കുവൈത്തില്‍ വിദേശികളുടെ മെഡിക്കൽ സേവന നിരക്ക് വർധന ഈ മാസം പ്രാബല്യത്തിൽ വരുമെന്ന് ആരോഗ്യമന്ത്രി ഡോ.ജമാൽ അൽ ഹർബി അറിയിച്ചു. നിരക്ക് വർധന ഫെബ്രുവരിയിൽ നടപ്പിലാക്കാനായിരുന്നു തീരുമാനമെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ വൈകുകയായിരുന്നു.
സന്ദർശക വീസയിൽ കുവൈത്തിലുള്ള വിദേശികളുടെ ചികിത്സാ സേവന നിരക്ക് വർധനയാകും ആദ്യഘട്ടത്തിൽ നടപ്പാക്കുക. തൊഴിൽ, ആശ്രിത വീസകളിലുള്ളവരുടേത് രണ്ടാം ഘട്ടത്തിൽ വർധിപ്പിക്കും. അനിവാര്യമായ സാഹചര്യത്തിലാണ് നിരക്ക് വർധനയെന്നും ഇത് സ്വകാര്യമേഖലയിലെ നിരക്കിനോളം വരില്ലെന്നും മന്ത്രി വ്യക്തമാക്കി. നിരക്ക് വർധന പ്രാബല്യത്തിലായാലും പ്രവർത്തന ചെലവും വരവും തമ്മിലുള്ള അന്തരം നിലനിൽക്കുമെന്നാണ് വിശദീകരണം. ചികിത്സാമേഖലയിൽ നൂതന സംവിധാനങ്ങൾ ഏർപ്പെടുത്തുന്നതിന് ഭാരിച്ച ചെലവാണ് സർക്കാർ വഹിക്കുന്നത്. അത്യാഹിതം, അപകടം തുടങ്ങിയ കേസുകളിൽ ചികിത്സ സൌജന്യമായാണ് നൽകിവരുന്നത്.
ന്യൂക്ലിയർ, റേഡിയേഷൻ തുടങ്ങിയവക്ക് ചെലവിനേക്കാൾ അമ്പതു ശതമാനം കുറവാണ് ഈടാക്കുന്ന തുക. ലബോറട്ടറി, ന്യൂക്ലിയർ ലബോറട്ടറി തുടങ്ങിയ വിഭാഗങ്ങളിൽ സ്വകാര്യ ആശുപത്രികൾ ഈടാക്കുന്ന തുക സംബന്ധിച്ച് പഠനം നടത്തിയ ശേഷമാണ് റിപ്പോർട്ട് തയാറാക്കിയെതെന്നും സമിതി നേരത്തെ വ്യക്തമാക്കിയിരുന്നു.