സൗദിയിൽ പൊതുമാപ്പ് കാലാവധി ഒരു മാസത്തേക്ക് കൂടി നീട്ടി ഭരണാധികാരി സൽമാൻ രാജാവ് ഉത്തരവിട്ടു. ശവാൽ ഒന്നു മുതൽ ഒരു മാസത്തേക്കാണ് പൊതുമാപ്പ് ദീർഘിപ്പിച്ചതെന്ന് ജവാസാത്ത് ഡയറക്ട്രേറ്റ് അറിയിച്ചു. റമസാൻ അവസാനിച്ചതോടെ സമാപിച്ച 90 ദിവസത്തെ പൊതുമാപ്പ് കാലാവധി ഉപയോഗപ്പെടുത്താൻ സാധിക്കാത്ത വിദേശികൾ ഈ സന്ദർഭം പ്രയോജനപ്പെടുത്തണമെന്ന് സൗദി ജവാസാത്ത് മേധാവി മേജർ ജനറൽ സുലൈമാൻ അൽയഹ്‌യ ആവശ്യപ്പെട്ടു.
പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്നവർക്ക് തടവ്, പിഴ, ഫീസ്, വീണ്ടും സൗദിയിൽ പ്രവേശിക്കുന്നതിനുള്ള വിലക്ക് എന്നീ ശിക്ഷകളിൽനിന്ന് ഇളവ് ലഭിക്കും. സുരക്ഷാവിഭാഗം മുമ്പാകെ കീഴടങ്ങുന്ന ഇഖാമ, തൊഴിൽ, അതിർത്തി സുരക്ഷാ നിയമലംഘകരെ സ്വീകരിക്കാൻ മുഴുവൻ പ്രവിശ്യകളിലേയും ജവാസാത്ത് കേന്ദ്രങ്ങളിൽ സംവിധാനം ഒരുക്കിയിട്ടുണ്ട്. പൊതുമാപ്പ് സേവനങ്ങൾ ലഭ്യമാക്കുന്നതിന് നാഷണൽ ഇൻഫർമേഷൻ സെന്ററുമായും മുഴുവൻ സുരക്ഷാവിഭാഗങ്ങളുമായും സഹകരിച്ച് പ്രവർത്തിക്കും.
ജവാസാത്ത് വെബ്‌സൈറ്റുകളിലും ഔദ്യോഗിക അക്കൗണ്ടുകളിലും ഇതുസംബന്ധിച്ച വിശദാംശങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്. നിയമലംഘകരില്ലാത്ത രാജ്യം എന്ന ശീർഷകത്തിൽ ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ച പൊതുമാപ്പ് ഒരു മാസം കൂടി നീട്ടിയത് അവശേഷിക്കുന്ന നിയമലംഘകർക്ക് അനുഗ്രഹമാകും.