സൗദിയിലെ സ്വകാര്യ സ്ഥാപനങ്ങളില്‍ സെപ്റ്റംബര്‍ മുതല്‍ സ്വദേശിവല്‍കരണം ശക്തമാക്കുന്നു. നിതാഖാത്തിന്‍റെ പരിഷ്കരിച്ച പദ്ധതിയനുസരിച്ച് സെപ്റ്റംബർ മൂന്ന് മുതല്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ സ്വദേശികളെ നിയമിക്കേണ്ടിവരും. ഇത് മലയാളികള്‍ അടക്കമുള്ള വിദേശികളുടെ സാധ്യതയ്ക്ക് വീണ്ടും മങ്ങലേല്‍ക്കും.
സൗദി പൗരന്മാർക്ക് മികച്ച തൊഴിലവസരങ്ങൾ ഉറപ്പാക്കുന്നതിനും വ്യാജ സൗദിവൽകരണം ഇല്ലാതാക്കുന്നതിനുമാണ് നിതാഖാത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി. സ്ഥാപനങ്ങളുടെ പ്രവർത്തന മേഖലക്കും വലുപ്പത്തിനും അനുസൃതമായാണ് പരിഷ്കാരം. ചെറുകിട സ്ഥാപനങ്ങളെ എ, ബി വിഭാഗങ്ങളായി തരംതിരിച്ചതിന് പുറമെ പുതുതായി ചില മേഖലകളെയും നിതാഖാത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഗ്രീന്‍ കാറ്റഗറിയില്‍ ഉൾപ്പെടുന്നതിന് ചെറുകിട സ്ഥാപനങ്ങൾ നടപ്പാക്കേണ്ട സൗദിവൽക്കരണ അനുപാതം വന്‍ തോതില്‍ വര്‍ധിപ്പിച്ചു. നഴ്‌സറി സ്‌കൂളുകളുകള്‍ക്ക് ഈ വിഭാഗത്തില്‍ പെടണമെങ്കില്‍ 85 ശതമാനം സൌദിവല്‍കരണം നടപ്പാക്കണം. നിലവില്‍ 46 ശതമാനമാണ്. നിർമാണ മേഖലയിലെ ചെറുകിട സ്ഥാപനങ്ങളുടെ സൌദിവല്‍കരണം 16 ശതമാനമാക്കി ഉയര്‍ത്തി. ജ്വല്ലറികള്‍ 33 ശതമാനവും ഫാര്‍മസികള്‍ 19 ശതമാനവും സ്വദേശികളെ നിയമിക്കണം.
വ്യോമഗതാഗത മേഖലയ്ക്ക് 38 ശതമാനവും ടെലികോമിന് 45 ശതമാനവും സൌദിവല്‍കരണം നടപ്പാക്കേണ്ടിവരും. ആരോഗ്യസേവന സ്ഥാപനങ്ങളില്‍ നൂറില്‍ 28 പേര്‍ സ്വദേശികളായിരിക്കണം എന്നതാണ് പുതിയ നിയമം. നൂറു ശതമാനം സൗദിവൽകരണം നടപ്പാക്കിയ സ്ഥാപനങ്ങള്‍ക്കേ ഇനി പ്ലാറ്റിനം വിഭാഗത്തിൽ ഇടംപിടിക്കാനൊക്കൂ. സ്വദേശിവല്‍കരണം ഊര്‍ജിതമാക്കുന്നതോടെ വരുംനാളുകളില്‍ കൂടുതല്‍ വിദേശികള്‍ നാടുവിടേണ്ടിവരുമെന്നാണ് വിലയിരുത്തല്‍.