ഗൾഫ് വിമാന കമ്പനികൾക്ക് കേരളത്തിലേക്ക് കൂടുതൽ സർവീസ് അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ വിമാന കമ്പനികൾ രംഗത്ത്. അവധി സീസണിലെ തിരക്കും നിരക്കും കുറയ്ക്കാൻ ഉപകാരപ്രദമായ നീക്കത്തിനെതിരെയാണ് ഇന്ത്യൻ വിമാന കമ്പനികൾ വ്യോമയാന മന്ത്രാലയത്തെ സമീപിച്ചത്. അതേസമയം, ഗൾഫിലേക്കും തിരിച്ചുമുള്ള ടിക്കറ്റ് നിരക്കിൽ വൻ വർധന തുടരുകയാണ്.
ഉത്സവ അവധി സീസണായ ഓഗസ്റ്റ്, സെപ്തംബര് മാസങ്ങളിൽ കൂടുതൽ സർവീസ് നടത്താനുള്ള ഗൾഫ് വിമാന കമ്പനികളുടെ നീക്കത്തിനെതിരെയാണ് ഇന്ത്യൻ വിമാന കമ്പനികൾ വ്യോമയാന മന്ത്രാലയത്തെ സമീപിച്ചത്. കൂടുതൽ സർവീസ് നടത്തുന്നത് ഇന്ത്യൻ വിമാന കമ്പനികൾക്ക് നഷ്ടമുണ്ടാക്കുമെന്നാണ് വിശദീകരണം. ഉത്സവ അവധി സീസണുകളിൽ യാത്രക്കാരുടെ എണ്ണത്തിലെ വർധന അനുസരിച്ച് ടിക്കറ്റ് നിരക്കു കൂട്ടുന്ന സ്ഥിതിയാണ് നിലവിലുള്ളത്. കൂടുതൽ സർവീസ് നടത്തിയാൽ സീസൺ കാലത്ത് നിരക്ക് കുറയാൻ സാധ്യത ഉണ്ടാകും. ഈ സാധ്യതയാണ് ഇന്ത്യൻ വിമാന കമ്പനികളുടെ നീക്കത്തിലൂടെ അടയുന്നത്. എയർ അറേബ്യാ പോലെ കുറഞ്ഞ ഓപ്പറേഷൻ കോസ്റ്റിൽ സർവീസ് നടത്തുന്ന കമ്പനികൾക്ക കൂടുതൽ സർവീസ് നൽകുന്നത് പരിഗണിക്കാവുന്നതാണെന്നാണ് വിലയിരുത്തൽ.
അതേസമയം, ഉത്സവ സീസണും ഗൾഫിലെ വിദ്യാലയ അവധിയും ആയതിനാൽ യാത്രക്കാരുടെ എണ്ണത്തിലും നിരക്കിന്റെ കാര്യത്തിലും മൂന്നും നാലും മടങ് വര്ധനയാണു നിലവിലുള്ളത്. സാധാരണ നിലയിൽ 10,000 മുതൽ 13,000 രൂപ വരെയുണ്ടായിരുന്ന ടിക്കറ്റുകൾക്ക് ഇപ്പോൾ 50,000 രൂപ വരെ നൽകണം. വിമാന യാത്രാനിരക്ക് വിമാന കമ്പനികള്‍ കുത്തനെ വര്‍ധിപ്പിക്കുന്നത് തടയാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര വ്യോമയാന മന്ത്രി അശോക് ഗജപതി രാജുവിന് കത്തയച്ചെങ്കിലും ഇതുവരെ നടപടി ഉണ്ടായിട്ടില്ല.