ഇന്ത്യ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളിൽ എണ്ണ മേഖലയിൽ വിപണന സാധ്യത പ്രയോജനപ്പെടുത്താൻ കുവൈത്ത് ഒരുങ്ങുന്നു. വിദേശ രാജ്യങ്ങളിൽ എണ്ണ സംസ്കരണ പ്ലാന്‍റ് നിര്‍മിച്ചാണ് വിപണന മേഖല വിപുലപ്പെടുത്തുന്നത്.
ഇന്ത്യയ്ക്ക് പുറമെ ചൈന, വിയറ്റ്നാം, ഫിലിപ്പീൻസ്, ഇന്തോനീഷ്യ എന്നീ രാജ്യങ്ങളില്‍ സാന്നിധ്യം ഉറപ്പിക്കാനാണ് കുവൈത്ത് പെട്രോളിയം ഇന്‍റർനാഷണൽ ലക്ഷ്യമിടുന്നത്. രാജ്യത്തെ എണ്ണ ഉല്‍പാദനം 2040ൽ പ്രതിദിനം 47.5 ലക്ഷം ബാരൽ ആക്കി വര്‍ധിപ്പിക്കും. നിലവിൽ 31.5 ലക്ഷമാണ് ഉല്‍പാദനശേഷി. 2020ൽ 40 ലക്ഷമാക്കി ഘട്ടംഘട്ടമായിട്ടായിരിക്കും ഉല്‍പാദനം കൂട്ടുക. 2030 വരെ ഉത്പാദനം പ്രസ്തുത തോത് തുടരും. 2040ൽ 47.5 ലക്ഷം എന്നതാണ് അന്തിമ ലക്ഷ്യം. വിദേശ രാജ്യത്ത് പ്രതിദിനം എട്ടു ലക്ഷം ബാരൽ എണ്ണ സംസ്കരിക്കുന്നതിനുള്ള സംവിധാനം നിലവിലുണ്ട്. 2030ഓടെ അത് 13 ലക്ഷം ബാരലാക്കി ഉയർത്താനാണ് പദ്ധതി. വിയറ്റ്നാമിൽ രണ്ടു ലക്ഷം ബാരൽ എണ്ണ സംസ്കരണ ശേഷിയുള്ള റിഫൈനറിയുടെ നിര്‍മാണം പുരോഗമിക്കുകയാണ്. 2025നുശേഷം സംസ്കരണ ശേഷി നാലു ലക്ഷം ബാരലാക്കുന്നത് സംബന്ധിച്ച് പെട്രോവിയറ്റ്നാമുമായി പ്രാഥമിക കരാർ ആയിട്ടുണ്ടെന്നും കുവൈത്ത് പെട്രോളിയം ഇന്‍റര്‍നാഷണല്‍ വ്യക്തമാക്കി.