അബുദാബി എമിറേറ്റിൽ അമുസ്‌ലിംകൾക്ക് അതതു മതാചാരപ്രകാരം വിവാഹത്തിനും വിവാഹമോചനത്തിനും അവസരമൊരുങ്ങുന്നു. കോടതിയിൽ പോകാതെ സ്‌ഥലത്തെ മതനേതാവിന്റെയോ പുരോഹിതന്റെയോ മധ്യസ്‌ഥതയിൽ ഇതിന് നടപടി സ്വീകരിക്കാനാകും.
ക്രിസ്‌ത്യൻ നേതാക്കളുമായി അബുദാബി ജുഡീഷ്യൽ ഡിപ്പാർട്ട്‌മെന്റ് ഇക്കാര്യത്തിൽ ചർച്ച നടത്തിവരികയാണ്. ഹിന്ദുക്കളെയും ഇതര മതവിഭാഗങ്ങളെയും ഇതിൽ ഉൾപ്പെടുത്തുന്നതും സജീവ പരിഗണനയിലാണ്. ശരിഅത്ത് നിയമം മറ്റുവിഭാഗങ്ങൾക്കു ബാധകമാക്കാൻ ആഗ്രഹിക്കുന്നില്ലെന്നും ഓരോരുത്തർക്കും അവരവരുടേതായ അവകാശമുണ്ടെന്നും അബുദാബി ജുഡീഷ്യൽ ഡിപ്പാർട്ട്‌മെന്റ് ഇൻസ്‌റ്റിറ്റ്യൂഷനൽ കമ്യൂണിക്കേഷൻസ് ഡയറക്‌ടർ ഡോ. സലാഹ് അൽ ജുനൈബി പറഞ്ഞു.
ദമ്പതികൾക്കു കോടതിക്കു പുറത്ത് മതമേലധ്യക്ഷന്റെയോ പുരോഹിതന്റെയോ മധ്യസ്‌ഥതയിൽ പ്രശ്‌നപരിഹാരത്തിന് അവസരമൊരുങ്ങും. ക്രിസ്‌ത്യൻ വിഭാഗങ്ങളാണെങ്കിൽ പള്ളികളുടെ മേൽനോട്ടത്തിലാകും നടപടി. കോടതികളിൽ പരിഭാഷകരുടെയും അഭിഭാഷകരുടെയും സഹായത്തോടെയുള്ള നടപടിക്രമങ്ങൾ ഒഴിവാകും. ഹിന്ദുക്കൾ ഉൾപ്പെടെയുള്ള മറ്റുവിഭാഗങ്ങളുടെ കാര്യത്തിൽ വൈകാതെ അന്തിമരൂപമാകുമെന്നു പ്രതീക്ഷിക്കുന്നു. സ്വത്തുവകകളുടെയും കുട്ടികളുടെയും കാര്യത്തിലുള്ള ഭിന്നതകൾക്കും പള്ളി അധികാരികളുടെ മേൽനോട്ടത്തിൽ തീർപ്പുകൽപിക്കാം.
ഔദ്യോഗിക രേഖയിൽ അന്തിമമായി സ്‌റ്റാംപ് പതിക്കുന്ന ചുമതല മാത്രമാണു കോടതിക്ക് ഉണ്ടാകുക. യുഎഇ ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽകാര്യ മന്ത്രിയുമായ ഷെയ്‌ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാന്റെ നിർദേശപ്രകാരമാണു പുതിയ സംവിധാനമൊരുങ്ങുന്നത്. ഇതിനായി അദ്ദേഹം കഴിഞ്ഞമാസം അമുസ്‌ലിംകളുടെ വ്യക്‌തിഗത വിഷയങ്ങളിൽ തീർപ്പുകൽപിക്കാനുള്ള പ്രത്യേക കോടതി സ്‌ഥാപിക്കാൻ ഉത്തരവു നൽകിയിരുന്നു. ഇവിടെ സൂക്ഷിക്കുന്ന റജിസ്‌റ്ററിൽ പ്രവാസികൾക്കു തങ്ങളുടെ മരണശേഷം സ്വത്തുവകകൾ ആർക്കു കൈമാറണമെന്നു രേഖപ്പെടുത്താം.
പ്രവാസികൾ യുഎഇയിലോ മാതൃരാജ്യത്തോ തയാറാക്കിയ വിൽപത്രം അബുദാബിയിൽ റജിസ്‌റ്റർ ചെയ്യാൻ നിലവിൽ സംവിധാനമില്ല. യുഎഇയിൽ 200ലേറെ രാജ്യങ്ങളിൽ നിന്നുള്ളവരുണ്ടെന്നാണു കണക്ക്. പള്ളി വഴിയോ ശരിഅത്ത് നിയമപ്രകാരമോ മാതൃരാജ്യത്തെ നിയമമനുസരിച്ചോ തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യമാണു ലഭിക്കുകയെന്നും ഡോ. സലാഹ് വ്യക്‌തമാക്കി.
നിലവിൽ അമുസ്‌ലിംകളായ പ്രവാസികൾ വിവാഹമോചനത്തിന് ശരിഅത്ത് നിയമത്തിൽ അധിഷ്‌ഠിതമായ സിവിൽ കോടതികളെയാണു സമീപിക്കുന്നത്. മാതൃരാജ്യത്തെ നിയമം പിന്തുടരാനും ഇവർക്കു സ്വാതന്ത്ര്യമുണ്ട്. എന്നാൽ പരിഭാഷപ്പെടുത്തിയ രേഖകൾ അറ്റസ്‌റ്റ് ചെയ്‌തു കോടതിയിൽ ഹാജരാക്കണം. തർക്കപരിഹാരത്തിനു മധ്യസ്‌ഥരുടെ സാന്നിധ്യത്തിലുള്ള കൂടിക്കാഴ്‌ചകളും നിർബന്ധമാണ്.