ഗള്‍ഫില്‍നിന്ന് മൃതദേഹം നാട്ടിലെത്തിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ ആശങ്ക പരിഹരിക്കാന്‍ ഉടന്‍ നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. മൃതദേഹങ്ങളയക്കുന്നത് സംബന്ധിച്ച് ആശയക്കുഴപ്പം ഉണ്ടാക്കിയ കരിപ്പൂരിലെ ഹെല്‍ത്ത് ഓഫീസറില്‍ നിന്ന് വിശദീകരണം തേടുമെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.
ഗള്‍ഫില്‍ നിന്ന് കരിപ്പൂര്‍ വഴി മൃതദേഹം അയക്കുന്നതിന് 48 മണിക്കൂര്‍ മുന്പ് രേഖകള്‍ ഹാജരാക്കണമെന്ന സര്‍ക്കുലറിനെ തുടര്‍ന്നാണ് ആശയക്കുഴപ്പം ഉടലെടുത്തത്. ഇതേ തുടര്‍ന്ന് ഷാര്‍ജയില്‍ നിന്ന് കരിപ്പൂര്‍ വഴി മൃതദേഹം അയക്കുന്നത് പൂര്‍ണമായി നിലച്ചിരുന്നു. സംഭവം വിവാദമായതിനെ തുടര്‍ന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.കെ.സിങ്ങും ന്യൂനപക്ഷകാര്യ മന്ത്രി മുക്താര്‍ അബ്ബാസ് നഖ്വിയുമാണ് വിഷയത്തില്‍ ഇടപെട്ടത്. കേന്ദ്ര വ്യോമയാന മന്ത്രാലയം മുഖേന ബന്ധപ്പെട്ട ഉദ്യോഗസ്ഥരില്‍ നിന്ന് വിശദീകരണം തേടുമെന്ന് മന്ത്രിമാര്‍ ഉറപ്പ് നല്‍കി. മൃതദേഹം കൊണ്ടുവരുന്നത് വൈകിക്കില്ലെന്നും, നിലവിലുണ്ടായിരുന്ന വ്യവസ്ഥകളനുസരിച്ച് മൃതദേഹം കൊണ്ടുവരാന്‍ നടപടി സ്വീകരിക്കുമെന്നും രണ്ടു മന്ത്രിമാരും അറിയിച്ചു.
മൃതദേഹം കൊണ്ടുപോകുന്നതിന് 48 മണിക്കൂര്‍ മുന്പ് രേഖകള്‍ ഹാജരാക്കണമെന്ന് സര്‍ക്കുലര്‍ ഇറക്കിയത് ഏത് സാഹചര്യത്തിലാണ് നിബന്ധന വച്ചതെന്ന കാര്യം പരിശോധിക്കും. ആവശ്യമെങ്കില്‍ ആ നിബന്ധന എടുത്തുകളഞ്ഞ് പുതിയ ഉത്തരവിറക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ഇതിനു പുറമേ മൃതദേഹത്തിന്‍റെ ഭാരം കണക്കാക്കി പണം ഈടാക്കുന്ന രീതി അവസാനിപ്പിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും മന്ത്രിമാര്‍ ഉറപ്പു നല്‍കി. യുഎഇയില്‍ നിന്നുള്ള സാമൂഹ്യപ്രവര്‍ത്തകനായ അഷ്റഫ് താമരശേരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഈ വിഷയത്തില്‍ മന്ത്രിമാരുമായി ചര്‍ച്ച നടത്തിയത്.