ഒമാനിൽ വിദേശ തൊഴിലാളികൾക്ക് വേതനം നൽകുന്നത് നിരീക്ഷിക്കാൻ മാനവ വിഭവശേഷി മന്ത്രാലയം. വേതന ലഭ്യമാകുന്നുവെന്ന് ഉറപ്പു വരുത്തുന്നതിനും കമ്പനികളുടെ ധന ഇടപാടുകൾ പരിശോധിക്കുന്നതിനുമാണ് ശക്തമായ നിരീക്ഷണം ഏർപ്പെടുത്തുന്നത്. സെൻട്രൽ ബാങ്ക് ഓഫ് ഒമാനുമായി സഹകരിച്ച് ഇതിന്ന് പ്രത്യേക സംവിധാനത്തിനും രൂപം നൽകിയിട്ടുണ്ടെന്ന് മന്ത്രാലയം അറിയിപ്പിൽ വ്യക്തമാക്കി. അതേസമയം, തൊഴിലാളികൾക്കുള്ള വേതനം ബാങ്ക് വഴിയാക്കണണമെന്ന് കമ്പനികൾക്ക് മൂന്ന് വർഷം മുമ്പ് മാനവ വിഭവശേഷി മന്ത്രാലയം ഉത്തരവിറക്കിയിരുന്നു.
കമ്പനികളിൽ പലതും ഉത്തരവ് പ്രാബല്യത്തിൽ വരുത്തുന്നതിൽ വീഴ്ച വരുത്തിയിരുന്നു. വിസ പുതുക്കുന്ന സമയങ്ങളിൽ ഇത് വിദേശി തൊഴിലാളികൾക്ക് പ്രയാസം സൃഷ്ടിക്കുകയും ചെയ്യുന്നതായി അനുഭവസ്ഥർ പറയുന്നു. കമ്പനി വാഗ്ദാനം ചെയ്ത നിശ്ചിത വേതനം അക്കൗണ്ട് വഴി എല്ലാ മാസവും കൃത്യ ദിവസം തൊഴിലാളിക്ക് കൈമാറണം എന്നതാണ് നിയമം.
ചെറുകിട കമ്പനികളാണ് ഇതിൽ പിഴവ് വരുത്തി തൊഴിലാളിക്ക് നരിട്ട് നൽകുകയോ ശമ്പളം നൽകുന്നതിൽ വീഴ്ച വരുത്തുകയോ ചെയ്യുന്നത്. എണ്ണ വിലയിടിവിനെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി വൻകിട കമ്പനികളിൽ നിന്ന് പോലും വേതനം വൈകുന്ന സാഹചര്യം സൃഷ്ടിച്ചിരുന്നു. ശമ്പളമിടപാട് സംബന്ധിച്ച പരാതികൾക്കും ബാങ്ക് രേഖകൾ ഹാജരാക്കാൻ അധികൃതർ ആവശ്യപ്പെടാറുണ്ട്.