സൗദിയിൽ ഉൽപന്നങ്ങൾക്കും സേവനങ്ങൾക്കും മൂല്യ വർധിത നികുതി, വാറ്റ് ഏർപ്പെടുത്താനുള്ള തീരുമാനത്തിന് ശൂറാ കൗൺസിൽ അംഗീകാരം നൽകി. പദ്ധതി നടപ്പാക്കുന്നതിന് മുമ്പ് നികുതി ഈടാക്കുന്നതിന്‍റെ ശതമാനം കണക്കാക്കണമെന്നും ശൂറ കൗൺസിൽ ആവശ്യപ്പെട്ടു.
ഏകീകൃത മൂല്യവർധിത നികുതി നടപ്പാക്കാൻ ജിസിസി രാജ്യങ്ങൾ തമ്മിലുണ്ടാക്കിയ കരാറിന്‍റെ അടിസ്ഥാനത്തിലാണ് സൌദിയില്‍ തീരുമാനം നടപ്പാക്കുന്നത്. മൂല്യവർധിത നികുതിയിൽ നിന്ന് പെട്രോൾ, ഗ്യാസ് എന്നിവയെ ഒഴിവാക്കാൻ മുമ്പ് തീരുമാനിച്ചിരുന്നു. വിദ്യാഭ്യാസം, ആരോഗ്യം, ആഭ്യന്തര ഗതാഗതം, റിയൽ എസ്റ്റേറ്റ് എന്നീ മേഖലകളിൽ നികുതി ഏർപ്പെടുത്താനും ഒഴിവാക്കാനും അംഗ രാജ്യങ്ങൾക്ക് സ്വാതന്ത്ര്യമുണ്ടായിരിക്കും. ധർമ സ്ഥാപനങ്ങൾ, പൊതുതാൽപര്യം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ, മുക്കുവർ, കർഷകർ എന്നിവരെയും നികുതിയിൽ നിന്ന് ഒഴിവാക്കും.
ഭക്ഷ്യോല്പന്നങ്ങൾക്ക് നികുതി ഏർപ്പെടുത്തണമെന്നാണ് പൊതുവായ നിയമം. എങ്കിലും തെരഞ്ഞെടുത്ത ചിലയിനങ്ങളെ നികുതിയിൽ നിന്നും ഒഴിവാക്കാൻ അതത് രാജ്യങ്ങൾക്ക് സ്വാതന്ത്ര്യമുണ്ട്. ഇതേസമയം ബാങ്കുകൾ, സാമ്പത്തിക സേവന സ്ഥാപനങ്ങൾ, മണി എക്‌സ്‌ചേഞ്ചുകൾ എന്നിവയുടെ സേവനത്തിന് നികുതി ബാധകമായിരിക്കില്ല. വിദേശത്തുനിന്ന് നികുതി കരാർ പ്രകാരം ഇറക്കുമതി ചെയ്യുന്ന സാധനങ്ങൾക്ക് ഇരട്ട നികുതി ബാധകമാകില്ലെന്നാണ് സൂചന. മന്ത്രിസഭയുടെ അംഗീകാരം കൂടി ലഭിക്കുന്നതോടെ 2018 മുതല്‍ വാറ്റ് നിലവിൽ വരും.