പുതിയ ഉത്തരവ് അംഗീകരിക്കുകയും ചെയ്തു. എന്നാല്‍ സമയം കൂട്ടിയാലും കുറച്ചാലും പ്രശ്നം നിലനില്‍ക്കുന്നതായി സാമൂഹിക പ്രവര്‍ത്തകര്‍ പറയുന്നു. എംബാം ചെയ്ത മൃതദേഹങ്ങള്‍ കരിപ്പൂരിലെ എയര്‍പോര്‍ട്ട് ഹെല്‍ത്ത് ഓഫീസറുടെ അനുമതി ലഭിക്കുന്നതു വരെ സൂക്ഷിക്കുന്നതിനുള്ള സംവിധാനമില്ലാത്തതാണ് പ്രധാന പ്രശ്നം.
അതുകൊണ്ട് തന്നെ12 മണിക്കൂര്‍ എന്ന നിബന്ധന പൂര്‍ണമായും എടുത്തുകളഞ്ഞാലെ മൃതദേഹം നാട്ടിലെത്തിക്കാനാവൂ. മൃതദേഹം നാട്ടിലെത്തിക്കുന്ന സമയത്ത് ആവശ്യമായ രേഖകള്‍ വിമാനത്താവളത്തില്‍ ഹാജരാക്കാന്‍ സാധിക്കും. മൃതദേഹം തൂക്കി നിരക്ക് ഈടാക്കുന്ന പ്രവണതയും അവസാനിപ്പിക്കണമെന്നും ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ ആവശ്യപ്പെടുന്നുണ്ട്.