വിദേശ വിനോദ സഞ്ചാരികൾക്ക് ടൂറിസ്റ്റ് വീസ അനുവദിക്കാൻ സൗദി ടൂറിസം, ദേശീയ പൈതൃക വകുപ്പ് തീരുമാനിച്ചു. പദ്ധതിക്ക് വൈകാതെ ആഭ്യന്തര, വിദേശ മന്ത്രാലയങ്ങൾ അംഗീകാരം നൽകും.
വിനോദ സഞ്ചാര വ്യവസായ മേഖലയിൽ ഉണർവുണ്ടാക്കുകയും ടൂറിസം മേഖലയിലെ വളർച്ചയിലൂടെ ദേശീയ സമ്പദ്‌വ്യവസ്ഥക്ക് കരുത്തു പകരുകയുമാണ് പുതിയ തീരുമാനത്തിലൂടെ ലക്ഷ്യമിടുന്നത്. വൈകാതെ വീസ അനുവദിച്ചു തുടങ്ങുമെന്ന് ദേശീയ പൈതൃക വകുപ്പിലെ ടൂറിസ്റ്റ് വീസ വിഭാഗം അറിയിച്ചു. സിംഗിൾ എൻട്രി വീസയാണ് വിനോദ സഞ്ചാരികൾക്ക് നല്‍കുക. പുതിയ തീരുമാനം നടപ്പാക്കാന്‍ ടൂറിസം, ദേശീയ പൈതൃക വകുപ്പിന്‍റെയും ആഭ്യന്തര, വിദേശ മന്ത്രാലയങ്ങളുടെയും പ്രതിനിധികൾ അടങ്ങിയ കർമ സമിതി നിലവിൽവന്നു കഴിഞ്ഞു. വീസ അനുവദിക്കുന്നതിനുള്ള ഇ-സിസ്റ്റവും ഉടന്‍ സ്ഥാപിക്കും.
ആദ്യ ഘട്ടത്തിൽ തെരഞ്ഞെടുത്ത രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് ടൂറിസ്റ്റ് വീസകൾ അനുവദിക്കുക. 2008-2010 കാലത്ത് പരീക്ഷണാടിസ്ഥാനത്തിൽ വിദേശ വിനോദ സഞ്ചാരികൾക്ക് വീസ അനുവദിച്ചിരുന്നു. അക്കാലയളവിൽ 32,000ലേറെ വിനോദ സഞ്ചാരികൾ സൗദി അറേബ്യ സന്ദർശിച്ചു. ടൂറിസം, ദേശീയ പൈതൃക വകുപ്പിന്‍റെ ലൈസൻസുള്ള ടൂർ ഓപ്പറേറ്റർമാർ വഴിയാണ് വിനോദ സഞ്ചാരികളുടെ വീസാ നടപടികൾ എളുപ്പമാക്കിയത്.