സൗദിയില്‍ ഗ്രോസറികളിലും സൂപ്പര്‍മാര്‍ക്കറ്റുകളിലും സമ്പൂര്‍ണ സ്വദേശിവല്‍കരണം നടപ്പാക്കാന്‍ തൊഴിൽ-സാമൂഹിക-വികസന മന്ത്രാലയം പദ്ധതി തയാറാക്കുന്നു. നാല് വര്‍ഷത്തിനകം ഒരു ലക്ഷത്തിലധികം സൗദി പൗരന്മാർക്ക് ജോലി നൽകാനാണ് തൊഴിൽ മന്ത്രാലയം പദ്ധതിയിടുന്നത്. മലയാളികള്‍ ഉൾപ്പെടെ ആയിരക്കണക്കിന് തൊഴിലാളികള്‍ക്ക് ജോലി നഷ്ടപ്പെടുമെന്നാണ് ആശങ്ക.
എട്ട് തസ്തികകള്‍ സ്വദേശിവൽക്കരിക്കുന്നതോടെ ലക്ഷ്യം പൂർത്തിയാകുമെന്നാണ് മന്ത്രാലയത്തിന്‍റെ കണക്കുകൂട്ടല്‍. നേരത്തെ മൊബൈൽ മേഖലയില്‍ സമ്പൂർണ സ്വദേശിവൽകരണം നടപ്പാക്കിയതോടെ എണ്ണായിരത്തോളം സ്വദേശികൾക്ക് ജോലി ലഭിച്ചിരുന്നു. വിഷൻ 2030 പ്രകാരം തൊഴിലില്ലായ്മ തുടച്ചുനീക്കുന്നതിന്‍റെ ഭാഗമായാണ് നടപടി. നിലവിൽ 60 ശതമാനം സ്വദേശികൾ ജോലി ചെയ്യുന്ന വിനോദ സഞ്ചാര മേഖല വൈകാതെ സമ്പൂർണമായി സ്വദേശിവൽക്കരിക്കും. 2018 ആകുമ്പോൾ ടൂറിസം മേഖലയിൽ 33,000 സൗദി പൗരന്മാർ ജോലി ചെയ്യുമെന്ന് മന്ത്രാലയം കൂട്ടിച്ചേർത്തു. ആരോഗ്യ മേഖലയിൽ ഡോക്ടർ, നഴ്‌സ് തുടങ്ങിയ തസ്തികകള്‍ ഉള്‍പെടെ 7500 സ്വദേശികളെ നിയമിക്കുന്നതിന് ഇരു മന്ത്രാലയങ്ങളും ധാരണയിലെത്തി. 2020 ആകുമ്പോഴേക്കും 93,000 സ്വദേശി പൌരന്മാരെ സർക്കാർ ആശുപത്രികളിലും ആരോഗ്യ കേന്ദ്രങ്ങളിലും നിയമിക്കാനാണ് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയത്തിന്‍റെ തീരുമാനം. 100 ശതമാനം സ്വദേശിവത്കരിച്ച റെന്‍റ് എ കാർ മേഖലയിൽ അയ്യായിരത്തിലേറെ സൗദികള്‍ക്കുകൂടി ജോലി ലഭ്യമാക്കുമെന്നും മന്ത്രാലയം അറിയിച്ചു.