ആത്മവിശുദ്ധിയുടെ മാസത്തിന് പള്ളി മിംബറുകളിൽനിന്ന് ഇമാമുമാർ വികാര നിർഭരമായി വിടചൊല്ലി. വ്രതമാസത്തിലെ അവസാന വെള്ളിയാഴ്ചയിലെ ജുമുഅ നമസ്കാരത്തിന് എത്തിയ ജനലക്ഷങ്ങളെ സാക്ഷിനിര്‍ത്തിയാണ് റമസാന് ഔപചാരിക വിട ചൊല്ലിയത്.
രാപ്പകൽ പ്രാർത്ഥനയിലൂടെ സംസ്കരിച്ചെടുത്ത മനവുമായി വരുംകാലത്തിന്‍റെ വെല്ലുവിളികൾ നേരിടാന്‍ സന്നദ്ധരാകണമെന്ന് ഇമാമുമാര്‍ വിശ്വാസികളെ ഉണർത്തി. വ്രതാനുഷ്ഠാനത്തിന്‍റെ നാളുകളിൽനിന്ന് ഈദുൽ ഫിത്‌റിന്‍റെ ആഘോഷത്തിലേക്കുള്ള മാറ്റം സൂക്ഷ്മതയോടെ വേണമെന്ന് ഇമാമുമാർ ആഹ്വാനം നൽകി. റമസാന്‍റെ അവസാനത്തില്‍ നല്‍കേണ്ട ഫിത്‌റ് സകാത്തിന്‍റെ പ്രസക്തിയും അതു നൽകുന്നതിനുള്ള സമയപരിധിയും വിശദീകരിച്ചു.
പല പള്ളികളിലും വിശ്വാസികളുടെ ബാഹുല്യം അകത്തളങ്ങളെയും കവിഞ്ഞ് പുറത്തേക്കൊഴുകി. കൊടുംചൂടിലും വിശ്വാസ തീക്ഷ്ണതയോടെ അവർ ജുമുഅ നമസ്കാരത്തിൽ പങ്കാളികളായി. വ്രതശുദ്ധിയിലൂടെ നേടിയെടുത്ത ആത്മചൈതന്യം കാത്തുസൂക്ഷിക്കുമെന്ന പ്രതിജ്ഞയോടെയാണ് വിശ്വാസികള്‍ മടങ്ങിയത്.