ആറ് ലക്ഷം പേനക്കുത്തുകള്‍ കൊണ്ട് മലയാളി വരച്ച ചിത്രം ഫുജൈറ ഭരണാധികാരികള്‍ക്ക് കൈമാറി. പ്രവാസി ചിത്രകാരന്‍ ബക്കര്‍ തൃശൂരാണ് ഫുജൈറ ഭരണാധികാരി ഷെയ്ഖ് ഹമദ് ബിൻ മുഹമ്മദ് അൽ ഷര്‍കിയുടെയും കിരീടാവകാശി മുഹമ്മദ് ബിൻ ഹമദ് ബിൻ മുഹമ്മദ് അൽ ഷര്‍കിയുടെയും മനോഹര ചിത്രങ്ങള്‍ വരച്ചു അവര്‍ക്ക് നേരിട്ട് കൈമാറിയത് എ വൺ വലുപ്പത്തില്‍ തീര്‍ത്ത ഇരുവരുടെയും ചിത്രങ്ങള്‍ വരക്കാന്‍ ഏതാണ്ട് 20 ദിവസമെടുത്തതായി ബക്കർ പറഞ്ഞു .
ഒരു അപകടത്തില്‍പ്പെട്ട് വലത് കൈയിലെ നടുവിരല്‍ നഷ്ടപ്പെട്ട ബക്കര്‍ രാജ്യത്തെ മിക്ക ഭരണാധികാരികളുടെ ചിത്രങ്ങള്‍ മനോഹരമായി വരച്ചിട്ടുണ്ട് . എന്നാല്‍ തൻ്റെ ചിത്രങ്ങള്‍ ഭരണാധികാരികള്‍ക്ക് കൈമാറാന്‍ ബക്കറിന് ഇത് വരെ അവസരം ലഭിച്ചിരുന്നില്ല. സുഹൃത്ത് ഫൈസല്‍ നീലാംബ്രയാണ് ഫുജൈറ ഭരണാധികാരികള്‍ക്ക് ചിത്രങ്ങൾ നേരിട്ട് സമ്മാനിക്കാൻ അവസരമൊരുക്കിയത്.
ഫുജൈറയിലെ കൊട്ടാരത്തില്‍ നടന്ന ചടങ്ങില്‍ ബക്കറിന് ഒപ്പം മലബാര്‍ ഗോള്‍ഡ് കോര്‍- എക്സിക്യൂട്ടീവ് ഡയറക്ടര്‍ ആന്‍ഡ് കോസ്മോസ് കോ-ചെയര്‍മാനുമായ എ. കെ. ഫൈസല്‍, ഫൈസല്‍ നീലാബ്ര, സാലിഹ് കുഞ്ഞു, മുഹസിന്‍ വണ്ടൂര്‍ എന്നിവരും പങ്കെടുത്തു. ബക്കര്‍ ഇപ്പോള്‍ ഒരു മിറ്റര്‍ നീളവും രണ്ട് മീറ്റര്‍ വീതിയുമുള്ള യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്‍റെ മനോഹരമായ ചിത്രം ഒരുക്കുന്ന തിരക്കിലാണ് . അത് അദ്ധേഹത്തിന് കൈമാറുക എന്നതാണ് തന്‍റെ കലാ ജീവിതത്തിലെ വലിയ ആഗ്രഹമെന്ന് ബക്കര്‍ പറയുന്നു. അതിന് ആരെങ്കിലും വഴി ഒരുക്കുമെന്നാണ് പ്രതീക്ഷ.