ഒമാനിൽ നിന്ന് വിദേശികൾ നാട്ടിലേക്ക് അയക്കുന്ന പണത്തിന്റെ തോത് കുറഞ്ഞു. ഒരു വർഷത്തിനനിടെ 6.5 ശതമാനം കുറവ് രേഖപ്പെടുത്തിയതായി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ വാർഷിക റിപ്പോർട്ട് വ്യക്തമാക്കുന്നു. ഒമാൻ യു എ ഇ എക്‌സ്‌ചേഞ്ച്, വെസ്‌റ്റേൺ യൂണിയൻ എന്നീ ധനമിടപാട് സ്ഥാപനങ്ങൾ വഴി അയച്ച പണത്തിന്റെ മൂല്യം അടിസ്ഥാനപ്പെടുത്തി തയാറാക്കിയ റിപ്പോർട്ടിലാണ് 2016ലെ കുറവ് വ്യക്തമാക്കുന്നത്.
2015ൽ പ്രവാസികൾ നാട്ടിലേക്കയച്ചയച്ചത് 4.2 ശതകോടി റിയാലായിരുന്നു. കഴിഞ്ഞ വർഷം ഇത് 3.95 ശതകോടി റിയാലായി കുറഞ്ഞു. 2010ൽ 2.13 ശതകോടി റിയാലും 2011ൽ 2.77 ശതകോടി റിയാലും 2012ൽ 3.1 ശതകോടി റിയാലും 2013ൽ 3.5 ശതകോടി റിയാലും 2014ൽ 3.96 ശതകോടി റിയാലും പ്രവാസികൾ നാടുകളിലേക്കയച്ചു. 2016ൽ അയച്ച തുകയെക്കാൾ കുറവാണ് വിദേശികൾ കഴിഞ്ഞ വർഷം അയച്ചതെന്നും സെൻട്രൽ ബാങ്ക് റിപ്പോർട്ടിൽ അടിവരയിടുന്നു.
അതേസമയം, വിദേശ ബാങ്കുകൾ ഒമാനിൽ നിന്ന് അയച്ച തുകയിൽ 2015ലെ 30.8 ശതമാനത്തിൽ നിന്ന് കഴിഞ്ഞ വർഷം 37.3 ശതമാനത്തിലേക്കുയർന്നു. 2016ലെ തുക 4.4 ശതകോടി റിയാലും 2015ൽ 3.3 ശതകോടി റിയാലുമായിരുന്നു. 2016 അവസാനത്തിലെ കണക്ക് പ്രകാരം രാജ്യത്ത് ധനമിടപാട് നടത്തുന്നതിന് 16 മണി എക്‌സ്‌ചേഞ്ചുകൾക്ക് ലൈസൻസ് അനുവദിച്ചതായി സെൻട്രൽ ബാങ്ക് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. എന്നാൽ, നാണയ കൈമാറ്റത്തിനായി 36 കമ്പനികളും പ്രവർത്തിച്ചുവരുന്നു. രണ്ട് മേഖലകളിലുമായി 317 ശാഖകൾ പ്രവർത്തിച്ച് വരുന്നതായും റിപ്പോർട്ടിൽ പറയുന്നു.
ഒമാനിൽ കഴിയുന്ന വിദേശികളിൽ കൂടുതൽ ബംഗ്ലാദേശ് സ്വദേശികളാണ്, 694,499 പർ. രണ്ടാം സ്ഥാനത്തുള്ള ഇന്ത്യൻ പൗരൻമാരുടെ എണ്ണം 691,775 ആണെന്നും ദേശീയ സ്ഥിതി വിവര വിഭാഗത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.