സൗദിയില്‍ വിദേശികളുടെ ആശ്രിതർക്ക് ഏർപ്പെടുത്തിയ ലെവി ഫൈനൽ എക്‌സിറ്റ് നേടുന്നതിനും ബാധകമാക്കി. ഫൈനല്‍ എക്‌സിറ്റ് വീസ ലഭിക്കണമെങ്കില്‍ വീസ ഇഷ്യൂ ചെയ്ത ശേഷം രാജ്യത്ത് തങ്ങാന്‍ അനുവദിക്കുന്ന 60 ദിവസത്തേക്കുള്ള ലെവി അടച്ചിരിക്കണം. മലയാളികള്‍ ഉള്‍പെടെയുള്ള നിരവധി വിദേശികള്‍ കുടുംബത്തെ നാട്ടിലേക്ക് അയച്ചാണ് അധികബാധ്യത മറികടക്കുന്നത്.
ആശ്രിത ലെവി ഉറപ്പായ ശേഷം കുടുംബത്തിന്‍റെ ഫൈനല്‍ എക്‌സിറ്റ് സംബന്ധിച്ച് തീരുമാനമെടുക്കാന്‍ കാത്തിരുന്ന പലരും ലെവിയില്‍ കുടുങ്ങി. അബ്ശിര്‍ പോർട്ടൽ വഴി ഫൈനല്‍ എക്‌സിറ്റ് വീസ നേടാൻ ശ്രമിച്ചപ്പോഴാണ് ലെവി അടയ്ക്കാതെ എക്സിറ്റ് ലഭിക്കില്ലെന്ന് ഉറപ്പായത്. സദാദ് വഴി എം.ഒ.ഐ അക്കൗണ്ടില്‍ രണ്ട് മാസത്തെ ലെവി തുക അടച്ച ശേഷമാണ് ഇഖാമ കാലാവധിയുള്ള പലര്‍ക്കും ഫൈനല്‍ എക്‌സിറ്റ് വീസ ലഭിച്ചത്. ജൂലൈ ഒന്ന് മുതല്‍ ആശ്രിത വീസയില്‍ രാജ്യത്ത് തങ്ങുന്ന ആരും തന്നെ ലെവിയില്‍നിന്ന് ഒഴിവാകില്ല എന്നാണ് ഇതില്‍നിന്ന് വ്യക്തമാകുന്നത്. കുടുംബത്തോടൊപ്പം താമസിക്കുന്ന നിശ്ചിത വരുമാനക്കാരായ പ്രവാസി മലയാളികള്‍ക്ക് വലിയ ആഘാതമായിരിക്കയാണ് ലെവി. ജൂലൈ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് അറിയാമായിരുന്നിട്ടും അവസാന നിമിഷം മാറ്റം പ്രതീക്ഷിച്ചവരായിരുന്നു ഭൂരിഭാഗം പേരും. നിര്‍ബന്ധിത ലെവി വരുമെന്നറിഞ്ഞതോടെ നേരത്തെ തന്നെ എക്‌സിറ്റ് നേടി കുടുംബത്തെ നാട്ടിലേക്ക് അയച്ചവരും ധാരാളമുണ്ട്. നാട്ടിലെ സ്കൂളുകളില്‍ പ്രവേശനം നേടേണ്ടതുള്ളതിനാല്‍ ജൂണിന് മുന്‍പ് പലരും നാടുപിടിച്ചിരുന്നു. നിയമം കര്‍ശനമാക്കിയതോടെ വരും നാളുകളില്‍ കൂടുതല്‍ പേര്‍ നാട്ടിലേക്ക് തിരിക്കും.