കുവൈത്തില്‍ സ്വകാര്യമേഖലയിലെ സ്വദേശി തൊഴിൽ നിയമനത്തിൽ ക്രമക്കേട് കാണിച്ചാൽ തടവും പിഴയും വർധിപ്പിക്കുന്ന നിയമഭേദഗതി വരുന്നു. സർക്കാർ ആനുകൂല്യം തട്ടിയെടുക്കുംവിധം ക്രമക്കേടുകൾ നടക്കുന്നതായി പരാതി ഉയരുന്ന സാഹചര്യത്തിലാണിത്. സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന സ്വദേശികൾക്ക് ലഭിക്കുന്ന ശമ്പളത്തിന് പുറമെ സർക്കാർ വക ആനുകൂല്യങ്ങളും നല്‍കുന്നുണ്ട്. പൊതുമേഖലയിൽ സമാന തസ്തികയിലുള്ള സ്വദേശികൾക്ക് ലഭിക്കുന്ന വരുമാനം സ്വകാര്യമേഖലയിലെ സ്വദേശികൾക്കും ഉറപ്പുവരുന്നതിനാണ് ഈ ആനുകൂല്യം.
നിയമനത്തട്ടിപ്പ് നടത്തി ആനുകൂല്യം തട്ടിയെടുക്കുന്നതായി പരാതി വ്യാപകമായ പശ്ചാത്തലത്തിലാണ് നിയമഭേദഗതി കൊണ്ടുവരുന്നത്. സ്വകാര്യ കമ്പനിയിൽ ജോലിയിൽ പ്രവേശിച്ചതായി രേഖയുണ്ടാക്കുകയും അതുവഴി സർക്കാർ ആനുകൂല്യം നേടുകയും ചെയ്യുന്ന പ്രവണതയാണ് അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടത്. കൃത്രിമ രേഖകള്‍ ഉണ്ടാക്കി ക്രമക്കേടുകൾ നടത്തുന്നവർക്ക് മൂന്നുവർഷം വരെ തടവും 5000 ദിനാർ വരെ പിഴയുമാണ് നിയമ ഭേദഗതിയുടെ കരടിൽ പറയുന്നത്. നിലവിൽ ഒരു വർഷം വരെ തടവും 1000 ദിനാർ വരെ പിഴയുമാണ് ശിക്ഷ.