ആരോഗ്യരംഗത്തിന് വെല്ലുവിളിയായ വ്യാജ മരുന്നുകളും നിലവാരമില്ലാത്തവയും കണ്ടെത്താനുള്ള നൂതന സംവിധാനം യുഎഇയിൽ നടപ്പിലാക്കുന്നു. രാജ്യാന്തര ഡ്രഗ് ഓർഗനൈസേഷന്‍റെ അംഗീകാരമുള്ള ട്രൂസ്കാൻ ആർഎം അനലൈസര്‍ വഴിയാണ് വ്യാജ മരുന്നുകള്‍ കണ്ടെത്തുക.
ഹൃദയസംബന്ധമായ രോഗങ്ങൾ, കാൻസർ തുടങ്ങിയവയ്ക്കുള്ള മരുന്നുകളിലെ വ്യാജനെയും നിലവാരമില്ലാത്തവയെയും കണ്ടെത്താനാണ് പുതിയ സംവിധാനം നടപ്പാക്കുന്നത്. യുഎഇയിലേക്ക് കൊണ്ടുവരുന്ന മരുന്നുകൾ സംബന്ധിച്ച കൃത്യമായ വിവരം കൈമാറാനും കഴിയും. പ്രാദേശിക വിപണിയിൽ വ്യാജ മരുന്നുകൾ പ്രചരിക്കുന്നത് തടയാനും ഇതുവഴി സാധിക്കുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. മരുന്നുകളുടെ ഗുണമേൻമ സംബന്ധിച്ച ലബോറട്ടറി, മെഡിക്കൽ, ആരോഗ്യ ഉൽപന്നങ്ങളിൽ ഗവേഷണം തുടങ്ങിയവയും മന്ത്രാലയം നടപ്പാക്കുന്നുണ്ട്. തുറമുഖങ്ങൾ, വിമാനത്താവളങ്ങൾ, പോസ്റ്റ് ഓഫിസുകൾ തുടങ്ങിയവ വഴി എത്തുന്ന മരുന്നുകൾ പരിശോധിക്കാനും അവയ്ക്ക് അനുമതി നൽകാനും പ്രാദേശിക തലത്തിൽ ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകും. അതിവേഗവും കൃത്യതയുമാണ് ട്രൂസ്കാൻ ഉപകരണത്തിന്‍റെ ഗുണം. കൂടാതെ, ലബോറട്ടറികളിൽ അപകടമേറിയ രാസവസ്തുക്കൾ ദീർഘനേരം കൈകാര്യം ചെയ്യേണ്ട സാഹചര്യവും ഒഴിവാക്കാനാകും. ലോകാരോഗ്യ സംഘടന ഉൾപ്പെടെയുള്ളവരുടെ നിരീക്ഷണം അനുസരിച്ച് വ്യാജ മരുന്നുകൾക്കെതിരെ നടപടിയെടുക്കുന്നതിൽ മുന്നിൽ നിൽക്കുന്ന രാജ്യമാണ് യുഎഇയെന്ന് അധികൃതർ അറിയിച്ചു.